Friday, October 22, 2010

24. സാരംഗ പക്ഷികളുടെ കഥ

പാണ്ഡവര്‍ കാടുപോലെ കിടന്ന ഖാണ്ഡവപ്രസ്ഥം തെളിക്കാനായി തീവയ്ക്കുമ്പോ‍ള്‍ രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു സാരംഗപ്പക്ഷിയും അവളുടെ കുഞ്ഞുങ്ങളൂം ഉൾപ്പെടുന്നു. അവരുടെ കഥ രസകരമാണ്.

അവിടെ ഒരു കൂട്ടില്‍ ഒരു തള്ളക്കിളിയും അവളുടെ നാലുമക്കളും വസിച്ചിരുന്നു. തന്തക്കിളി മറ്റൊരു പെണ്‍കിളിയോടൊപ്പം വിളയാടിക്കളിച്ചുകൊണ്ട് വനത്തില്‍ മറ്റൊരിടത്ത് സുഖമായി വിലസുകയും!

കുട്ടികളെ തനിയെ വളര്‍ത്തി ജീവിച്ച പെണ്‍കിളി കാട്ടുതീ വന്നപ്പോള്‍ ആകെ ഭയന്നു. പറക്കമുറ്റാത്ത നാലുമക്കളെയും കൊണ്ട് ദൂരെയെങ്ങും പോകാനും ആവില്ല. തങ്ങളെ രക്ഷിക്കാനും ആരുമില്ലാതെ നിസ്സഹായയായി ഇരിക്കുമ്പോള്‍ സാരംഗകുഞ്ഞുങ്ങള്‍ പറയും

‘അമ്മേ, ഞങ്ങള്‍ കാട്ടുതീയില്‍ വെന്തുപോകുന്നെങ്കില്‍ അതാണ് വിധിയെന്ന് കരുതി സമാധാനിച്ചോളാം, അമ്മയെങ്കിലും പോയി രക്ഷപ്പെടൂ. അമ്മയ്ക്ക് മറ്റൊരു പക്ഷിയെ വിവാഹം കഴിച്ച് വംശം നിലനിര്‍ത്താന്‍ പറ്റുമല്ലൊ, പുതിയ മക്കളുണ്ടാകുമ്പോള്‍ ഞങ്ങളെ പറ്റിയുള്ള വിഷാദം തീര്‍ന്നുകിട്ടുകയും ചെയ്യും.’

അമ്മ പക്ഷിക്ക് ഇത് സ്വീകാര്യമായില്ല. അവള്‍ കുട്ടികളോട് താഴെയുള്ള എലിയുടെ മാളത്തില്‍ കയറി ഇരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു

അപ്പോള്‍ കുട്ടികള്‍, ‘മാളത്തിനുള്ളിലെ എലികള്‍ തങ്ങളെ ഭക്ഷിക്കുന്നതിലും ഭേദം ഈ കാട്ടുതീയില്‍ വെന്തു മരിക്കുന്നതാണ് ’ എന്നും ‘അമ്മ പൊയ്ക്കോളൂ. തീയടങ്ങുമ്പോള്‍ അമ്മ തിരിച്ചു വന്നു നോക്കൂ..ഒരുപക്ഷെ, ഞങ്ങള്‍ രക്ഷപ്പെടുമെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാം’. എന്നു പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കുന്നു.

ഒടുവില്‍ ഗത്യന്തരമില്ലാതെ കരഞ്ഞുവിളിച്ചും കൊണ്ട് അമ്മ പക്ഷി പറന്നകലുന്നു.

കുഞ്ഞുകിളികള്‍ അഗ്നിദേവനെ പ്രാര്‍ത്ഥിച്ച് പ്രീതിപ്പെടുത്തകയാല്‍ അഗ്നി അവരെ രക്ഷിക്കുന്നു.
കാട്ടുതീ അണയുമ്പോള്‍ അമ്മപ്പക്ഷി തിരിച്ചു വന്ന് അവര്‍ വീണ്ടും ഒരുമിക്കുന്നു.

അച്ഛന്‍ പക്ഷി കാട്ടില്‍ തീ വ്യാപിക്കുന്നത് കാണുമ്പോള്‍ തന്റെ പ്രിയതമയോട്, ‘ഞാന്‍ പോയി ഒന്നു നോക്കിയിട്ടു വരട്ടെ’ എന്നു പറയുമ്പോള്‍ അവള്‍ കുറ്റപ്പെടുത്തുന്നു.
‘നിങ്ങള്‍ക്ക് പഴയ ഭാര്യയെ കാണാനുള്ള തിടുക്കമാണ് . മക്കള്‍ക്ക് ആപത്തൊന്നും വരില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടല്ലൊ’ എന്ന്

ആണ്‍പക്ഷി, ‘നീ വിചാരിക്കുമ്പോലെ ഒന്നും അല്ല, എനിക്ക് മക്കള്‍ക്ക് ആപത്തൊന്നും പറ്റിയില്ല എന്നുറപ്പു വരുത്തണം അത്രമാത്രമേ ഉള്ളൂ’ എന്നും പറഞ്ഞ് പറന്നു ചെല്ലുന്നു.

പക്ഷെ, ഇതിനകം തിരിച്ചു കൂട്ടിലെത്തി മക്കളുമായി ഒത്തുചേര്‍ന്ന സന്തോഷത്തിലിരിക്കുന്ന അമ്മ പക്ഷി ആണ്‍പക്ഷിയെ കണ്ടതായിക്കൂടി നടിക്കാതെ മക്കളെ നോക്കി ഇരിക്കുന്നു. ഇതുകണ്ട സാരംഗ പക്ഷി, ‘എല്ലാ പെണ്ണുങ്ങളും തങ്ങള്‍ക്ക് മക്കളുണ്ടായി കഴിഞ്ഞാല്‍ പിന്നെ ഭര്‍ത്താവിനെ സ്നേഹിക്കാന്‍ കൂട്ടാക്കുന്നില്ല’ എന്നു പഴിപറഞ്ഞ് വീണ്ടും പറന്നകലുന്നു..

*
സാരംഗ പക്ഷികളുടെ പൂര്‍വ്വ കഥ:

പക്ഷികളും മാന്‍കളും ഒക്കെ സംസാരിക്കുന്ന കഥകള്‍ പുരാണങ്ങളില്‍ മിക്കയിടത്തും കാണാം
അതൊക്കെ കഴിഞ്ഞ ജന്മത്തില്‍ വല്ല മുനിമാരോ ഒക്കെ ആയി ശാപം കിട്ടിയ പക്ഷികളും മൃഗങ്ങളും ആണ്. അതുകൊണ്ടാണ് സംസാരിക്കാനാകുന്നത്.

ഈ സാരംഗപക്ഷിയും ‘മണ്ഡപാലന്‍’ എന്ന ഋഷിയായിരുന്നു. അദ്ദേഹം മരിച്ചു ചെല്ലുമ്പോള്‍ മക്കളില്ലാതെ മരിച്ചതിനാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നിഷേധിക്കുന്നു. അങ്ങിനെ മുനി വീണ്ടും പക്ഷിയായി ജനിച്ച് നാലു മക്കള്‍ക്ക് ജന്മം നല്‍കിയതാണ്. അവരെ അഗ്നിദേവന്‍ രക്ഷിക്കും എന്നും മുനിക്കറിയാം. ഋഷിയുടെ മക്കളായതിനാലാണ് ആ സാരംഗപക്ഷികള്‍ക്ക് അമ്മയെ സമാധാനിപ്പിക്കാനും മറ്റും സാധിച്ചതും.

മണ്ഡപാലന്‌ ‘ജരിത’ എന്ന പക്ഷിയില്‍ നാലു മക്കള്‍ ഉണ്ടായ ശേഷം അവളെ ഉപേക്ഷിച്ച് ലപിതയുടെ കൂടെ ജീവിച്ചുവരവെയായിരുന്നു കാട്ടുതീ ഉണ്ടാകുന്നത്.

Sunday, October 10, 2010

22. സുഭദ്രാപഹരണം

അര്‍ജ്ജുനന്റെ ഒരുവര്‍ഷ വനവാസകാലം അവസാനിക്കാറാകുമ്പോള്‍ ഒരിക്കല്‍ അര്‍ജ്ജുനന് ശ്രീകൃഷ്ണ സഹോദരി സുഭദ്രയെ പറ്റി അറിയുന്നു.(സുഭദ്ര കുന്തിയുടേ സഹോദരനായ വസുദേവരുടെ പുതിയാകയാല്‍ അര്‍ജ്ജുനന്റെ മുറപ്പെണ്ണുമാണ്) അവളുടെ സൌന്ദര്യത്തില്‍ മോഹിതനായി അവളെ വരിക്കണം എന്ന ആഗ്രഹം ജനിക്കയാല്‍ ഒരു പേരാല്‍ വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ശ്രീകൃഷ്നെ ധ്യാനിക്കാന്‍ തുടങ്ങി.

സത്യഭാമയോടൊപ്പം അവിടെ ചെല്ലുന്ന ശ്രീകൃഷ്ണന് കപടസന്യാസിയെപ്പോലിരുന്ന് തന്നെ ധ്യാനിക്കുന്ന അര്‍ജ്ജുനനെ കണ്ട് ചിരിവരുന്നു. സത്യഭാ‍മ കാരണം ആരായുമ്പോള്‍ അര്‍ജ്ജുനന് തന്റെ സഹോദരി സുഭദ്രയെ വേള്‍ക്കാനായാണ് ഈ ധ്യാനം എന്നുപറഞ്ഞ് കളിയാക്കുന്നു.
ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ എണീപ്പിച്ച് ആശ്ലേഷിക്കുന്നു.

തുടര്‍ന്ന് അര്‍ജ്ജുനനും ശ്രീകൃഷ്ണനും രൈവതക പര്‍വ്വതത്തിലേക്ക് പോകുന്നു.

രൈവതക പര്‍വ്വതത്തില്‍ യാദവരുടെ ഒരു ഉത്സവം നടക്കുമ്പോള്‍ അവിടെ വച്ച് അര്‍ജ്ജുനന്‍ സുഭദ്രയെ നേരില്‍ കാണുന്നു. അര്‍ജ്ജുനനു സുഭദ്രയോടുള്ള അനുരാഗം വര്‍ദ്ധിക്കുന്നു. സുഭദ്ര പോയശേഷം അര്‍ജ്ജുനന്‍ വിഷാദവാനായി ഒരിടത്തിരിക്കുമ്പോള്‍ കൃതവര്‍മ്മാവ് ബലന്‍ തുടങ്ങിയ യാദവ വീരന്മാര്‍ അതുവഴി വരുന്നു. അവര്‍ വിഷാദവാനായി ഇരിക്കുന്ന ആ സന്യസിയോട് കുശലപ്രശനം ഒക്കെ നടത്തി, ചങ്ങാത്തം സഥാപിച്ച്, ഒടുവില്‍ അര്‍ജ്ജുനനെ ബലഭദ്രന്റെ അനുമതിയോടെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പോകുന്നു.

അവിടെ സുഭദ്രയുടെ ഗൃഹത്തിനടുത്ത് ഒരു ആരാമത്തില്‍ അദ്ദേഹത്തിനു താമസിക്കാന്‍ തക്ക സംവിധാനങ്ങള്‍ ചെയ്തുകൊടുക്കുന്നു. ശ്രീകൃഷ്ണന്‍ ഒന്നും അറിയാത്തപോലെ ആരോഗ്യവാനും സുന്ദരനും ആയ ഒരു സന്യാസിയെ സുഭദ്രാഗ്രഹത്തിനടുത്ത് താമസിപ്പിക്കുന്നതില ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ബലരാമനും മറ്റും സന്യാസിയില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. അവര്‍ സുഭദ്രയെ സന്യാസിയെ സല്‍ക്കരിക്കാന്‍ ഏര്‍പ്പാടാക്കുക കൂടി ചെയ്തു.

അര്‍ജ്ജുനനു ഇതില്‍പ്പരം ആനന്ദം ഇനി ഉണ്ടാവാനില്ല. സുഭദ്രയെ ദിനം തോറും കാണുമ്പോള്‍ അര്‍ജ്ജുനന്‌ അവളുടെ മേല്‍ അനുരാഗം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു.അര്‍ജ്ജുനന്റെ രൂപസാദൃശ്യം ഉള്ള ആ സന്യാസിയോട് സുഭദ്രയ്ക്കും ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. അവള്‍ അര്‍ജ്ജുനനെ പറ്റി സന്യാസിയോട് ചോദിക്കുകയും സന്യാസി അര്‍ജ്ജുന കഥകള്‍ അവളെ പറഞ്ഞുകേള്‍പ്പിക്കയും ചെയ്ത് അവളില്‍ അര്‍ജ്ജുനനോട് അനുരാഗം വളര്‍ത്തി. ഒടുവില്‍ തന്നില്‍ സുഭദ്രയ്ക്ക് ദൃഢാനുരാഗം ഉറപ്പായപ്പോള്‍ അര്‍ജ്ജുനന്‍ സ്വയം ആരാനെന്ന് വെളിപ്പെടുത്തി. സുഭദ്ര നാണിച്ചു നിന്നു.

ശ്രീകൃഷ്ണന്‍ സുഭദ്രാവിശേഷങ്ങളെല്ലാം ദിവ്യദൃഷ്ടിയാല്‍ അറിയുന്നുണ്ടായിരുന്നു. ബലരാമന് സുഭദ്രയെ തന്റെ ശിഷ്യനായ ദുര്യോദനനു വിവാഹം ചെയ്തു കൊടുക്കുവാനായിരുന്നു താല്പര്യം. അതിനാല്‍ അര്‍ജ്ജുനന് നേരാം വണ്ണം അവളെ വിവാഹം കഴിക്കാനാവില്ലെന്നറിയാമായിരുന്നു ശ്രീകൃഷ്ണന്‍ വേണ്ട ഒത്താശകള്‍ ചെയ്യുന്നു.

ശ്രീകൃഷ്ണന്‍ തന്നെ മുപ്പത്തിലാലും ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മാരോത്സവം സംഘടിപ്പിക്കുന്നു. ഇതിനകം സുഭദ്ര സന്യാസിയെപ്പറ്റി ശ്രീകൃഷ്നോട് സംശയം പറയുമ്പോള്‍, അവളുടെ ഇഷ്ടപ്രകാരം ചെയ്യാന്‍ അനുമതി നല്‍കി ശ്രീകൃഷ്ണനും മറ്റു യാദവപ്രമുഖരെല്ലാവരും മാരോത്സവത്തില്‍ പങ്കെടുക്കാനായി പോകയും ചെയ്യുന്നു.

ഈ സമയം അര്‍ജ്ജുനന്‍ സുഭദ്രയെ ഗാന്ധര്‍വ്വവിവാഹം ചെയ്യുന്നു. സകല മഹര്‍ഷി ശ്രേഷ്ഠന്മാരും ദേവേന്ദ്രനും അവിടെ വിവാഹത്തില്‍ സന്നിഹിതരായി. വിവാഹം കഴിഞ്ഞ് ഇരുപത്തി രണ്ടാം ദിവസം ഒരു ബ്രാഹ്മണ ഭോജനം വേണമെന്ന് അര്‍ജ്ജുനന്‍ തീരുമാനിച്ചു.
വ്രതസമാപ്തിക്ക് പോകാനായി ഉഗ്രസേനന്‍ രഥവും കൊണ്ട് വരുമ്പോള്‍ അര്‍ജ്ജുനന്‍ തന്നെ തേര്‍തെളിച്ച്, സുഭദ്രയെയും കൊണ്ട് പോകുന്നു. തടുത്തു നിര്‍ത്തിയവരോട് അര്‍ജ്ജുനന്‍ നേരിടുമ്പോള്‍ സുഭദ്ര തേര്‍ തെളിക്കുന്നു. അര്‍ജ്ജുനന്‍ സുഭദ്രയെ തട്ടിക്കൊണ്ടു പോയതല്ല എന്നു വരുത്താനായി ശ്രീകൃഷ്ണന്‍ പറഞ്ഞപ്രകാരമാണ് സുഭദ്രയെക്കൊണ്ട് തേര്‍ തെളിക്കുന്നത്.

ഇന്ദ്രപ്രസ്ഥം എത്താറാകുമ്പോള്‍ അര്‍ജ്ജുനന്‍ സുഭദ്രയോട് ഒരു ഗോപികയുടെ വേഷം ധരിക്കാന്‍ ആവശ്യപ്പെടുന്നു. കൊട്ടാരത്തിലെത്തിയപ്പോള്‍ ശ്രീകൃഷ്ണ സഹോദരിയെ കണ്ട് കുന്തിയും പാഞ്ചാലിയും സന്തോഷിക്കുന്നു.

ശ്രീകൃഷ്ണന്റെ സഹോദരിയായതിനാല്‍ സുഭദ്രയെ അര്‍ജ്ജുനന്‍ വിവാഹം ചെയ്തു കൊണ്ടുവന്നപ്പോള്‍ പാഞ്ചാലിയ്ക്ക് വിഷമം അധികം തോന്നിയില്ല.

Tuesday, October 5, 2010

21. അര്‍ജ്ജുനന്റെ സന്യാസവും തീര്‍ത്ഥയാത്രയും

ഒരിക്കല്‍ തന്റെ പശുക്കളെ ആരോ മോഷടിച്ചുകൊണ്ടുപോയെന്നും എങ്ങിനെയും രക്ഷിച്ചു തരണമെന്നു അപേക്ഷിച്ച് ഒരു ബ്രാഹ്മണന്‍ അര്‍ജ്ജുനന്റെ അടുക്കല്‍ ചെന്ന് അപേക്ഷിക്കുന്നു.

അര്‍ജ്ജുനന് തന്റെ ആയുധം എടുക്കാന്‍ ചെല്ലുമ്പോള്‍ അവിടെ ധര്‍മ്മപുത്രറും പാഞ്ചാലിയും എകാന്തതില്‍ ഇരിക്കയായിരുന്നു. പാഞ്ചാലി ഓരോ വര്‍ഷവും ഓരോ പാണ്ഡവരുടെ പത്നിയാണ്, അപ്പോള്‍ മറ്റു നാലുപേരും സഹോദരീഭാവത്തിലേ ഇടപെടാവൂ. അപ്പോള്‍ അവരുടെ സ്വകാര്യതയില്‍ മറ്റൊരാള്‍ കടന്നു ചെന്നാല്‍ അവര്‍ ഒരു വര്‍ഷം വനവാസം ചെയ്യണം എന്നായിരുന്നു കരാര്‍ . കരാറുപ്രകാരം ആ വര്‍ഷം പാഞ്ചാലി ധര്‍മ്മപുത്രരുടെ ഭാര്യയും ആയിരുന്നു.

അര്‍ജ്ജുനന് ആയുധം എടുക്കാതെ നിര്‍വാഹമില്ലാഞ്ഞതിനാല്‍ പെട്ടെന്ന് പോയി ആയുധവും എടുത്ത് ചെന്ന് ബ്രാഹ്മണന്റെ പശുക്കളെ കൊള്ളക്കാരില്‍ നിന്നും രക്ഷിച്ച് കൊണ്ടു കൊടുക്കുന്നു.

എന്നാല്‍ താന്‍ പ്രതിഞ്ജ ലംഘിച്ച കുറ്റബോധത്താല്‍ ഒരു വര്‍ഷത്തെ വനവാസത്തിനു തയ്യാറാകുന്നു. പാഞ്ചാലിക്ക് ഇത് വളരെ വിഷമമുണ്ടാക്കുന്നു.

അര്‍ജ്ജുനന് ഈ വനവാസകാലത്ത് ഗംഗാദ്വാരത്തില്‍ വച്ച് ഉലൂപി എന്ന സ്ത്രീയെ സന്ധിക്കുകയും അവളില്‍ ‍ ഇരാവാന്‍ എന്ന ഒരു പുത്രനുണ്ടാകുന്നു.

പിന്നീട് അര്‍ജ്ജുനന്‍ ഹിമാലയം , ഹരിദ്വാര്‍, അഗസ്ഥ്യാശ്രമം, വിന്ധുസരസ്സ്, നൈമിശികാരണ്യം കലിംഗം തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദര്‍ശ്ശിക്കുന്നു.മണലൂര എന്ന നഗരത്തിലെ ചിത്രവാഹന രാജാവിന്റെ മകള്‍ ചിതാംഗദയെ വേള്‍ക്കുന്നു. ചിതാംഗദയില്‍ അര്‍ജ്ജുനന്‌ ബ്രഭുവാഹനന്‍ എന്ന മകന്‍ ജനിക്കുന്നു.

ഈ വനവാസകാലത്താണ് അര്‍ജ്ജുനന്‍ സുഭദ്രയെയും വരിക്കുന്നത്..
അത് അടുത്തതില്‍..

Saturday, October 2, 2010

20. സുന്ദോപസുന്ദന്മാരും തിലോത്തമയും

പാണ്ഡവര്‍ പാഞ്ചാലിയും അമ്മയും ഒത്ത് ഇന്ദ്രപ്രസ്ഥത്തില്‍ വാഴാന്‍ തുടങ്ങുമ്പോള്‍ നാരദമഹര്‍ഷി അവിടെ എത്തി, പാഞ്ചാലി മൂലം അഞ്ചുപേരും പിണങ്ങാനിടവരരുതെന്ന കാരണത്താല്‍ ഒരു നിബന്ധന വയ്ക്കുന്നു.. ഓരോ വര്‍ഷവും പാഞ്ചാലി ഓരോരുത്തരുടെ ഭാര്യയായി ജീവിക്കണം. ആ സമയം മറ്റാരും പാഞ്ചാലിയെ ഭാര്യയെന്ന ഭാവേന സമീപിക്കരുതെന്നു, അവരുടെ സ്വകാര്യതയില്‍
ഒരു കാരണവശാലും ചെല്ലരുതെന്നുമായിരുന്നു നിബന്ധന.


ഈ നിബന്ധന പാലിച്ചില്ലെങ്കില്‍ പണ്ട് സുന്ദോപസുധരന്മാര്‍ തിലോത്തമ എന്ന അപ്സര സ്ത്രീ കാരണം നാശമുണ്ടായപോലെ പാണ്ഡവര്‍ക്കും നാശമുണ്ടാകുമെന്നു നാരദന്‍ ഓര്‍മ്മപ്പെടുത്തി,
അവിടെ വച്ച് പാണ്ഡവരോടെ സുന്ദോപസുന്ദരന്മാരുടെ കഥ വിവരിക്കുന്നു..
ഹിരണ്യകശിപുവിന്റെ വശത്തില്‍ നികുംഭന്‍ എന്നൊരു അസുരന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മക്കളാണ് സുന്ദോപസുന്ദന്മാര്‍. അവര്‍ക്ക് തമ്മില്‍ വളരെ മൈത്രിയായിരുന്നു. എന്തു ചെയ്തിരുന്നതും ഒരുമിച്ചുമായിരുന്നു. അവര്‍ക്ക് ത്രിലോകങ്ങളും ജയിക്കണം എന്ന ആഗ്രഹം വന്നു. അവര്‍ കഠിനമായി തപസ്സു ചെയ്യത് ബ്രഹമാവിന്റെ പ്രത്യക്ഷപ്പെടുത്തി, വരം ചോദിച്ചു. തങ്ങളെ മറ്റാരും കൊല്ലാരുത് എന്ന വരമായിരുന്നു ചോദിച്ചത്. ബ്രഹ്മാവ് മറ്റു നിര്‍വ്വാഹമില്ലാതെ അവര്‍ക്ക് വരം കൊടുത്തു.

സുന്ദോപസുന്ദന്മാര്‍ സ്വര്‍ല്ലോകത്തു ചെന്നു ഇന്ദ്രനെയും കൂട്ടരെയും ജയിച്ചു, ഇന്ദ്രന്‍ ബ്രഹ്മലോകത്ത് ചെന്ന് അഭയം പ്രാപിച്ചു, പിന്നീട് പാതാളയും ഭൂമിയും കയ്യടക്കി. അവര്‍ ദേവസുന്ദരികളെ സ്വന്തമാക്കാനും മഹര്‍ഷിമാരെ കൊല്ലാനും അങ്ങിനെ ആരെയും ഭയമില്ലാതെ അക്രമങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ദേവകളെല്ലാവരും കൂടി ഭയന്ന് ഭ്രഹ്മാവിനെ അഭയം പ്രാപിച്ചു. അദ്ദേഹം വിശ്വക്ര്മ്മാവിനോട് മനോഹരമായ ഒരു സ്ത്രീയെ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു, വിശ്വകര്‍മ്മാവ് ഏറ്റവും മനോഹരമായ വസ്തുക്കളില്‍ നിന്നും ഓരോ തിലം വീതം എടുത്ത് ഏറ്റവും മനോഹരിയായ ഒരു സ്ത്രീയെ നിര്‍മ്മിച്ചു. അതാണ് തിലോത്തമ.

ബ്രഹ്മാവ് തിലോത്തമയോട് സുന്ദോപസുന്ദന്മാരെ പിണക്കി പരസ്പരം വൈരമുണ്ടാക്കാനായി നിര്‍ദ്ദേശിക്കുന്നു. തിലോത്തമ സുന്ദോപസുന്ദന്മാരുടെ അരികില്‍ എത്തുമ്പോള്‍ അവളുടെ അസാമാന്യ സൌന്ദര്യം കണ്ട് മതിമറന്ന് സുന്ദര്‍ അവളുടെ വലതു കൈ ഗ്രഹിക്കുന്നു. ഉപസുന്ദന്‍ ഇടതുകൈയ്യും.
സുന്ദന്‍ പറഞ്ഞു, ഇവള്‍ എന്റെ ഭാര്യയാണ് നിനക്ക് ഇവള്‍ ഗുരുപത്നിയാണ്, മാറിപ്പോവുക എന്ന്
പക്ഷെ ഉപസുന്ദന്‍ തിലോത്തമ തന്റെ ഭാര്യയാണെന്നു പറയുന്നു.
ഇങ്ങിനെ അവര്‍ തമ്മില്‍ തര്‍ക്കമായി, വാഗ്വാദം മൂത്ത്, പരസ്പരം വൈരമായി, ഒടുവില്‍ ഗദയെടുത്ത് അന്യോന്യം യുദ്ധം ചെയ്യുന്നു. ഒടുവില്‍ രണ്ടുപേരും ചത്തുവീഴുന്നു.

അന്യോന്യമല്ലാതെ മറ്റാര്‍ക്കും അവരെ കൊല്ലാന്‍ സാധ്യമല്ലായിരുന്നല്ലൊ, അതുകൊണ്ട് അവരെ തമ്മില്‍ പിണക്കി പര്‍സ്പരം കൊല്ലിക്കാനായിരുന്നു ബ്രഹ്മാവ് തിലോത്തമയെ അയച്ചത്.

കാര്യം സാധിച്ച് തിലോത്തമ സന്തോഷത്തോടെ ബ്രഹ്മാവിന്റെ അരികില്‍ തിരിച്ചെത്തുന്നു.

അതുപോലെ ഒരിക്കലും പാണ്ഡവര്‍ തമ്മില്‍ അങ്ങിനെ ഒരു കലഹം ഉണ്ടാകാതിരിക്കാനാണ് നാരദമഹര്‍ഷി ഒരു വര്‍ഷം ഒരാളുടെ ഭാര്യമാത്രമായിരിക്കാന്‍ പാഞ്ചാലിയോട് നിര്‍ദ്ദേശിക്കുന്നത്.

Tuesday, September 28, 2010

19. ഇന്ദ്രപ്രസ്ഥം

പാഞ്ചാലീ സ്വയം വരം കഴിയുമ്പോള്‍ എല്ലാവരും പാഞ്ചാലിയെ വിവാഹം ചെയ്തത് ഒളിവില്‍ കഴിഞ്ഞിരുന്ന പാണ്ഡവരാണെന്ന് അറിയുന്നു. കൌരവര്‍ക്ക് ഇത് വലിയ അപമാനമായി തോന്നുന്നു. പാണ്ഡവരുടെ വനവാസകാലം അവസാനിക്കാറായതിനാല്‍ അവര്‍ തിരിച്ചുവന്ന് പാതിരാജ്യം ആവശ്യപ്പെടുമെന്ന് ഭയന്ന് ദുര്യോദനന്‍ ധര്‍മ്മപുത്രരോടും കര്‍ണ്ണനോടും ശകുനിയോടുമൊപ്പം പല കുതന്ത്രങ്ങളും ആലോചിക്കുന്നു. പക്ഷെ, പാണ്ഡവര്‍ വലിയ ബുദ്ധിമാന്മാരാണെന്നും അവരെ ചതിയില്‍ പെടുത്തുന്നത് ആപത്താണെന്നും പറഞ്ഞ് കര്‍ണ്ണന്‍ അവരെ വിലക്കുന്നു.

ധൃതരാഷ്ട്രര്‍ വിദുരരോടും ഭീഷ്മരോടും ദ്രോണരോടും ഒക്കെ പാണ്ഡവരുടെ തിരിച്ചുവരവിനെ പറ്റി പറയുമ്പോള്‍, അവര്‍ സന്തോഷത്തോടെ പാണ്ഡവര്‍ക്ക് പാതിരാജ്യം കൊടുത്ത് ആദരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ദുര്യോദനനു ഇത് വളരെ നീരസമുണ്ടാക്കുന്നെങ്കിലും മറ്റുവഴിയൊന്നും കാണായ്കയാല്‍ ധൃതരാഷ്ട്രര്‍‍ പാണ്ഡവര്‍ക്ക് ‘ഖാണ്ഡവപ്രസ്ഥം’ എന്ന അതിപ്രാകൃതമായി കിടക്കുന്ന രാജ്യം നല്‍കാമെന്നു പറയുന്നു. തന്റെ മക്കള്‍ നീച ബുദ്ധിയുള്ളവരാകയാല്‍ ഇവിടെ ജീവിക്കുന്നത്, നിങ്ങള്‍ക്ക് ആപത്തായിരിക്കുമെന്നും, ഹസ്തിനപുരം പാണ്ഡു അഭിവൃദ്ധിപ്പെടുത്തയപോലെ ഖാണ്ഡവപ്രസ്ഥം പാണ്ഡവര്‍ക്കും അഭിവൃദ്ധിപ്പെടുത്താനാകട്ടെ എന്ന് അനുഗ്രഹിക്കുന്നു..ഖാണ്ഡവപ്രസ്ഥത്തില്‍ ആയിരുന്നു പണ്ട് പുരൂരവസ്സ്, നഹുഷന്‍, യയാതി തുടങ്ങിയ മുത്തശ്ശന്മാര്‍ ഭരിച്ചിരുന്നതെന്നും. അത് പുനരുദ്ധീകരിച്ച് അവിടെ കൊട്ടാരം പണിഞ്ഞ് ജീവിക്കാനും‍ പറയുന്നു.

പാണ്ഡവര്‍ക്ക് തങ്ങള്‍ വീണ്ടും അന്യായത്തില്‍ പെട്ടിരിക്കയാണെന്നറിയാമായിരുന്നിട്ടും ആത്മസംയമനം പാലിച്ച്, വലിയച്ഛന്റെ നിര്‍ദ്ദേശം അനുസരിക്കുന്നു. ശ്രീകൃഷ്ണനും മറ്റു ദേവന്മാരും ഒക്കെ കയ്യഴിഞ്ഞ് സഹായിച്ച് അവര്‍ ഖാണ്ഡവപ്രസ്ഥത്തില്‍ വളരെ മനോഹരമായ കൊട്ടാരം പണിയുകയും കാടുവെട്ടിത്തെളിച്ച്, രാജ്യമാക്കി, പതിയെ അത് അഭിവൃദ്ധിപ്പെടുത്തി, അത് ഹസ്തിനപുരിയെക്കാളും പതിന്മടങ്ങ് ഐശ്വര്യവത്താക്കി, ഏകദേശം 30, 35 വര്‍ഷക്കാലം ഭരിച്ചു.. ഖാണ്ഡവപ്രസ്ഥത്തിനു ‘ഇന്ദ്രപ്രസ്ഥം’ എന്ന പേരും കൈവന്നു.

Monday, September 27, 2010

18. പാഞ്ചാലിയുടെ പൂര്‍വ്വകഥ

പാണ്ഡവർ പാഞ്ചാലിയോടൊപ്പം ദ്രുപദരാജാവിനെ സന്ദർശ്ശിക്കാൻ ചെല്ലുമ്പോൾ, തന്റെ മകൾ അഞ്ചുപേരെ വേള്‍ക്കുന്നതില്‍ മനം നൊന്തു നില്‍ക്കുന്ന ദ്രുപദരാജാവിനെ അപ്പോൾ അവിടെ എത്തുന്ന വേദവ്യാസമഹര്‍ഷി, ‘പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി’ എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു.

പാഞ്ചാലി പൂര്‍വ്വ ജന്മത്തില്‍ മൌല്‍ഗല്യന്‍ എന്ന മഹര്‍ഷിയുടെ പത്നി നാളായണിയായിരുന്നു. കോപിഷ്ഠനും കുഷ്ഠരോഗിയുമായ മൌല്‍ഗല്യനെ പാതിവ്രത്യ നിഷ്ഠയോടെ ശുശ്രൂഷിച്ചു. ഒരിക്കല്‍ മൌല്‍ഗല്യന്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു വിരല്‍ അടര്‍ന്ന് ഭക്ഷണത്തില്‍ വീണു, എന്നിട്ടും ആ വിരല്‍ മാറ്റിവച്ച്, നാളായണി അദ്ദേഹത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിച്ചു.

ഇതു കണ്ട് മനം തെളിഞ്ഞ മഹര്‍ഷി, എന്തു വരം വേണമെങ്കിലും ചോദിച്ചുകൊള്ളുവാന്‍ നാളായണിയോടാവശ്യപ്പെടുന്നു. 'അദ്ദേഹം തന്നെ പഞ്ചശരീരനായി വന്ന്‌ തന്നെ രമിപ്പിക്കണം' എന്നായിരുന്നു അവള്‍ ചോദിച്ച വരം. അതനുസരിച്ച് മൌല്‍ഗല്യന്‍ മനോഹരമായ അഞ്ചു ശരീരങ്ങളിലൂടെ നളായണിയെ രമിപ്പിച്ചു. മൌല്‍ഗല്യന്‍ അദ്രിയായപ്പോള്‍ നാളായണി നദിയായി.
മൌല്‍ഗല്യന്‍ മരമായപ്പോള്‍ നാളായണീ ലതയായി പടര്‍ന്നു കയറി. അങ്ങിനെ ഓരോരോ രൂപമെടുത്ത് അവര്‍ രമിച്ചു. പക്ഷെ എന്നിട്ടും നാളായണിക്ക് മതിയായില്ല. മൌല്‍ഗല്യനാണെങ്കില്‍ നാളായണിയുടെ ഈ അമിതാസക്തി തന്റെ തപസ്സ് തുടരുന്നതിന്‍ വിഘ്നമായി തോന്നിത്തുടങ്ങി. അങ്ങിനെ അവളില്‍ നീരസം തോന്നിയ മുനി, നാളായണിയെ ‘അടുത്തജന്മം പാഞ്ചാലരാജാവിന്റെ പുത്രിയായി, അഞ്ചുഭര്‍ത്താക്കന്മാരെ വരിക്കാനിടവരട്ടെ’ എന്നു ശപിച്ചു.

അഞ്ചു ഭര്‍ത്താക്കന്മാരുടെ ഭാര്യയാകുന്നത് അപമാനിതയാകുമെന്ന് ദുഃഖിച്ച് നാളായണി ശിവനെ തപസ്സുചെയ്തു. ശിവന്‍ പ്രത്യക്ഷപ്പെട്ട് അവള്‍ക്ക് 'അഞ്ച് ഭര്‍ത്താക്കന്മാരുണ്ടാകട്ടെ' എന്നുതന്നെ എന്നനുഗ്രഹിച്ചു!

നാളായണി കരഞ്ഞുകൊണ്ട്, ‘ഒരു സ്ത്രീക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടാകുന്നത് അപമാനമല്ലെ?’ എന്നു ശിവനോട് ചോദിച്ചപ്പോള്‍, ‘ഞാന്‍ പ്രത്യക്ഷപ്പെട്ട് എന്തു വരം വേണം എന്നു ചോദിക്കുമ്പോള്‍ എന്നെ കണ്ട് പരിഭ്രമിച്ച്, ‘എനിക്ക് ഭര്‍ത്താവിനെ തരൂ’ എന്ന് അഞ്ചുപ്രാവശ്യം നീ ആവര്‍ത്തിച്ചു. അതുകൊണ്ടാണ് അങ്ങിനെ അനുഗ്രഹിക്കേണ്ടിവന്നതെന്നും, നാളായണിക്ക് അതുകൊണ്ട് അപമാനം ഒന്നും സംഭവിക്കില്ലെന്നും ഉറപ്പുനല്‍കി.

എന്നിട്ടും വിശ്വാസം വരാതെ നാളായണി ചോദിക്കുന്നു, ‘വേദങ്ങളിലൊന്നും ഇങ്ങിനെ ഒന്നു പറഞ്ഞിട്ടില്ലല്ലൊ, പുരുഷന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടാകാം എന്നാല്‍ സ്ത്രീക്ക് ഒന്നില്‍ക്കൂടുതല്‍ ഭര്‍ത്താക്കന്മാരായാല്‍ അവള്‍ അധമയാകും’എന്നാണല്ലൊ’; നാളായണി തുടര്‍ന്നു, ‘ദേവവിധിപ്രകാരം പുത്രനുണ്ടാകാന്‍ ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരു പുരുഷനില്‍ നിന്ന് പുത്രനെ സ്വീകരിച്ചാല്‍ പോലും പ്രായശ്ചിത്തം ചെയ്യണം എന്നാണ്, പുത്രലബ്ദിക്കായി പോലും, ഒന്നും രണ്ടും മൂന്നും അനുവദ്യമാണ് എന്നാല്‍ നാലാമതായാല്‍ പതിതയും അഞ്ചാമതായാല്‍ വന്ധകിയും ആകും എന്നല്ലെ?’

‘ഞാന്‍ ഭര്‍ത്തൃശുശ്രൂക്ഷകൊണ്ട് സിദ്ധിപ്രാപിച്ചവളാണ് അതുകൊണ്ട്, എനിക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടായാലും ആ സിദ്ധി കൈവിടരുത്’ എന്ന് നാളായണി അഭ്യര്‍ത്ഥിക്കുന്നു..

പരമശിവന്‍ നാളായണീയോട് ‘അത് കിട്ടാന്‍ ദുര്‍ലഭമാണെങ്കിലും നിനക്ക് അത് ലഭ്യമാകും’ എന്നും ‘ഗംഗാജലത്തില്‍ പോയി നില്‍ക്കുമ്പോള്‍ അവിടെ ഒരു പുരുഷനെ കാണാന്‍ സാധിക്കും, അത് ദേവേന്ദ്രനാണെന്നും, ആ പുരുഷനെ വിളിച്ചുകൊണ്ടുവരിക’എന്നും‍ നിര്‍ദ്ദേശിക്കുന്നു.

ദേവേന്ദ്രന്‍ അഞ്ചുരൂപമെടുത്ത് പഞ്ചപാണ്ഡവന്മാരായി നാളായണിയെ (പാഞ്ചാലിയെ) വേള്‍ക്കുന്ന കഥ:

നൈമിശികാരണ്യത്തില്‍ ദേവകളെല്ലാം ഒരു യാഗം ആരംഭിച്ചു. വൈവസ്വതന്‍ (ധര്‍മ്മരാ‍ജന്‍?) ഭാര്യയോടൊപ്പം യാഗവും ദീക്ഷിച്ചിരുന്നു. ഭൂമിയില്‍ രോഗവും മരണവും ഒന്നും ഇല്ലാതായി. മനുഷ്യര്‍ പെറ്റുപെരുകി.. ദേവന്മാര്‍ ബ്രഹ്മാവിന്റെ അടുക്കല്‍ പരാതിയുമായി ചെല്ലുമ്പോള്‍ , ദേവന്മാരോട് കാലന്റെ അംശമായി ഭൂമിയില്‍ ജനിച്ച് മനുഷ്യരെ കൊന്നൊടുക്കാന്‍ അനുമതി നല്‍കുന്നു.

ദേവന്മാർ ഗംഗയില്‍ വസിക്കുമ്പോള്‍ ഒരു സ്വര്‍ണ്ണത്താമര കാണുന്നു. ദേവേന്ദ്രൻ അതിന്റെ ഉത്ഭവ അന്വേക്ഷിച്ച് ചെല്ലുമ്പോൾ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന ഒരു കന്യകയെ കാണുന്നു (നാളായണി!. പരമശിവന്റെ നിര്‍ദ്ദേശപ്രകാരം ഗംഗയില്‍ ചെന്നതാണ്) നാളായണിയുടെ കണ്ണീർ വീണാണ്‌ ആ സ്വർണ്ണത്താമര ഉണ്ടായത്! ഇന്ദ്രൻ നാളായണിയോട് കാരണം ആരായുമ്പോൾ ‘തന്റെ കൂടെ വന്നാൽ എല്ലാം അറിയാനാകും’ എന്നു പറയുന്നു. നാളായണിയെ അനുഗമിച്ച് ചെല്ലുന്ന ഇന്ദ്രൻ സുന്ദരനായ ഒരു പുരുഷനും സ്ത്രീയും ചൂതുകളിച്ചുകൊണ്ടിരിക്കുന്നത് കാണാനിടയാകുന്നു. തന്നെ കണ്ട് അവര്‍ എഴുന്നേല്‍ക്കാത്തതില്‍ ഇന്ദ്രനു കോപം വന്നു. ശിവനാണതെന്നറിഞ്ഞ് ഇന്ദ്രന്‍ ശിവന്റെ കാല്‍ക്കല്‍ വീഴുന്നു.

ശിവന്‍ ഇന്ദ്രനോട് പര്‍വ്വത ശ്രേഷ്ടനെ കാണാന്‍ പറയുകയും അവിടെ നിന്നെപ്പോലെ നാലുപേരും കൂടിയുണ്ടാവും എന്നുപറഞ്ഞയക്കുന്നു. പര്‍വ്വതശ്രേഷ്ടന്റെ അരികില്‍ നാലു ഇന്ദ്രന്മാര്‍ നില്‍ക്കുന്ന കണ്ട്, താനും ഇവരെപ്പോലെ ആകുമല്ലൊ എന്നു ദുഃഖിച്ചുനില്‍ക്കുന്ന ഇന്ദ്രനോട് 'വിഷമിക്കേണ്ട, നിങ്ങള്‍ അഞ്ചുപേരും ഒരമ്മയുടെ മക്കളായി ജനിക്കും നിങ്ങള്‍‌ക്കഞ്ചുപേര്‍ക്കും കൂടി ഇവള്‍ (നാളായണി) ഭാര്യയായി തീരും, നിങ്ങള്‍ ദുഷ്ടരെ കൊന്ന് ഭൂമിയെ രക്ഷിക്കാനും ധര്‍മ്മം പുനഃസ്ഥാപിക്കുകയും ഒക്കെ ചെയ്യേണ്ടതുണ്ട്.'

അപ്പോള്‍ പഞ്ചേന്ദ്രന്മാര്‍, തങ്ങള്‍ക്ക് കൂട്ടായി ധര്‍‌മ്മദേവനും (ധര്‍മ്മപുത്രര്‍) മാരുതനും(ഭീമന്‍) ഇന്ദ്രനും (അര്‍ജ്ജുനന്‍) ഒക്കെ കൂടണം എന്നുപറയുന്നു.

മഹാവിഷ്ണു തന്റെ ശിരസ്സില്‍ നിന്നും രണ്ട് രോമം പിഴുതെടുക്കുന്നു ഒന്നു വെളിത്തതും ഒന്ന് കറുത്തതും
ഇവ(?) രോഹിണിയും ദേവകിയുമായും, വെളുത്ത രോമം ബലരാമനും കറുത്ത രോമം ശ്രീകൃഷ്ണനായും ജനിക്കും എന്നും അരുളിച്ചെയ്യുന്നു. പാഞ്ചാലി (നാളായണി) ലക്ഷ്മീദേവിയുടെ അംശമായും തീരും എന്നും പറയുന്നു.

ഈ കഥ വ്യാസന്‍ ദ്രുപദരാജാവിനു പറഞ്ഞുകൊടുത്തതാണല്ലൊ, ഇത്രയും പറഞ്ഞ് ഇതെല്ലാം നേരില്‍ കാണാനായുള്ള ദിവ്യ ചക്ഷുസ്സും അദ്ദേഹം ദ്രുപദനു നല്‍കുന്നു. എല്ലാം അറിയുമ്പോള്‍ തന്റെ പുത്രി അഞ്ചുപേരെ വേള്‍ക്കുന്നതില്‍ അദ്ദേഹത്തിനു സമ്മതം വരുന്നു..

‍ പാഞ്ചാലിയെ സർവ്വാഭരഭൂഷിത്യാക്കി, ധൌമ്യ മഹർഷിയുടെ പൌരോഹിതത്തിൽ ജ്യേഷ്ഠക്രമത്തിൽ പാണിഗ്രഹണം നടത്തുന്നു. ശ്രീകൃഷണന്‍ പാഞ്ചാലിക്ക് അമൂല്യമായ രത്നങ്ങളും മറ്റും സമ്മാനിക്കുന്നു. കുന്തി പാഞ്ചാലിയോട് പതിവ്രതാധര്‍മ്മത്തെപ്പറ്റി ഏറെ നേരം സംസാരിക്കുന്നു.

(ഇത്രയുമൊക്കെ കഥകളും ന്യായങ്ങളും ഒക്കെയുണ്ട് പാഞ്ചാലിയുടെ ബഹുഭ്ര്തൃത്വത്തിനും മറ്റും!!! )

[ഈ കഥ ഒരു ബുക്കിന്റെ സഹായത്തോടെ എഴുതിയതാണു. അതിന്റെ കര്‍ത്താവിന്റെ പേര് അറിയില്ല. എന്നെങ്കിലും കണ്ടുപിടിച്ച് എഴുതാം]

Friday, September 24, 2010

17. പാഞ്ചാലീസ്വയംവരം

പാണ്ഡവന്മാര്‍ കാട്ടില്‍ ബ്രാഹ്മണരായി വേഷം മാറി ജീവിച്ചുവരുമ്പോഴാണ് പാഞ്ചാല രാജാവ് തന്റെ മകള്‍ കൃഷ്ണയുടെ (പാഞ്ചാലി) വിവാഹം നടത്താന്‍ തീരുമാനിക്കുന്നത്.. പാഞ്ചാലന്‍ തന്റെ സഖാവും ഉപദേശിയും ഒക്കെയായ ശ്രീകൃഷ്ണനെ വിവരം അറിയിക്കുന്നു. പാഞ്ചാല രാജാവിന്റെ മനസ്സിലും പാഞ്ചാലിയുടെ മനസ്സിലും കൃഷ്ണനെക്കാള്‍ അനുയോജ്യനായ വരന്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പക്ഷെ, കൃഷ്ണന്‍ പറയുന്നു പാഞ്ചാലി ഒരു സ്വയംവരത്തിലൂടെ വരനെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം എന്നും ഏറ്റവും വലിയ വില്ലാളിയാവണം പാഞ്ചാലിയെ വേള്‍ക്കുന്നതെന്നും. കൃഷ്ണന്റെ മനസ്സില്‍ അര്‍ജ്ജുനന്‍ പാഞ്ചാലിയെ വേള്‍ക്കണം എന്നതായിരുന്നു..

അങ്ങിനെ സ്വയംവര പന്തല്‍ ഒരുക്കുന്നു. പാഞ്ചാലരാജാവിന് അതിവിശിഷ്ടമായ ഒരു വില്ലുണ്ടായിരുന്നു. ആ വില്ല് എടുത്ത്, താഴെ വെള്ളത്തില്‍ പ്രതിഫലനം കണ്ടുകൊണ്ട്, മുകളില്‍ കറ്ങ്ങുന്ന ഒരു മീനിന്റെ കണ്ണില്‍ അമ്പെയ്ത് വീഴ്ത്തണം എന്നതായിരുന്നു പന്തയം..

സ്വയംവരത്തിന് ദുര്യോധനന്‍, കര്‍ണ്ണന്‍, ജരാസന്ധന്‍, ശിശുപാലന്‍, ശല്യര്‍, ഒക്കെ പങ്കെടുത്തുവെങ്കിലും പരിഹാസ്യമാംവിധം പരാജയപ്പെടുന്നു.. പല രാജാക്കന്മാര്‍ക്കും വില്ലെടുത്തു പൊക്കാന്‍ കൂടിയാനായില്ല. ദുര്യോധനന്‍ ഒരുവിധം വില്ലെടുത്തു പൊക്കുന്നു പക്ഷെ, കുലയ്ക്കുവാനാകാതെ തളര്‍ന്നുപോകുന്നു. കര്‍ണ്ണന്‍ വില്ലെടുത്ത് കുലയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതുകണ്ട് ഭയന്ന് പാഞ്ചാലി ശ്രീകൃഷ്ണന്റെ അനുവാദത്തോടേ, കര്‍ണ്ണനെ സൂതപുത്രനെന്നു പറഞ്ഞ് കളിയാക്കി, താന്‍ ക്ഷത്രിയരാജകുമാരന്മാരെയെ വേള്‍ക്കൂ എന്ന് സദസ്സില്‍ പറയുന്നു. കര്‍ണ്ണന്‍ കോപത്തോടെയും അപമാനത്തോടെയും പിന്‍‌വാങ്ങുന്നു..

ഒടുവില്‍ ക്ഷത്രിയരാജകുമാരന്മാരാരും വില്ലുകുലയ്ക്കാനില്ല എന്നു വന്നപ്പോള്‍ അവിടെക്ക് അഞ്ച് ബ്രാഹ്മണകുമാരന്മാര്‍ കടന്നു വരുന്നു. ശ്രീകൃഷ്ണന് അവരെ കാണുമ്പോഴേ മനസ്സിലായി ആരാണെന്ന്.

ക്ഷത്രിയര്‍ക്ക് ആര്‍ക്കും വില്ലുകുലയ്ക്കാനാകാതിരുന്ന സ്ഥിതിക്ക് ബ്രാഹ്മണര്‍ക്ക് വില്ല് കുലച്ചു നോക്കാം എന്ന് രാജാവ് സമ്മതിക്കുന്നു. ശ്രീകൃഷ്ണന്റെ മൌനാനുവാദത്തോടെ അര്‍ജ്ജുനന്‍ വില്ലെടുത്ത് മീനിന്റെ കണ്ണു നോക്കി (ചില ബുക്കുകളില്‍ കിളിയുടെ കണ്ഠം എന്നും പറയുന്നുണ്ട്) അമ്പെയ്ത് കൊള്ളിക്കുന്നു. പാഞ്ചാലി ശ്രീകൃഷ്ണനെ നോക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ സമ്മതസൂചകമായി തലയാട്ടുന്നു. പാഞ്ചാലി അര്‍ജ്ജുനന്റെ കഴുത്തില്‍ മാല ചാര്‍ത്തുന്നു. ബ്രാഹ്മണകുമാരന്മാരോട് ദേഷ്യം തോന്നിയ ക്ഷത്രിയരാജകുമാരന്മാര്‍ യുദ്ധത്തിനൊരുങ്ങുന്നു, ഭീമാര്‍ജ്ജുനന്മാര്‍ എല്ലാവരെയും തോല്‍പ്പിച്ച് പാഞ്ചാലിയേയും കൊണ്ട് മടങ്ങുന്നു..

തന്റെ മകളെ ദരിദ്രരെന്ന് തോന്നിക്കുന്ന ബ്രാഹ്മണകുമാരന്മാര്‍ക്ക് കൊടുക്കേണ്ടി വന്നല്ലൊ എന്ന് പരിതപിച്ച് അവര്‍ ആരാണെന്നും എവിടെ വസിക്കുന്നു എന്നുമൊക്കെ അറിഞ്ഞു വരാനായി ദ്രുപദമഹാരാജാവ്, മകൻ ധൃഷ്ടദ്യുമ്നനെ അവരുടേ പിറകെ അയക്കുന്നു..

കല്ലും മുള്ളും നിറഞ്ഞ കാനനത്തില്‍ അര്‍ജ്ജുനന്റെ സഹായത്തോടെ ‘തീയില്‍ കുരുത്ത താന്‍ ഈ കഷ്ടപ്പാടിലൊന്നും തളരില്ല’ എന്നു പറഞ്ഞ് പാഞ്ചാലി അനുഗമിക്കുന്നു..

ഒടുവില്‍ അമ്മയുടെ അടുത്തെത്തുമ്പോള്‍, 'അമ്മേ ഇന്ന് ഞങ്ങള്‍ക്ക് കിട്ടിയതെന്താണ് നോക്കൂ' എന്ന് പറയുമ്പോള്‍ അകത്തു നിന്നും കുന്തീദേവി, 'കിട്ടിയെന്തായാലും പതിവുപോലെ അഞ്ചുപേരും സമമായി ഭാഗിച്ചെടുത്തുകൊള്ളുക' എന്നു പറയുന്നു.

അമ്മയുടെ വാക്ക് കേട്ട് സ്തംബ്ദരായി പാണ്ഡവർ നില്ക്കുന്നു! കുന്തിയും വെളിയില്‍ വന്നുനോക്കുമ്പോള്‍ പാഞ്ചാലിയെ കണ്ട് നടുങ്ങുന്നു. താന്‍ അറിയാതെ പറഞ്ഞുപോയ വാക്കോര്‍ത്ത് പശ്ചാത്തപിക്കുന്നു.. പക്ഷെ, അപ്പോൾ അവിടെ വന്നെത്തുന്ന ശ്രീകൃഷ്ണനും വേദവ്യാസനും അവരെ സമാധാനിപ്പിക്കുന്നു.

വേദവ്യാസമഹര്‍ഷി ദ്രുപദരാജാവിനോട് പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു...

പാണ്ഡവനെ പിന്തുടർന്ന് അവിടെ എത്തിയ ധൃഷ്ടദ്യുമ്നൻ തിരിച്ച് കൊട്ടാരത്തിൽ ചെന്ന്, പാഞ്ചാലി സ്വയംവരം ചെയ്തത് അർജ്ജുനനെയാണെന്നും പാണ്ഡവർ ജീവിച്ചിരിപ്പുണ്ടെന്നും മറ്റും പറയുമ്പോൾ ദ്രുപദമഹാരാജാവിനു വലിയ ആശ്വാസമാകുന്നു. പക്ഷെ, പാഞ്ചാലി അഞ്ചു പേരുടെയും കൂടി ഭാര്യയാകണം എന്ന് കുന്തിയുടെ വ്യവസ്ഥ ദുർപദനെ ദുഃഖത്തിലാഴ്തുന്നു. പക്ഷെ, അപ്പോൾ അവിടെ ചെന്നെത്തിയ വേദവ്യാസമഹര്‍ഷി ദ്രുപദരാജാവിനോട് പാഞ്ചാലി എന്തുകൊണ്ട് അഞ്ചുപേരെ വിവാഹം കഴിക്കാനിടയായി എന്ന പൂര്‍വ്വ കഥ വിവരിച്ചുകൊടുത്ത് സമാധാനിപ്പിക്കുന്നു..

പാഞ്ചാലിയുടെ പൂര്‍വ്വകഥ അടുത്തതില്‍...

Monday, September 6, 2010

മഹാഭാരതം 16 (അംഗാരവര്‍ണ്ണന്‍‌ പറഞ്ഞ കഥകള്‍‌..)

അരക്കില്ലം കത്തിക്കരിഞ്ഞ് അനാധരായ പാണ്ഡവര്‍ വനവാസം ചെയ്യവേ, ഒരിക്കല്‍ ഒരു ബ്രാഹ്മണനെ കണ്ടുമുട്ടുന്നു. ബ്രാഹ്മണന്‍ താന്‍ പാഞ്ചാലീ സ്വയം വരത്തിനു പോവുകയാണെന്ന് പറയുന്നു..


പാഞ്ചാലിയെ അര്‍ജ്ജുനന് വിവാഹം ചെയ്തുകൊടുക്കാന്‍‍ യജ്ഞത്തില്‍ നിന്ന് ജനിച്ചതാണെന്നും, പക്ഷെ, പാണ്ഡവര്‍ അരക്കില്ലത്തില്‍ പെട്ട് വെന്തു മരിച്ചതുകൊണ്ട് ഇനി എന്തു ചെയ്യും എന്നറിയില്ല എന്നും ബ്രാഹ്മണന്‍ പറയുന്നു. അവിടെ ഒരു മരത്തില്‍ ഒരു കിളിയെ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. താഴെ ജലാശയത്തില്‍ അതിന്റെ പ്രതിബിംബം നോക്കി അമ്പെയത് അതിന്റെ കണ്ഠത്തില്‍ കൊള്ളിക്കുന്നവനു മാത്രമെ പാഞ്ചാലിയെ വരിക്കാനാകൂ, എല്ലാ രാജാക്കന്മാരും ബ്രാഹമണരും പോകുന്നുണ്ട്, നല്ല സദ്യയും ഉണ്ട്, ചിലര്‍ പാഞ്ചാലിയെ കാണാനും സദ്യയില്‍ പങ്കെടുക്കാനും ആയും പോകുന്നുണ്ട് എന്നൊക്കെ പറയുമ്പോള്‍ പാണ്ഡവരും ആ ബ്രാഹ്മണനോടൊപ്പം പാഞ്ചാലീ സ്വയംവര‍ത്തില്‍ പങ്കെടുക്കാനായി പോകുന്നു


വഴിയില്‍ വച്ച് വ്യാസമഹര്‍ഷിയെ കാണുകയും അദ്ദേഹം പാഞ്ചാലിയെ ‍ 5 പേരും ചേര്‍ന്ന് വേള്‍ക്കാന്‍ പറയുകയും ചെയ്യുന്നു. കാരണം കഴിഞ്ഞ ജന്മത്തില്‍ പാഞ്ചാലി പരമശിവനോട് നല്ല ഭര്‍ത്താവു വേണം എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍, പ്രത്യക്ഷനായ പരമശിവനോട് , പരിഭ്രമത്താല്‍, 5 പ്രാവശ്യം തനിക്ക് നല്ല ഭര്‍ത്താവ് വേണം എന്ന് പറഞ്ഞുപോയതുകൊണ്ട്, പരമശിവന്‍ പറയുന്നു, അടുത്ത ജന്മം നിനക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടാകും എന്നും, എന്നാല്‍ നിനക്ക് അതുകൊണ്ട് അപഖ്യാതി ഒന്നും ഉണ്ടാകില്ല എന്നും പറയുന്നു (കഥ വിശദമായി 21 ല്‍). കഥ പറഞ്ഞശേഷം, അതുകൊണ്ട് അഞ്ചുപേരും ചേര്‍ന്ന് പാഞ്ചാലിയെ വിവാഹം ചെയ്യാന്‍ അനുഗ്രഹിച്ചി, വേദവ്യാസമഹര്‍ഷി പാണ്ഡവരെ പാഞ്ചാലരാജ്യത്തേക്ക് അയക്കുന്നു.

രാത്രി അര്‍ജ്ജുനന്‍ ഒരു പന്തവും കൊളുത്തി ഗംഗാനദി കടക്കുവാന്‍ ശ്രമിക്കുമ്പോള്‍ അംഗാരവര്‍ണ്ണന്‍ എന്ന ഗന്ധര്‍വ്വന്‍ പരിവാരസമേതം അവിടെ കുളിക്കുന്നതു കാണാനിടയായി. പാണ്ഡവരെ കണ്ട് കുപിതനായി അംഗാരവര്ണ്ണന്‍, ‘രാത്രി ഇതുവഴി മനുഷ്യര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമില്ലെന്നും അങ്ങിനെ മനുഷര്‍ പെട്ടുപോയാല്‍ യക്ഷ രാക്ഷസ ഗന്ധര്‍വ്വന്മാര്‍ അവരെ കൊന്നു തിന്നും എന്നും, താന്‍ പാണ്ഡവരെ കൊല്ലാന്‍ പോവുകയാണെന്നും പറയുന്നു.

ഇതുകേട്ട് ദേഷ്യം വന്ന അര്‍ജ്ജുനന്‍ തങ്ങള്‍ സാധാരണ മനുഷ്യരല്ലെന്നും, തന്നോട് യുദ്ധം ചെയ്ത് ജയിക്കാന്‍ അംഗാരവര്‍ണ്ണനെ വെല്ലുവിളിക്കയും ചെയ്യുന്നു. അംഗാരവര്‍ണ്ണനും അര്‍ജ്ജുനനും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ അര്‍ജ്ജുനന്‍ ആഗ്നേയാസ്ത്രം തൊടുത്ത് അംഗാരവര്‍ണ്ണനെ തോല്‍പ്പിക്കുന്നു. അംഗാരവര്‍ണ്ണനെ കൊല്ലാതെ വിടാന്‍ അംഗാരവര്‍ണ്ണന്റെ ഭാര്യ അപേക്ഷിക്കയാല്‍ അപ്രകാരം ചെയ്യുന്നു അര്‍ജ്ജുനന്‍. പ്രത്യുപകാരമായിഅംഗാരവര്‍ണ്ണന്‍ അര്‍ജ്ജുനന് ‘ചാക്ഷുഷി’ എന്ന വിദ്യ ഉപദേശിച്ചു കൊടുക്കുന്നു. അര്‍ജ്ജുനന്‍ ഗന്ധര്‍വ്വനു ‘ആഗ്നേയാസ്ത്ര’വും പറഞ്ഞുകൊടുത്ത്, ഇരുവരും ഉറ്റമിത്രങ്ങളാവുന്നു.

അപ്പോള്‍ അംഗാരവര്‍ണ്ണന്‍ പാണ്ഡവരോട്, “താപത്യന്മാരായ നിങ്ങള്‍ എന്തു കര്‍മ്മവും ചെയ്യുമ്പോള്‍ അത് ഒരു ബ്രാഹ്മണനെ മുന്‍‌നിര്‍ത്തി വേണം ചെയ്യാന്‍” എന്നു ഉപദേശിക്കുന്നു.

അപ്പോള്‍ അര്‍ജ്ജുനന്‍, “അങ്ങ് എന്താണ് ഞങ്ങളെ താപത്യന്മാ‍ര്‍ എന്നു വിളിച്ചത്?” എന്നു ചോദിക്കുന്നു.


അതിനു മറുപടിയായി ബ്രാഹ്മണനായ വസിഷ്ഠമഹര്‍ഷിയെ മുന്‍‌നിര്‍ത്തി വിജയസാധ്യം വരിച്ച സംവരണന്റെ കഥ അംഗാരവര്‍ണ്ണന്‍ പറയുന്നു...

സൂര്യദേവന്റെ പുത്രിയായിരുന്നു തപതി. തപതി അതീവസുന്ദരിയായിരുന്നു. അവളെ തന്റെ ഭക്തന്‍ -ഋഷകന്റെ പുത്രനായ - സംവരണനു വിവാഹം കഴിച്ചുകൊടുക്കണമെന്നും സൂര്യദേവന്‍ നിശ്ചയിച്ചിരിക്കെ,

ഒരിക്കല്‍ സംവരണന്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അതീവ സുന്ദരിയായി തപതിയെ കണ്ട് മോഹിതനായി, അവളോടെ വിവാഹാഭ്യര്‍ത്ഥന നടത്തുന്നു.

താന്‍ സൂര്യദേവന്റെ പുത്രി തപതിയാണെന്നും തന്റെ പിതാവിനെ പ്രാര്‍ത്ഥിച്ച് സമ്മതം വാങ്ങിയാല്‍ അങ്ങയെ വിവാഹം കഴിക്കാം എന്നും പറഞ്ഞ് തപതി പോകുന്നു.

സംവരണന്‍ മോഹവിവശനായി ‘തപതി’ ‘തപതി’ എന്നും ഉരുവിട്ട് മോഹാത്സ്യപ്പെട്ട് വീഴുന്നു.

സംവരണന്റെ ബുദ്ധിമാനായ മന്ത്രി സംവരണനെ സമാധാനിപ്പിച്ച്, വസിഷ്ഠമഹര്‍ഷിയെ സേവിച്ചാല്‍ അദ്ദേഹം സഹായിക്കും എന്നു പറയുന്നു.

അപ്രകാരം വസിഷ്ഠമഹര്‍ഷിയെ പൂജിച്ച് , വസിഷ്ഠമഹര്‍ഷി എത്തുമ്പോള്‍ സംവരണന്‍ തന്റെ ദുഃഖം വസിഷ്ഠനെ അറിയിച്ച് പോംവഴി ആരായുന്നു.

വസിഷ്ഠമഹര്‍ഷി സൂര്യദേവനെ ധ്യാനിച്ച്, സൂര്യദേവന്‍ പ്രത്യക്ഷമാവുമ്പോള്‍ സംവരണന്‍ തപതിയില്‍ അനുരക്തനാണെന്നും വിവാഹം കഴിച്ചുകൊടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

അങ്ങ് എന്തപേക്ഷിച്ചാലും തനിക്ക് വിസമ്മതിക്കാന്‍ നിര്‍വ്വാഹമില്ലെന്നും, എന്നാല്‍ തപതിയെ താന്‍ ആദ്യമേ സംവരണനു നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതാണെന്നും പറഞ്ഞ് അവരുടെ വിവാഹം നടത്തുന്നു.

കഥ പറഞ്ഞു തീര്‍ത്തശേഷം അംഗാരവര്‍ണ്ണന്‍ പാണ്ഡവരോട് പറയുന്നു, “ഈ കഥ പറയാന്‍ കാരണം സംവരണന്‍ വസിഷ്ഠനെ മുന്‍‌നിര്‍ത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയതുകൊണ്ടാണ് വിഘ്നങ്ങളൊന്നും കൂടാതെ ശുഭമായി എല്ലാം കലാശിച്ചത്. അതുകൊണ്ട് നിങ്ങളും ഒരു ബ്രാഹ്മണനെ മുന്‍‌നിര്‍ത്തി എല്ലാം ചെയ്ക” എന്ന്.

അംഗാരവര്‍ണ്ണന്‍ തുടര്‍ന്ന് കല്‍മാഷചരിതവും, ഔര്‍വ്വചരിതവും, പാണ്ഡവര്‍ക്ക് വിവരിക്കുന്നു (മഹാഭാരതം-17, 18).

കഥകളൊക്കെ കേട്ടശേഷം അര്‍ജ്ജുനന്‍, ‘തങ്ങള്‍ ഏതു ബ്രാഹ്മണനെ മുന്‍‌നിര്‍ത്തി എല്ലാം ചെയ്യും?’ എന്ന് ചോദിക്കുമ്പോള്‍, ‘നിങ്ങള്‍ ധൌമ്യമഹര്‍ഷിയെ സേവ ചെയ്യുക’ എന്നു ‍ പറയുന്നു. അങ്ങിനെ ധൌമ്യമഹര്‍ഷിയെ പ്രീതിപ്പെടുത്തി, അദ്ദേഹത്തോടൊപ്പമാണ് പാണ്ഡവര്‍ പാഞ്ചാലീ സ്വയംവരത്തിനെത്തുന്നത്. (മഹാഭാരതം-19)

Saturday, September 4, 2010

മഹാഭാരതകഥ-15 (ഹിഡിംബന്‍, ബകന്‍...ഘടോല്‍ക്കചന്‍)

രക്ഷപ്പെട്ട പാണ്ഡവരോട് ശ്രീകൃഷ്ണനും വിദുരരും, ‘ഉടനെ ഹസ്തിനപുരിയിലേക്ക് പോകണ്ട. നിങ്ങള്‍ മരിച്ചതായി തന്നെ ദുര്യോധനാദികള്‍ തല്‍ക്കാലം കരുതിക്കോട്ടെ’ എന്നു പറഞ്ഞ് കാനനത്തില്‍ താമസിക്കാന്‍ പ്രേരിപ്പിക്കുന്നു.

കാട്ടില്‍ താമസമാക്കിയ പാണ്ഡവരെ കൊല്ലാനായി ഹിഡിംബന്‍ എന്ന ക്രൂരരാക്ഷസന്‍ തന്റെ സഹോദരി ഹിഡിംബിയെ അയക്കുന്നു. പക്ഷെ, ഹിഡിംബിക്ക് ഭീമനോട് അനുരാഗം തോന്നി അടുക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ അവിടെ എത്തിയ ക്രൂരനായ ഹിഡിംബന്‍ ഭീമനെ കൊല്ലാന്‍ ശ്രമിക്കുന്നു. ഏറ്റുമുട്ടലില്‍ ഭീമന്‍ ഹിഡിംബനെ കൊല്ലുന്നു. അനാധയായ ഹിഡിംബിയെ ഭീമന്‍ വേള്‍ക്കുന്നു. അവര്‍ക്ക് ഘടോള്‍ക്കചന്‍ എന്ന ഒരു പുത്രന്‍ ഉണ്ടാകുന്നു..അവിടെ എത്തിയ വേദവ്യാസന്‍ എല്ലാം നല്ലതിനുവേണ്ടിയാണെന്ന് പറഞ്ഞ് കുന്തിയെ ആശ്വസിപ്പിക്കുന്നു..
കാട്ടില്‍ വച്ച് ഭീമന്‍ ബകനെയും കൊല്ലുന്നു

ബകന്‍ മറ്റൊരു ദുഷ്ടരാക്ഷസനായിരുന്നു.. അവന്‍ ഓരോരുത്തരെയായി ഭക്ഷിച്ചു തിന്നുവാന്‍ തുടങ്ങിയപ്പോള്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് ഓരോ ദിവസം ഓരോരുത്തരായി ബകന്റെ മുന്നില്‍ ചെന്നോളാം എന്ന് പറയുന്നു. അപ്പോള്‍ ബകന്‍ ഓരോദിവസവും തനിക്ക് ആയിരം പറ അരിയുടെ ചോറും അതിനൊത്ത കറികളും രണ്ട് പോത്തും പിന്നെ കൊണ്ടുചെല്ലുന്ന പുരുഷനും മതിയാകും എന്ന് പറയുന്നു..

പാണ്ഡവര്‍ കാട്ടിലൂറ്റെ സഞ്ചരിക്കുമ്പോള്‍ ഏകചക്ര എന്ന ഗ്രാമത്തില്‍ എത്തി. അവിടെ ഒരു ബ്രാഹ്മണ ഗൃഹത്തില്‍ ഭിക്ഷയാചിക്കുവാന്‍ എത്തുമ്പോള്‍ വീട്ടിലുള്ള എല്ലാപേരും കരഞ്ഞുകൊണ്ടിരിക്കുന്നത് കാണുന്നു. കാരണം അന്വേക്ഷിക്കുമ്പോള്‍ ബകന്‍ എന്ന രാക്ഷസന്റെ കഥയും, ഇന്ന് തന്റെ ഒരേ ഒരു പുത്രന്റെ ഊഴമാണ് ബകന് ഭക്ഷണവുമായി പോകേണ്ടതെന്നു പറഞ്ഞ് കരയുന്നു..

അപ്പോള്‍ കുന്തി അവരെ സമാധാനിപ്പിക്കുന്നു, “നിങ്ങള്‍ക്ക് ഒരു പുത്രനല്ലെ ഉള്ളൂ, എനിക്ക് അഞ്ച് പുത്രന്മാരുണ്ട്. അവരില്‍ ഒരാള്‍ ഇന്ന് ഭക്ഷണം കൊണ്ടുപൊയ്ക്ക്കൊള്ളും” എന്ന്.

ബകനെ കൊല്ലാന്‍ ഭീമനാണ് അനുയോജ്യന്‍ എന്നറിഞ്ഞ് കുന്തി ഭീമനോട് ഭക്ഷണവുമായി പോകാന്‍ പാറയുന്നു. ഭീമന്‍ ബകന് ഭക്ഷണവുമായി കാട്ടില്‍ ചെല്ലുന്നു. ബകന്‍ ഭീമനെ കൊല്ലാന്‍ വരുമ്പോള്‍ കാണുന്നത് തനിക്ക് കൊടുത്തയച്ച ഭക്ഷണമെല്ലാം കഴിച്ചുകൊണ്ടിരിക്കുന്ന ഭീമനെയാണ്. ഇത് ബകനെ കോപാകുലനാക്കുന്നു. ഭീമനും ബകനുമായി നടന്ന ഏറ്റുമുട്ടലില്‍ ഭീമന്‍ ക്രൂരനായ ബകനെ വധിച്ച് ഗ്രാമവാസികളെ രക്ഷിക്കുന്നു..

Friday, September 3, 2010

മഹാഭാരതകഥ-14 (അരക്കില്ലം)

ധൃതരാഷ്ട്രരും ഭീഷ്മമാദി ഗുരുക്കന്മാരും ചേര്‍ന്ന് ധര്‍മ്മപുത്രരെ വിധിപ്രകാരം യുവരാജാവായി അഭിഷേകം ചെയ്തു. ഇത് ദുര്യോദനനും കര്‍ണ്ണനും സഹിക്കാനാവാത്ത പകവളര്‍ത്തി. അവര്‍ എങ്ങിനെയും പാണ്ഡവരെ നശിപ്പിക്കണം എന്ന് പ് ളാനിട്ടു. അതിനായി ഒഴിഞ്ഞു കിടക്കുന്ന വാരണാവതത്തില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ച് അവരെ അങ്ങോട്ട് മാറ്റാന്‍ ധൃതരാഷ്ട്രരെ പ്രേരിപ്പിക്കുന്നു..
ധൃതരാഷ്ട്രര്‍ പാണ്ഡവരുടെ രക്ഷക്കായാണ് ഈ മാറ്റം എന്നു പറഞ്ഞ് അവരെ സമ്മതിപ്പിക്കുന്നു.

ദുര്യോധനന്‍ ഇതിനകം കൊട്ടാരം‍ നിര്‍മ്മിക്കുന്ന പുരോചനനെ വശീകരിച്ച് തീയിട്ടാല്‍ പെട്ടെന്ന് നശിക്കുന്ന പ്രകാരം ആ കൊട്ടാരം(അരക്കില്ലം) നിര്‍മ്മിക്കുന്നു.. ഇത് മനസ്സിലാക്കിയ വിദുരര്‍ ദുര്യോധനന്‍ അറിയാതെ കൊട്ടാരത്തിനടിയില്‍ രക്ഷപ്പെടാനായി ഖനികനെ കൊണ്ട് ഒരു തുരങ്കവും നിര്‍മ്മിക്കുന്നു..

കൊട്ടാരത്തിലെത്തി താമസമാരംഭിച്ച പാണ്ഡവര്‍ ഏകദേശം ഒരു വര്‍ഷക്കാലം സുഖമായി താമസിച്ചു. ഒരു ദിവസം അവിടെ ഒരു രാക്ഷസി തന്റെ അഞ്ചു പുത്രന്മാരുമായി അന്തിയുറങ്ങി.

അന്നു തന്നെയാണ് പുരോചനന്‍ കൊട്ടാരത്തിനു തീവച്ചതും. തീക്കുള്ളില്‍ അകപ്പെട്ട് വിഷമിക്കുന്ന പാണ്ഡവരെ ഖനികന്‍ വന്ന് മുറിക്കടിയിലെ തുരങ്കം തുറന്ന് അതിലൂടെ രക്ഷപ്പെടുത്തുന്നു.
പാണ്ഡവര്‍ രക്ഷപ്പെട്ടു എന്ന് വിദുരന്‍ ഖനികന്‍ മുഖേന അറ്ഞ്ഞ് ആശ്വസിക്കുന്നു, പക്ഷെ കൊട്ടാരത്തിലെ മറ്റാരോടും അതെപ്പറ്റി പറയുന്നില്ല.

കത്തിക്കരിഞ്ഞു കിടന്ന രാക്ഷസിയുടെയും അഞ്ചുപുത്രന്മാരുടെയും മൃതദേഹം കണ്ട് പാണ്ഡവര്‍ മരിച്ചിരിക്കും എന്ന നിഗമനത്തിലെത്തി ദുര്യോധനാദികള്‍ സന്തോഷിക്കുന്നു.

കൊട്ടാരത്തിലെ മറ്റെല്ലാവരും പാണ്ഡവരുടെ ദുര്‍ഗതിയോര്‍ത്ത് പരിതപിക്കുന്നു.

മഹാഭാരതകഥ-13 (ഗുരുദക്ഷിണ, ധൃഷ്ടദ്യുമനന്‍‌, പാഞ്ചാലി)

ഗുരുദക്ഷിണ
വിദ്യാഭ്യാസം എല്ലാം കഴിഞ്ഞപ്പോള്‍‍ തന്റെ ശിക്ഷ്യന്മാര്‍ ഗുരുദക്ഷിണ നല്‍കാനായി അടുത്തു ചെല്ലുമ്പോള്‍,ദ്രുപദരാജാവ് തന്നെ അപമാനിച്ചതിന് ഒരു പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ജീവിച്ചിരുന്ന ദ്രോണര്‍, ആവശ്യപ്പെടുന്നത് ‘ദ്രുപദരാജാവിനെ തോല്‍പ്പിച്ചു കൊണ്ടുവരിക’ എന്നതായിരുന്നു. (ദ്രോണര്‍ക്ക് ദ്രുപദനോട് ശത്രുത തോന്നാന്‍ കാരണം എങ്ങിനെ എന്ന് ഇവിടെ ഉണ്ട്)

ദുര്യോദനന്‍ ആവേശപ്പെട്ട് ആദ്യം യുദ്ധത്തിനു ചെന്നെങ്കിലും ദ്രുപദനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു മടങ്ങി വരുന്നു.

അര്‍ജ്ജുനന്‍ വിജയശ്രീലാളിതനായി ദ്രുപദമഹാരാജാവിനെ തോല്‍പ്പിച്ച് ദ്രോണരുടെ മുന്നില്‍ കൊണ്ടു നിര്‍ത്തുന്നു..

അപമാനത്താല്‍ കുനിഞ്ഞ ശിരസ്സോടെ നില്‍ക്കുന്ന ദ്രുപദനോട്, ‘ഇപ്പോള്‍ നാം തുല്യരായോ?’ എന്ന് ചോദിക്കുന്നു. യുദ്ധത്തില്‍ മരണപ്പെടുന്നതിനെക്കാളും വലിയ ദുഃഖമാണ് തോല്‍പ്പിച്ചവന്റെ നിന്ദ. അതുകേട്ട് ദ്രുപദന്റെ ശിരസ്സ് വീണ്ടും കുനിയുന്നു..

ഗുരുപത്നിയായ കൃപിയുടെ ഇടപെടല്‍ കാരണം (കൃപി ചോദിക്കുന്നു, ‘അങ്ങും ദ്രുപദനെപ്പോലെ വിവേകമില്ലാതെ പക വച്ചുപുലര്‍ത്തിയാല്‍ പിന്നെ അങ്ങും സാധാരണക്കാരും തമ്മില്‍ എന്തു വ്യത്യാസം.. പൊറുക്കുന്നവനാണ് ശ്രേഷ്ഠന്‍..’എന്നൊക്കെയുള്ള ഓര്‍മ്മപ്പെടുത്തല്‍..) ദ്രോണര്‍ ദ്രുപദന് തന്റെ രാജ്യം തിരിച്ചു നല്‍കിവിട്ടയക്കുന്നു..

ദ്രുപദന് പക്ഷെ തനിക്കേര്‍പ്പെട്ട അപമാനം സഹിക്കാനാവുന്നതല്ലായിരുന്നു.. ആ വാശിയില്‍ തിരിച്ച് പോയി വളരെ വിശേഷപ്പെട്ട രീതിയില്‍ ഒരു യാഗം നടത്തുന്നു. ദ്രോണരെ കൊല്ലാനായി ഒരു പുത്രനെ കിട്ടാനായിരുന്നു യജ്ഞം നടത്തിയത്.

ഹോമകുണ്ഡത്തില്‍ നിന്നും സൂര്യതേജസ്സുള്ള ഒരു പുത്രനും ലക്ഷ്മീദേവിയെപ്പോലെ ഒരു മകളും ദ്രുപദന് കിട്ടുന്നു. മകന്‍ ധൃഷ്ടദ്യുമനനും, മകള്‍ കൃഷ്ണ (പാഞ്ചാലി), പിന്നീട് നപുംസകമായ ശിഖണ്ഡിയും ജനിക്കുന്നു.. (ശിഖണ്ഡി ദ്രുപദരാജ്യത്ത് പുനര്‍ജനിക്കുന്നു എന്ന് എഴുതിയിരുന്നല്ലൊ).

ദ്രോണരെ കൊല്ലാനായി ജനിച്ച ധൃഷ്ടദ്യുമ്നന്‍ ദ്രോണരുടെ കീഴില്‍ നിന്നു തന്നെ വിദ്യ അഭ്യസിക്കുന്നു..
പകയെല്ലാം മറന്ന് ദ്രോണര്‍ ധൃഷ്ടദ്യുമനനെ ശിഷ്യനായി അംഗീകരിക്കുന്നു..

മഹാഭാരതകഥ-12 (അസ്ത്രപരീക്ഷ, കര്‍ണ്ണന്‍‌)

പഠിപ്പു പൂര്‍ത്തിയാക്കിയ കൌരവപാണ്ഡവന്മാരുടെ ഒരു അസ്ത്രപരീക്ഷ നടത്താന്‍ ഗുരു ദ്രോണര്‍ തീരുമാനിക്കുന്നു...

നിറഞ്ഞ സദസ്സില്‍ വച്ച ഓരോരുത്തരായി തങ്ങളുടെ വൈഭവം പ്രദര്‍ശിപ്പിക്കുന്നു..

ശ്രീകൃഷ്ണനും ബലരാമന്‍ തുടങ്ങി പല രാജാക്കന്മാരും കുരു പുത്രന്മാരുടെ അഭ്യാസങ്ങള്‍ കാണാന്‍ സന്നിഹിതരായിരുന്നു..

ഭീമനും ദുര്യോദനനും അതൊരു വെറും പരീക്ഷണം എന്നതിലുപരി പര‍സ്പരം യുദ്ധത്തിലെന്നപോലെ പൊരുതാന്‍ നോക്കുന്നു. അപ്പോള്‍ ഗുരുക്കന്മാര്‍ ഇടപെട്ട് പിടിച്ചു മാറ്റുന്നു..

അര്‍ജ്ജുനനെ വെല്ലാന്‍ ആരും ഇല്ലാത്തവിധം വിജയിയായി പ്രഖ്യാപിക്കപ്പെട്ട് സദസ്സിന്റെ പ്രശംസപിടിച്ചുപറ്റി അര്‍ജ്ജുനന്‍ നില്‍ക്കുമ്പോള്‍ സൂതപുത്രനായ കര്‍ണ്ണന്‍ സദസ്സില്‍ പ്രത്യക്ഷപ്പെട്ട്, തനിക്ക് അര്‍ജ്ജുനനോട് മത്സരിക്കണം എന്നു പറയുന്നു. പക്ഷെ, കൃപാചാര്യര്‍ വെറും സൂതപുത്രനായ കര്‍ണ്ണനു ക്ഷത്രിയനായ അര്‍ജ്ജുനനോട് മത്സരിക്കാന്‍ യോഗ്യതയില്ല എന്ന് പ്രഖ്യാപിക്കുന്നു.

പക്ഷെ, അര്‍ജ്ജുനനെ വെല്ലാന്‍ പോന്ന ഒരാളെ കിട്ടിയ സന്തോഷത്തില്‍ ദുര്യോധനന്‍ കര്‍ണ്ണനെ അംഗരാജ്യത്തെ രാജാവായി വാഴിച്ച് കര്‍ണ്ണന് രാജപദവി നല്‍കി ആദരിക്കുന്നു.

കര്‍ണ്ണന്റെ കര്‍ണ്ണകുണ്ഠലങ്ങളും കവചവും കണ്ട് കുന്തി കര്‍ണ്ണനെ തിരിച്ചറിയുകയും തന്റെ തന്നെ പുത്രന്മാര്‍ എതിരാളികളാകുന്നതും സൂര്യപുത്രനായ കര്‍ണ്ണന്‍ സൂതപുത്രനെന്നു വിശേഷിപ്പിക്കപ്പെട്ട് അപമാനിതനാകുന്നതും ഒക്കെ കണ്ട് മോഹാത്സ്യപ്പെട്ട് തളര്‍ന്ന് വീഴുന്നു..


നേരം വൈകിയതിനാല്‍ അന്ന് കര്‍ണ്ണന് തന്റെ പാടവും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല എങ്കിലും താന്‍ ഒരിക്കല്‍ അര്‍ജ്ജുനനെ നേരുക്കുനേര്‍ നിന്ന് യുദ്ധത്തില്‍ തോല്‍പ്പിക്കും എന്നു ശപഥം ചെയ്ത് കര്‍ണ്ണന്‍ ദുര്യോധനനോടൊപ്പം രംഗത്തില്‍ നിന്നും വിരമിക്കുന്നു..

Saturday, July 31, 2010

മഹാഭാരതം-11 (ഏകലവ്യന്‍)

ഒരിക്കല്‍ ശസ്ത്രവിദ്യയില്‍ കേമന്‍ ആരെന്നറിയാനായി ദ്രോണര്‍ പന്തയം നടത്തുന്നു..
അങ്ങു ദൂരെ മരക്കൊമ്പില്‍ കെട്ടിയിരിക്കുന്ന കിളിയുടെ ഒരു കഴുത്തില്‍ അമ്പെയ്ത് കൊള്ളിക്കുക എന്നതായിരുന്നു പന്തയം.
ദ്രോണര്‍ യുധിഷ്ടിരനോട് (ധര്‍മ്മപുത്രരോട്) എന്തു കാണാന്‍ പറ്റുന്നു എന്ന് ചോദിക്കുന്നു
'അങ്ങകലെ ഒരു വൃക്ഷം നില്‍ക്കുന്നത് കാണാന്‍ പറ്റും’ എന്ന് പറയുന്നു..
അങ്ങിനെ ഓരോരുത്തരും വൃക്ഷവും ഇലകളും ഒക്കെയേ കാണുന്നുള്ളൂ.
ഒടുവില്‍ അര്‍ജ്ജുനനോട് എന്തുകാണുന്നു എന്നു ചോദിക്കുമ്പോള്‍, ‘കിളിയുടെ കഴുത്ത് കാണുന്നു’ എന്ന് പറയുന്നു.. അപ്പോള്‍ ദ്രോണര്‍ അര്‍ജ്ജുനനോട് അമ്പെയ്യാന്‍ പറയുന്നു. അര്‍ജ്ജുനന്‍ കുറിക്ക് കിളിയുടെ കഴുത്തില്‍ തന്നെ അമ്പെയ്യുന്നു. ലോകൈക ധനുര്‍ധരനായി തീരട്ടെ എന്ന് ദ്രോണര്‍ അര്‍ജ്ജുനനെ അനുഗ്രഹിക്കുന്നു.

പിന്നീടൊരിക്കല്‍ ദ്രോണര്‍ ഗംഗാനദിയില്‍ കുളിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ഒരു മുതല ദ്രോണരുടെ കാലില്‍ പിടികൂടുന്നു, മറ്റു ശിഷ്യരെല്ലാം വിഷണ്ണരായി നില്‍ക്കുമ്പോള്‍ അര്‍ജ്ജുനന്‍ സധൈര്യം അമ്പെയ്ത് മുതലയെ കൊല്ലുന്നു. മനം തെലിഞ്ഞ ദ്രോണര്‍ അര്‍ജ്ജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചുകൊടുക്കുന്നു..

ഇതിനിടയില്‍ ഒരിക്കല്‍ നിഷാധരാജാവായ ഹിരണ്യധനുസ്സിന്റെ മകന്‍ ഏകലവ്യന്‍ ദ്രോണരുടെ കീഴില്‍ വിദ്യ അഭ്യസിക്കാനാഗ്രഹിച്ച് വരുന്നു..

ഏകലവ്യന്റെ കഥ:

കാട്ടു ജാതിക്കാരനായ ഏകലവ്യന്‍ എങ്ങിനെ ഭാരതീയ ഹൃദയത്തില്‍ ഇടംപിടിച്ചെടുത്തു എന്ന കഥ..
കഥ ഇപ്രകാരം..
ഏകലവ്യന്‍ കാട്ടുരാജനായ ഹിരണ്യധനു എന്ന കാട്ടുരാജന്റെ മകനായിരുന്നു. അദ്ദേഹം കൗരവരെ സഹായിക്കവെയാണു മരണമടഞ്ഞതും ഏകലവ്യന്‍ അച്ഛന്റെ മരണശേഷം അനന്തരാവകാശിയായിതീര്‍ന്നു. ഏകലവ്യനു ആയുധവിദ്യ ഭ്രമമായി അന്നത്തെക്കാലത്ത്‌ കീഴ് ജാതിക്കാരെ പഠിപ്പിക്കാന്‍ ഗുരു ഉണ്ടായിരുന്നില്ല. എന്നാല്‍ ഏകലവ്യനു ദ്രോണരുടെ കീഴില്‍ നിന്നു വിദ്യ അഭ്യസിക്കണമെന്ന അദമ്യമായ ആഗ്രഹം വളര്‍ന്നു. ദ്രോണാചാര്യര്‍ തത് സമയം പാണ്ഡവകുമാരന്മാരെയും കൗരവകുമാരന്മാരേയും വിദ്യ അഭ്യസിച്ചു കൊണ്ടിരിക്കയുമായിരുന്നു.
ഏകലവ്യന്‍ തന്റെ ആഗ്രഹം അമ്മയോടു പറഞ്ഞപ്പോള്‍ അമ്മ ഏകലവ്യനു മുന്നറിയിപ്പു നല്‍കി. ദ്രോണാചാര്യന്‍ രാജഗുരുവാണു. അദ്ദേഹം കീഴ് ജാതിക്കാരെ വിദ്യ അഭ്യസിക്കുമോ എന്ന കാര്യം സംശയമാണു. ഏകലവ്യനു തന്റെ ആഗ്രഹം വലുതായി തോന്നിയതിനാല്‍ അവന്‍ നേരെ ദ്രോണാചാര്യരെ കാണാന്‍ യാത്രയായി.
ദ്രോണാചാര്യരെ കണ്ട മാത്രയില്‍ തന്നെ ഏകലവ്യന്‍ ഇദ്ദേഹം തന്നെയാണു തന്റെ ഗുരു എന്നു സ്വയം മനസ്സില്‍ നിനയ്ച്ചു അദ്ദേഹത്തിന്റെ മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്‌തു. ഏകലവ്യനെ കണ്ടമാത്രയില്‍ ദ്രോണാചാര്യര്‍ അവന്‍ ആരെന്നു മനസ്സിലാവുകയും ചെയ്‌തു. കാട്ടുരാജന്റെ മകന്‍. അദ്ദേഹം ഏകലവ്യനെ പിടിച്ചെഴുന്നേല്‍പ്പിച്ചു , ‘എന്താ എന്തിനായി നീ എന്നെ തേടി വന്നു?’ എന്നു അല്‍പ്പം പരിഭ്രമത്തോടെ ചോദിച്ചു. ഏകലവ്യന്‍ തനിക്കു അദ്ദേഹത്തിന്റെ കീഴില്‍ നിന്നു വിദ്യ അഭ്യസിക്കണം എന്ന ആഗ്രഹം അറിയിച്ചു. ദ്രോണാചാര്യര്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. അദ്ദേഹം ധര്‍മ്മ സങ്കടത്തിലായി വിദ്യ പകര്‍ന്നു കൊടുക്കാനുള്ളതാണു. ജാതിമതഭേദമില്ലാതെ വലിപ്പച്ചെറുപ്പമില്ലാതെ വിദ്യാ ചോദിച്ചു വരുന്നവര്‍ക്ക്‌ പകര്‍ന്നു കൊടുക്കുക എന്നതാണു ഒരു ഉത്തമ ഗുരുവിന്റെ ധര്‍മ്മവും. പക്ഷെ, ഇവിടെ താന്‍ നിസ്സഹായനാണെന്ന വസ്തുത അദ്ദേഹം ഓര്‍ത്തു. രാജശാസനത്തെ മറികടക്കുക എന്നാല്‍ രാജാവിനെ ധിക്കരിച്ചതിനു തുല്യമാണു താനും. രാജപുത്രന്മാരെ വിദ്യ അഭ്യസിപ്പിക്കുക എങ്കിലും ഈ കൊച്ചു ബാലനോടെങ്ങിനെ അരുതെന്നു പറയാന്‍ അവന്‍ പഠിച്ചോട്ടെ, പക്ഷെ, തന്റെ കൂടെയല്ല തനിച്ചു. പക്ഷെ തന്റെ മാനസികമായ എല്ലാ അനുഗ്രഹങ്ങളും അവനുണ്ടാകും എന്നു മനസ്സില്‍ നിനയ്ച്ച്‌ ദ്രോണര്‍ ഏകലവ്യനോടു സ്നേഹപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കി. തനിക്കു ഒരേ സമയം രാജപുത്രന്മാരേയും ഏകലയനേയും ഒരുമിച്ച്‌ വിദ്യ പഠിപ്പിക്കാന്‍ അനുവാദമില്ലെന്നും എന്നാല്‍ നിന്റെ ആഗ്രഹപ്രകാരം സ്വയം അഭ്യാസം ചെയ്‌തു നിനക്കു വേണ്ടുന്ന ശസ്ര്ത വിദ്യ കരസ്ഥമാക്കിക്കൊള്ളുക എന്ന ആശീര്‍വ്വാദം നല്‍കി മടക്കി.
പോകും വഴി ഏകലവ്യന്റെ മനസ്സില്‍ ഗുരുവിനോടുള്ള ഭക്‌തി നിറഞ്ഞു നിന്നു. നോക്കുന്നിടങ്ങളിലൊക്കെ ഗുരുവിന്റെ മുഖം മാത്രമേ ഉള്ളൂ. കേള്‍ക്കുന്നതു ഗുരുവിന്റെ ശബ്ദംആ മനോനിലയിലിരുന്ന്‌ ഏകലവ്യന്‍ കളിമണ്ണാല്‍ തന്റെ ഗുരുനാഥന്റെ രൂപം തീര്‍ത്തു.ശരിയ്ക്കും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഗുരു! ഏകലവ്യന്‍ അറിയാതെ താഴെ വീണു നമസ്ക്കരിച്ചു. അവന്‍ പുതുപുഷ്പങ്ങള്‍ ശേഖരിച്ചു മാലകോര്‍ത്ത്‌ ആചാര്യനു ചാര്‍ത്തി. അദ്ദേഹത്തെ പുഷ്പങ്ങളാല്‍ അഭിഷേകം ചെയ്‌തു. ഗുരുദേവപ്രതിമയ്ക്കു മുന്നില്‍ നിന്ന്‌ ഏകലവ്യന്‍ തന്റെ അഭ്യാസം തുടങ്ങി. ഏതോ അദൃശ്യ ശക്‌തിയാലെന്ന വിധം ഏകലവ്യന്റെ ഓരോ തെറ്റുകളും തിരുത്തപ്പെട്ടു, അവന്‍ സകല വിധ കേട്ടറിവും കണ്ടറിവും ഉള്ള ശസ്ത്ര പ്രയോഗങ്ങളും കരസ്ഥമാക്കി.
ഒരിക്കല്‍ ഏകലവ്യന്‍ ഏകാന്ത ധ്യാനത്തില്‍ ഇരിക്കെ, അടുത്തു ഒരു ശ്വാനന്റെ ഇടതടവില്ലാത്ത കുരകേട്ടു. അത്‌ കാതുകള്‍ക്ക്‌ വളരെ അഗോചരമായി തോന്നുകയാല്‍ തന്റെ വില്ലെടുത്ത്‌ ശബ്ദം കേട്ട ദിക്കിലേയ്ക്ക്‌ തുടരെ തുടരെ ബാണം തൊടുത്തു വിട്ടു. പട്ടിയുടെ കുര നിന്നു. ഏകലവ്യന്‍ തന്റെ ധ്യാനം തുടരുന്നു. ശ്വാനന്‍ അര്‍ജ്ജുനന്റെ വേട്ടനായയായിരുന്നു. ദ്രോണാചാര്യരും അശ്വദ്ധാമാവും അര്‍ജ്ജുനനും കൂടി വേട്ടയ്ക്കായി അതുവഴി പോവുകയായിരുന്നു. അവര്‍ക്കു തുണയായി കൂടെയുണ്ടായിരുന്ന ശ്വാനനാണു കുരച്ചത്‌. ഏകലവ്യന്റെ വില്ലുകള്‍ കുറിക്കുതന്നെ കൊണ്ടു. പട്ടിയുടെ വായ കുത്തിക്കെട്ടിയ നിലയില്‍! അതു ദയനീയമായി കരയാന്‍ തുടങ്ങി.. അര്‍ജ്ജുനന്‍ വല്ലാത്ത ആകാംഷയുണ്ടായി. ശസ്ത്രവിദ്യയില്‍ തന്നെ ജയിക്കാന്‍ ലോകത്തില്‍ ആരും തന്നെയില്ലെന്നു ഗുരുനാധന്‍ തന്നെ വാക്കുപറഞ്ഞ ആത്മവിശ്വാസത്തിനു ഉലച്ചില്‍ തട്ടുന്ന ഒരു ദൃശ്യം.
ഈ കാട്ടില്‍ ഇത്രയും കഴിവുള്ളവന്‍ ആരെന്നറിയുവാനുള്ള ആഗ്രഹം ദ്രോണാചാര്യര്‍ക്കും അശ്വദ്ധാമാവിനും ഉണ്ടായി. അവര്‍ തേടിചെന്നു. അധികം ദൂരത്തല്ലാതെ അവര്‍ ഏകലവ്യന്‍ ധ്യാനിച്ചിരിക്കുന്നതു കണ്ടു. മുന്നില്‍ ദ്രോണാചാര്യന്റെ പൂജിക്കപ്പെട്ട വിഗ്രഹവും.അടുത്തു ചെന്നു.കാല്‍പ്പെരുമാറ്റം കേട്ടു കണ്ണു തുറന്ന ഏകലവ്യനു വിശ്വസിക്കാനായില്ല. സാക്ഷാല്‍ ഗുരുദേവന്‍. അവന്‍ ഭക്‌തിയാല്‍ സര്‍വ്വം മറന്ന്‌ അദ്ദേഹത്തിന്റെ മുന്നില്‍ വീണു. ദ്രോണാചാര്യര്‍ അവനെ ആശീര്‍വ്വദിച്ചു. ‘നീ എവിടെ നിന്നു ഇതൊക്കെ കരസ്ഥമാക്കി?’ എന്ന ചോദ്യത്തിനു ഏകലവ്യന്‍ ഗുരുവിന്റെ പ്രതിമ ചൂണ്ടിക്കാട്ടി. ദ്രോണര്‍ക്ക്‌ വിശ്വസിക്കാനായില്ല. അദ്ദേഹം ചോദിച്ചു, “ശരി, നീ അഭ്യസിച്ച വിദ്യകള്‍ കാട്ടുക" എന്നു. ഏകലവ്യനു ഉത്സാഹമായി. അവന്‍ തന്റെ വിദ്യകള്‍ ഓരോന്നായി പ്രദര്‍ശ്ശിപ്പിക്കാന്‍ തുടങ്ങി. അര്‍ജ്ജുനനും അശ്വദ്ധാമാവും ദ്രോണാചാര്യരും അല്‍ഭുതപരതന്ത്രരായി നോക്കി നിന്നു. അര്‍ജ്ജുനനെ വെല്ലുന്ന കരവിരുത്‌! ദ്രോണര്‍ക്ക്‌ അഭിമാനവും അതേ സമയം ഭീതിയും തലപൊക്കി. വിളറി വെളുത്ത അര്‍ജ്ജുനന്റെ മുഖം അത്‌ കൂടുതല്‍ ദൃഢപ്പെടുത്തി. ഇത്‌ തനിക്കും ഏകലവ്യനും നന്നാല്ല. ആപത്തുണ്ടാക്കുകയേ ഉള്ളു. പോരാത്തതിനു ഏകലവ്യന്‍ കൗരവപക്ഷനുമാണു. പാടില്ല. ഉണ്ടചോറിനു നന്ദികാണിക്കേണ്ട കടമ തനിക്കുമുണ്ട്‌. ഏകലവ്യന്റെ ഈ അറിവു രാജദ്രോഹത്തിനു തുല്യം.അദ്ദേഹം പിന്നെ കൂടുതല്‍ ചിന്തിച്ചില്ല. പതിയെ ഏകലൂ്യ‍ന്റെ അടുത്തു ചെന്നു, അദ്ദേഹം അശീര്‍വ്വദിച്ചു, നീ ഏറ്റവും വലിയ വില്ലാളി തന്നെയാണു. അറിയേണ്ടതെല്ലാം അറിഞ്ഞ വില്ലാളി. നീ നിന്റെ ഗുരുവിന്റെ എന്തു ദക്ഷിണയാണു നല്‍കുക? ഏകലവ്യന്‍ പറഞ്ഞു എന്റെ ജീവനുള്‍പ്പെടെ എന്തും എന്ന്‌ ഇതുകേട്ടു ഗുരു ശാന്തനായി പറഞ്ഞു ശരി എങ്കില്‍ നിന്റെ വലതുകയ്യിലെ പെരുവിരല്‍ ഈ ഗുരുവിനു ദക്ഷിണയായി തരാമോ? എന്ന്‌.
ഏകലവ്യന്‍ ആദ്യം ഒന്നമ്പരന്നു. പെരുവിരലില്ലാതെ ത്ക്കെങ്ങിനെ തന്റെ കഴിവു പ്രയോജനപ്പെടുത്താനാവും ഉടന്‍ തന്നെ ആ ചിന്ത മാറി, ഗുരുഭക്‌തി നിറഞ്ഞു. ഗുരുവിന്റെ വായില്‍ നിന്നു തന്നെ അംഗീകാരം കിട്ടിക്കഴിഞ്ഞ സ്ഥിതിയ്ക്ക്‌ ഇനി ഇതില്‍ക്കൂടുതല്‍ എന്തു വിജയം വരിക്കാന്‍?! ഏകലവ്യന്‍ കണ്ണടച്ചു തുറക്കുന്നതിനകം തന്റെ പെരുവിരല്‍ ഛേദിച്ചു ദ്രോണാചാര്യരുടെ മുന്നില്‍ അര്‍പ്പിച്ചു. ഹൃദയം കുളിര്‍ത്ത അദ്ദേഹം ഏകലവ്യനെ കെട്ടിപ്പിടിച്ചു ആശീര്‍വ്വദ്ദിച്ചു', “ലോകാവസാനം വരെ ഗുരു‍ഭക്‌തിക്കു ഉത്തമോദാഹരണമായി നിന്റെ പേര്‍ വിളങ്ങി നിക്കും കുട്ടീ.. നഷ്ടമായ പെരുവിരല്‍ കൊണ്ടു നേടാവുന്നതിലും വലിയ വീര നാമവും വീരസ്വര്‍ഗ്ഗവും തന്റെ ത്യാഗത്തിലൂടെ പെരുവിലലിങ്കിലും നിനക്കാ വശ്യമായ വിദ്യകളൊക്കെ നിനക്ക്‌ ചെയ്യാനുമാകും”.
ഈ ദൃശ്യം കണ്ട്‌ ദേവന്മാര്‍ സ്വര്‍ല്ലോകത്തു നിന്ന്‌ പുഷ്പവൃഷ്ടി നടത്തി. ഒന്നുമറിയാത്തപോലെ ഒളിഞ്ഞിരുന്ന്‌ ചിരിക്കുന്ന ഒരാളുമുണ്ടായിരുന്നു അവിടെ, സാക്ഷാല്‍ ശ്രീകൃഷ്ണനല്ലാതെ മറ്റരാവാന്‍!. മഹാഭാരത കഥയില്‍ പാണ്ടവരുടെ (സത്യത്തിന്റെ) വിജയത്തിനായി അദ്ദേഹം ചെയ്‌ത ചില അന്യായങ്ങളില്‍ പരമപ്രധാനമായി ഏകലവ്യന്റെ ഹൃദയസ്പര്‍ശ്ശിയായ കഥയും വിരാജിക്കുന്നു.
പെരുവിരലുണ്ടായിരുന്നെങ്കില്‍ ഏകലവ്യന്‍ മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനനു തുല്യമായി പടപൊരുതി കീര്‍ത്തി നേടാമായിരുന്നു. എന്നാല്‍ പെരുവിരല്‍ നഷ്ടപ്പെടുത്തിയപ്പോഴും അതേ തുല്യതയോടെ മഹാഭാരാത കഥയില്‍ ഏകലവ്യന്‍ അര്‍ജ്ജുനനോടൊപ്പം കീര്‍ത്തിമാനായി ശോഭിക്കുന്നു എന്നത്‌ ആശ്ചര്യമുളവാക്കുന്നില്ലേ?! ഉള്ളതിനെ ഇല്ലാതാക്കാനും ആര്‍ക്കും കഴിയില്ല ഇല്ലാത്തതിനെ പുതുതായി ഉണ്ടാക്കാനും ആര്‍ക്കുമാവില്ല എന്നതിനുദാഹരണം. മനുഷ്യന്‍ വിജയിക്കുന്നു എന്നുപറയുമ്പോള്‍ ഒരുപക്ഷെ ദൈവത്തിനു അത്‌ പരാജയമായും മനുഷ്യര്‍ പരാജയപ്പെട്ടു എന്നു പറയുമ്പോള്‍ ദൈവത്തിന്റെ മുന്നില്‍ അതു വിജയമായും അംഗീകരിക്കപ്പെടുന്നുണ്ടാകും!!!.

Friday, July 30, 2010

മഹാഭാരതം-10(കൃപര്‍, ദ്രോണര്‍‌ )

കൌരവപാണ്ഡവന്മാര്‍ ആദ്യം ആയുധവിദ്യ അഭ്യസിച്ചത് കൃപാചാര്യരില്‍ നിന്നായിരുന്നു..
കൃപാചാര്യർ‍:
ബ്രഹ്മാവിന്റെ മകനു അംഗിരധന്‍, അംഗിരധന്റെ മകന്‍ ഉചത്‌ഥ്യന്‍,ഉചത്ഥ്യന്റെ മകന്‍ ദീര്‍ഘതമസ്സ്, ദീര്‍ഘതമസ്സിന്റെ മകന്‍ ഗൌതമമഹര്‍ഷി, ഗൌതമമഹര്‍ഷിയുടെ മകന്‍ ശരദ്വാന്‍.
ശരദ്വാന്റെ മക്കളാണ് കൃപരും കൃപിയും. (കൃപാചാര്യർ രുദ്രന്മാരുടെ അംശമാണ്.)
കൃപിയെ ദ്രോണാചാര്യര്‍ വിവാഹം കഴിക്കുന്നു..
ദ്രോണാചാര്യരാണ് പിന്നീട് പാണ്ഡവരുടെയും കൌരവരുടേയും ഗുരു. ഭാരദ്വജന്റെ മകനാണ് ദ്രോണര്‍.

ദ്രോണര്‍:
ദ്രോണരെ കണ്ടുമുട്ടുന്നത്..
ഒരിക്കല്‍ പാണ്ഡവകുമാരന്മാര്‍ ഒരു ഓലപ്പന്ത് കളിച്ചുകൊണ്ട് കാനനത്തില്‍ നില്‍കുമ്പോള്‍ തങ്ങളുടെ പന്ത് കിണറ്റില്‍ വീണുപോകുന്നു. പന്ത് തിരിച്ചെടുക്കാനാവാതെ വിഷമിച്ചു നില്‍ക്കുന്ന കുട്ടികളുടെ അടുത്തേക്ക് ഒരു ദിവ്യ തേജസ്സുള്ള ആചാര്യന്‍ കടന്നു വരുന്നു. അദ്ദേഹം മാലപോലെ തുടരെ തുടരെ അസ്ത്രങ്ങള്‍ എയ്ത് പന്ത് കിണറ്റില്‍ നിന്നും കോര്‍ത്തെടുക്കുന്നു! ഇത് കണ്ട് അല്‍ഭുതപ്രതന്ത്രരായ കുട്ടികള്‍ കൊട്ടാരത്തിലെത്തി ഭീഷ്മരോടും വിദുരരോടുമൊക്കെ ഈ സന്തോഷവാര്‍ത്ത അറിയിക്കുന്നു. അത് ദ്രോണര്‍ ആയിരിക്കും എന്നു മനസ്സിലായ ഭീഷ്മര്‍ ദ്രോണനെ കൊട്ടാരത്തില്‍ ക്ഷണിച്ചു വരുത്തി പാണ്ഡവര്‍ക്കും കൌരവര്ക്കും ശസ്ത്രവിദ്യ അഭ്യസിപ്പിക്കാനായി നിര്‍ദ്ദേശിക്കുന്നു..

ദ്രോണരുടെ പൂര്‍വ്വ കഥ:
പാഞ്ചാല രാജാവിന്റെ മകനായ ദ്രുപദനും ദ്രോണരും പണ്ട് ഗുരുകുലത്തില്‍ വിദ്യ അഭ്യസിച്ചുകൊണ്ടിരുന്നവേളയില്‍.. ദ്രുപദന്‍ തന്റെ സഖാവായ ദ്രോണരോട് സൌഹൃദത്തിന്റെ പേരില്‍, താന്‍ രാജാവാകുമ്പോൾ തനിക്കുള്ളതില്‍ പാതി ദ്രോണര്‍ക്കുള്ളതാണെന്ന് പറയുന്നു..

വലുതായി ദ്രുപദന്‍ രാജാവായി സസുഖം വാഴുമ്പോള്‍ ദ്രോണര്‍ ദാരിദ്രത്താല്‍ കഷ്ടപ്പെടുകയായിരുന്നു. ദ്രോണരുടെ ഭാര്യ കൃപാചാര്യരുടെ സഹോദരി കൃപിയാണ്. അവര്‍ക്ക് അശ്വദ്ധാമാവ് എന്ന ഒരു മകനും ഉണ്ട്. (ഈശന്റെ കാമവും കാലന്റെ കോപവും ഒന്നിച്ചുണ്ടായ മൂർത്തിയാണ് അശ്വദ്ധാമാവ്.) ഒരിക്കല്‍, തന്റെ മകന് ഒരുനേരം പശുവിന്‍ പാലു കൊടുക്കാന്‍ പോലും കഴിവില്ലാതെ കൃപി അരിമാവു കലക്കി പശുവിന്‍ പാലാണെന്നും പറഞ്ഞ് കുട്ടിയെ കുടിപ്പിക്കാന്‍ നോക്കുന്നു.. ഇതു കണ്ട ദ്രോണര്‍ തന്റെ അഭിമാനം മറന്ന് ദ്രുപദരാജാവിന്റെ അടുക്കല്‍ സഹായത്തിനായി എത്തുന്നു.. കൊട്ടാരത്തില്‍ എത്തിയ ദ്രോണരെ ആദ്യം കാവല്‍ ഭടന്മാര്‍ കടത്തിവിടുന്നില്ല. ‘താന്‍ ദ്രുപദരാജാവിന്റെ ഉത്തമസുഹൃത്തായ ദ്രോണരാണ് എന്ന് പറയാന്‍ പറയുന്നു..

ഇത് കേട്ട ദ്രുപദന്‍ ഒരു ദരിദ്രനായ ദ്രോണരും മഹാരാജാവായ താനും തമ്മില്‍ എങ്ങിനെ ചങ്ങാത്തം ഉണ്ടാകാന്‍ എന്നൊക്കെ പറഞ്ഞ് ദ്രോണരെ സദസ്സിനു മുന്നില്‍ വച്ച് അപമാനിക്കുന്നു. കുപിതനായ

ദ്രോണര്‍ ദ്രുപദന്‍ ഒരിക്കല്‍ തന്റെ മുന്നില്‍ വന്ന് ഇരക്കേണ്ടതായി വരും എന്ന് ശപഥം ചെയ്ത് കൊട്ടാരത്തില്‍ നിന്നിറങ്ങിപ്പോകുന്നു..

ദ്രുപദനോടുള്ള വാശിയുമായി നടക്കുമ്പോഴാണ് ദ്രോണര്‍ അര്‍ജ്ജുനനേയും മറ്റും കാട്ടില്‍ വച്ച് സന്ധിക്കുന്നത്..

ദ്രോണര്‍ പാണ്ഡവരേയും കൌരവരേയും ശസ്ത്രവിദ്യകള്‍ അഭ്യസിപ്പിക്കുന്നു.. ദ്രോണര്‍ക്ക് പാണ്ഡവരോടാണ് കൂടുതല്‍ ഇഷ്ടം എന്നു മനാസ്സിലാക്കിയ ശകുനി എങ്ങിനെയും ദ്രോണരുടെ മകന്‍ അശ്വദ്ധാമാവിനെയെങ്കിലും തങ്ങളുടെ വശത്താക്കാന്‍ കൌരവേ ഉപദേശിക്കുന്നു. അങ്ങിനെ ദാരിദ്രത്താല്‍ കഴിഞ്ഞിരുന്ന അശ്വദ്ധാമാവിന് പല സഹായങ്ങളും സമ്മാനങ്ങളും ഒക്കെ ചെയ്ത് ദുര്യോധനന്‍ പ്രീതനാക്കുന്നു..

ഓരോ ആയുധങ്ങളില്‍ ഓരോരുത്തര്‍ മികവുറ്റവരാകുന്നു.. ധര്‍മ്മപുത്രൻ ‍തേര്‍യുദ്ധത്തില്‍, അര്‍ജ്ജുനനും അശ്വദ്ധാമാവും‍ വില്ല്, ഭീമനും ദുര്യോദനനും ഗദ, നകുലനും സഹദേവനും വാള്‍ എന്നിങ്ങനെ..

മഹാഭാരതം-9 (പാണ്ഡുവിന്റെ മരണം, പാണ്ഡവര്‍‌ ഹസ്തിനപുരിയില്‍..)

കാനനത്തില്‍ കുന്തിയും മാദ്രിയും മക്കളും ഒരുമിച്ച് സന്തോഷത്തോടെ കഴിയവെ ഒരിക്കല്‍ മാദ്രിയും പാണ്ഡുവും തനിച്ച് ആയ ഒരവസരത്തില്‍ പാണ്ഡുവിന്‌ മാദ്രിയെ പ്രാപിക്കണമെന്ന് തടുക്കാനാവാത്ത ആഗ്രഹം തോന്നുകയും തന്റെ ശാപം മറന്ന് മാദ്രിയെ പുല്‍കുമ്പോള്‍ തല്‍ക്ഷണം തന്നെ മരണപ്പെടുകയും ചെയ്യുന്നു..
മാദ്രി പാണ്ഡുവിന്റെ ചിതാഗ്നിയില്‍ ചാടി സതീധര്‍മ്മം ആചരിക്കുന്നു.

പാണ്ഡുവിന്റെയും മാദ്രിയുടെയും മരണം ഭീഷ്മമരെയും കൊട്ടാരത്തിലുള്ള ശകുനിയൊഴിച്ച് എല്ലാവരെയും വല്ലാതെ തളര്‍ത്തുന്നു..


കാട്ടില്‍ അനാധരായ കുന്തിയെയും മാദ്രിയെയും മക്കളെയും മുനിമാര്‍ കൊട്ടാരത്തില്‍ എത്തിക്കുന്നു. ഹസ്തിനപുരിയിലുള്ളവര്‍ ദ്രോണരും പാണ്ഡവരെ അവരെ അത്യധികം സ്നേഹത്തോടെ സ്വീകരിക്കുന്നു..

സത്യവതിയും അംബികയും അംബാലികയും വനവാസത്തിനായി പോകുന്നു.. അവിടെവച്ച് അവര്‍ മരണപ്പെടുന്നു..

ഭീഷ്മര്‍ക്ക് കുന്തീപുത്രന്മാരോടുള്ള അമിതമായ വാത്സല്യം ഗാന്ധാരീപുത്രന്മാര്‍ക്ക് അവരോട് നീരസം തോന്നിപ്പിക്കുന്നു. പ്രത്യേകിച്ച് ദുര്യോദനനും ദുശ്ശാസനനും. അവരുടെ നീരസം വളര്‍ത്താന്‍ പ്രേരകമാം വണ്ണം ശകുനി കുട്ടികളെ ഏഷണികള്‍ പറഞ്ഞ് ആ നീരസം പതിന്മടങ്ങാക്കുന്നു..

ശകുനിയുടെ പ്രധാന കരു ദുര്യോധനനായിരുന്നു. പെട്ടെന്ന് വികാരാവേശം കൊള്ളുന്ന ദുര്യോധനനോട് പാണ്ഡവരെ ഉപദ്രവിക്കനായി ഒരോ കുതന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നു.. അതിലൊന്ന് അലപ്ം ക്രൂരമായി ഒന്നായി പരിണമിക്കുന്നു..
അതിപ്രകാരം...
പാണ്ഡവരില്‍ അത്യന്തം ബലശാലിയായ ഭീമനോടായിരുന്നു ദുര്യോധനന് ഏറ്റവും അധികം പക.
ശകുനിയുടെ നിര്‍ദ്ദേശപ്രകാരം ഭീമനെ കൊല്ലാനായി അവര്‍ വിഷം കലര്‍ന്ന ലഡ്ഡു ഭക്ഷണപ്രിയനായ ഭീമന് കൊടുക്കുന്നു. ലഡ്ഡുകഴിച്ച് മയങ്ങിവീഴുന്ന ഭീമനെ കെട്ടിവരിഞ്ഞ് നദിയില്‍ കൊണ്ടിടുന്നു..
അവിടെ വിഷനാഗങ്ങള്‍ കൊത്തിയതിനാല്‍ ഭീമന്റെ വിഷം ശമിക്കുകയും, അവിടെ വച്ച് ഭീമന്‍ തന്റ് മുതുമുത്തച്ഛനായ ആര്യക്കിനെ കാണുകയും ചെയ്യുന്നു.

നാഗരാഗാവ് വാസുകി ഭീമനെ ശുശ്രൂഷിച്ച് നൂറ് ആനയുടെ ബലം കിട്ടാന്‍ പര്യാപ്തമായ അമൃത് സേവിപ്പിച്ച് കൂടുതല്‍ ബലവാനാക്കി തിരിച്ച് കരയില്‍ കൊണ്ടാക്കുന്നു.

ഇതിനകം ഭീമനെ കാണാതെ പരിഭ്രാന്തരായി നെട്ടോടമോടിയ പാണ്ഡവര്‍.. ജീവനോടെ തിരിച്ചെത്തിയ ഭീമനെ കണ്ട് തങ്ങളുടെ കള്ളി വെളിച്ചത്താകുമോ എന്ന് ദുര്യോധനനും ശകുനിയും ഭയപ്പെടും എങ്കിലും ഭീമകല്‍ തല്‍ക്കാലം ആരോടും അതെപ്പറ്റി പറയുന്നില്ല. അത അവര്‍ക്ക് ആശ്വാസമാകുന്നു..

കൌരവ കുമാരന്മാരുടെ ദുഷ്ടതകള്‍ ഇത്രത്തോളമായ സ്ഥിതിക്ക് കുന്തി മക്കളോട് അവരോട് അധികം ഇടപഴകണ്ട എന്ന് നിര്‍ദ്ദേശിക്കുന്നു..

മഹാഭാരതം-8 (പാതിവ്രത്യസ്ഥാപനം, പാണ്ഡവകൌരവജനനം)

കാട്ടില്‍ പരസ്പര സഹകരണത്തോടെ വളരെ സമാധാനമായി പാണ്ഡുവും ഭാര്യമാരും ജീവിച്ചു വന്നു.
പക്ഷെ ഭാര്യമാരുടെ പുത്രദുഃഖം പാണ്ഡുവിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. ഗാന്ധാരിയോട് വിധിപ്രകാരം (നിയോഗം) ഏതെങ്കിലും ബ്രാഹ്മണനില്‍ നിന്ന് ഗര്‍ഭം സ്വീകരിച്ചുകൊള്ളാന്‍ നിര്‍ദ്ദേശിക്കുന്നു. (കുട്ടികളുണ്ടാകാത്തവര്‍ക്ക് ഇക്കാലത്തും ആശുപത്രികള്‍ ഇക്കാലത്ത് ഇവ്വിധം സഹായിക്കുന്നുണ്ടല്ലൊ) താന്‍ ഒരിക്കലും അന്യപുരുഷനെ സ്വീകരിക്കില്ല എന്ന് കുന്തീദേവി പാണ്ഡുവിനെ അറിയിക്കുന്നു..

അപ്പോള്‍ പാണ്ഡു ഭാരതത്തില്‍ പാതിവ്രത്യനിഷ്ട സ്ഥാപിതമായ കഥ പറയുന്നു...

തപോധനനായ ഉദ്ദാലകന്റെ പുത്രനാണ് ശ്വേതകേതു. ഉദ്ദാലകനും ഭാര്യയും അനേകകാലം തപസ്സില്‍ മുഴുകി ജീവിച്ചു. അവരെ പരിചരിച്ചുകൊണ്ട് ശ്വേതകേതുവും ജീവിച്ചുവരവെ, ഒരിക്കല്‍ അതുവഴി വിപ്രവന്‍ എന്ന വൃദ്ധബ്രാഹ്മണന്‍ വരുന്നു. ബ്രാഹ്മണനെ വിധിപ്രകാരം സല്‍ക്കരിക്കുമ്പോള്‍ വിപ്രവന്‍ ഉദ്ദലകനോട്
പരമഭക്ത്യാ തന്നെ ശുശ്രൂഷിക്കുന്ന ഈ കുട്ടി ആരാണെന്ന് ചോദിക്കുന്നു
അപ്പോള്‍ ഉദ്ദാലകന്‍ അരുന്ധതീദേവിയെപ്പോലെ പതിവ്രതയായ തന്റെ പത്നി കുശികാത്മജയില്‍ തനിക്കുണ്ടായ മകന്‍ ശ്വേതകേതു ആണ് അത് എന്ന് പറയുന്നു..
ഇതുകേള്‍ക്കുമ്പോള്‍ വൃദ്ധബ്രാഹ്മണന്‍ താന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നും എന്നാല്‍ പുത്രനുണ്ടാവാതെ പിതൃകര്‍മ്മങ്ങള്‍ ചെയ്യാതെ മരിച്ചാല്‍ പുണ്യം കിട്ടുകയില്ലെന്നും അതിനാല്‍ ദയവായി ഉദ്ദാലകന്റെ ഭാര്യയില്‍ തനിക്ക് പുത്രോല്പാദനം ചെയ്യാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു..
വൃദ്ധബ്രാഹ്മണന്‍ ഭര്‍ത്താവിന്റെ യും മകന്റെയും മുന്നില്‍‌ വച്ച് കുശികാത്മജയുടെ കൈ പിടിക്കുന്നു.
ഇതുകണ്ട് കോപാകുലനായ ശ്വേതകേതു അമ്മയുടെ മറ്റേ കൈപിടിച്ച് ബ്രാഹ്മണനോടായി
തന്റെ അമ്മ പതിവ്രതയാണെന്നും കൈ വിടാന്‍ പറയുന്നു.
അപ്പോള്‍ ബ്രാഹ്മണന്‍ പറയുന്നു.. എനിക്ക് പിതൃകടം തീര്‍ക്കാന്‍ ഒരു പുത്രനെ തന്ന് ശേഷം അമ്മയെ സ്വതന്ത്ര്യാക്കാം എന്നും. പുരാതനമായ ഭാരതമതത്തില്‍ ബ്രാഹ്മണര്‍ക്കും ദേവന്മാര്‍ക്കും ഇപ്രകാരം പുത്രോല്പാദനം അനുവദനീയമാണ്
ഇത് ശ്വേതകേതുവിന്റെ കോപം പതിന്മടങ്ങാക്കുന്നു. അദ്ദേഹം പറയുന്നു, 'ഇന്നുമുതല്‍ ഞാന്‍ ഒരു നീതി കൊണ്ടുവരുന്നു.. “സ്ത്രീകള്‍ക്ക് പാതിവ്രത്യം അവശ്യമാണ്", അതനുഷ്ടിക്കാത്തവര്‍ പാപികളും ആയി തീരും' എന്ന്.

കഥയെല്ലാം കേട്ട കുന്തി, തനിക്ക് ദുര്‍വ്വാസാവില്‍ നിന്നും കരസ്ഥമായ ‘ദേവഭൂതി’ മന്ത്രത്തെപ്പറ്റി പാണ്ഡുവിനോട് പറയുന്നു. പാണ്ഡുവിനെ ഇത് അത്യധികം ആശ്വാസവും സന്തോഷവും ഏകി.
അങ്ങിനെ പാണ്ഡുവിന്റെ ആഗ്രഹപ്രകാരം കുന്തീദേവി ദേവഭൂതി മന്ത്രം ഉരുവിട്ട് ധര്‍മ്മദേവനെ പൂജചെയ്തു.. ധര്‍മ്മദേവന്‍ പ്രത്യക്ഷപ്പെട്ട് പുത്രനെ നല്‍കി. കുന്തി ധര്‍മ്മദേവന്റെ മകന്‍ ധര്‍മ്മപുത്രര്‍ക്ക് ജന്മമേകി.

പാണ്ഡുവും കുന്തിയും വളരെ സന്തോഷിച്ചു. പാണ്ഡുവിന്റെ നിര്‍ദ്ദേശപ്രകാരം തന്നെ കുന്തി
അടുത്തതായി വായുദേവനെ ഭജിച്ച്, വായുഭഗവാന്റെ മകനായ ഭീമനും പിന്നീട് വരുണദേവനെ(ഇന്ദ്രനെ) ഭജിച്ച് വരുണഭഗവാനില്‍ നിന്നും അര്‍ജ്ജുനനും ജന്മമേകി.

പാണ്ഡുവിന്റെകൂടി ഇഷ്ടപ്രകാരം, അടുത്ത മന്ത്രം പുത്രദുഃഖം അനുഭവിക്കുന്ന മാദ്രിയ്ക്ക് നല്‍കുന്നു.
മാദ്രി അശ്വിനീദേവന്മാരെ ഭജിച്ച് മാദ്രി നകുലനും സഹ്ദേവനും ഉണ്ടാകുന്നു.

അഞ്ച് ആണ്മക്കളോടുമൊപ്പം അത്യന്തം സന്തോഷത്തോടെ അവര്‍ കാനനത്തില്‍ ജീവിച്ചു.

ഹസ്തിനപുരത്തില്‍...

കുന്തി ഒരു പുത്രനെ പ്രസവിച്ചു എന്ന വിവരം കൊട്ടാരത്തില്‍ അറിയുമ്പോള്‍ മക്കളില്ലാത്ത ഗാന്ധാരിയെ അത് വളരെ വിഷമിപ്പിച്ചു. ഇതിനകം ഗാന്ധാരിക്ക് ഗര്‍ഭം ഉണ്ടായെങ്കിലും രണ്ടുവര്‍ഷത്തിലേറെയായിട്ടും പ്രസവിക്കാത്ത വയറുമായി നടക്കുകയായിരുന്നു ഗാന്ധാരി.
കുന്തി പ്രസവിച്ചതറിഞ്ഞ് മനസ്സ് കലുഷിതമായ ഗാന്ധാരി തന്റെ ഗര്‍ഭം കലക്കാൻ നോക്കുന്നു. പക്ഷെ പ്രസവിച്ചത് ഒരു വെറും മാസപിണ്ഡത്തെയായിരുന്നു. വേദവ്യാസന്‍ ആ പിണ്ഡത്തെ നൂറായി വിഭജിച്ച്, ഒരോ കുടങ്ങളില്‍ നിക്ഷേപിച്ച് വയ്ക്കുന്നു. വിഭജിച്ചപ്പോൾ ബാക്കിവന്ന ഭാഗങ്ങളെല്ലാം കൂടി ഒരു കുടത്തിലും നിക്ഷേപിക്കുന്നു..

കുന്തി വായുപുത്രനായ ഭീമനെ ഗർഭം ധച്ചിരിക്കുമ്പോൾ.. ആദ്യകുടം പൊട്ടി ദുര്യോദനൻ ജനിക്കുന്നു. അപ്പോൾ ഒരുപാട് ദുർനിമിത്തങ്ങൾ ഉണ്ടാകുന്നു. (അന്ന് ഉച്ചയ്ക്കാണ് കുന്തി ഭീമനെ പ്രസവിക്കുന്നത്).
കുടത്തിൽ നിന്നും ഒരോദിവസം ഒരോരുത്തരായി ഗാന്ധാരീ പുത്രന്മാർ ജനിക്കുന്നു. എറ്റവും ഒടുവിൽ നൂറ്റൊന്നാമത്തെ കുടം പൊട്ടി ഒരു പുത്രിയും ജനിക്കുന്നു (കലിയുടെ അംശമാണ് ദുര്യോദനനും പൌലസ്ത്യന്മാർ നൂറ്റുപേരും ആണ്).

ധൃതരാഷ്ട്രരും ഗാന്ധാരിയും തങ്ങളുടെ പുത്രസൌഭാഗ്യത്താല്‍ അത്യന്തം സന്തോഷിക്കുന്നു..

Thursday, July 29, 2010

മഹാഭരതം -7(പാണ്ഡുവിന് ശാപം കിട്ടുന്നു)

കുന്തിയോടും മാദ്രിയോടും അളവിലേറെ സ്നേഹം ഉള്ള പാണ്ഡു അവരുമൊപ്പം അത്യധികം ഉല്ലാസത്തോടെ കാനനത്തില്‍ വിനോദയാത്രയ്ക്കായി പോകുന്നു. അവിടെ വച്ച് ഇണചേര്‍ന്നുകൊണ്ടിരുന്ന രണ്ട് മാനുകളെ അമ്പെയ്ത് വീഴുത്തുന്നു. അത് മാനിന്റെ വേഷത്തില്‍ ഇണചേര്‍ന്നു രമിച്ചുകൊണ്ടിരുന്ന ഖിണ്ഡിം മഹര്‍ഷിയും ഭാര്യയും ആയിരുന്നു. മഹര്‍ഷി മരിക്കും മുന്‍പ് , 'ഇണചേര്‍ന്നുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഒരു പ്രാണികളേയും കൊല്ലരുത് ' എന്ന മര്യാദ ലംഘിച്ച് അതിക്രൂരത കാട്ടിയ പാണ്ഡുവിനെ 'ഇനിമേല്‍ പാണ്ഡുവും സ്ത്രീസംഗമം നടത്തിയാല്‍ ഉടന്‍ തന്നെ മരിച്ചുപോകട്ടെ' എന്നു ശപിക്കുന്നു.

നിരാശനായി തളര്‍ന്ന ഹൃദയത്തോടെ കൊട്ടാരത്തില്‍ തിരിച്ചെത്തുന്ന പാണ്ഡു, മുനിയുടെ ശാപം കിട്ടിയ രാജാവ് രാജ്യം ഭരിക്കുന്നത് ശോഭനമല്ലെന്നും, തനിക്ക് ഭരണകാര്യങ്ങളില്‍ ഇനി ശ്രദ്ധചെലുത്താനാവില്ലെന്നും പറഞ്ഞ് ഭീഷ്മരോടപേക്ഷിച്ച് , ജ്യേഷ്ഠന്‍ ധൃതരാഷ്ട്രറെ രാജാവായി അഭിഷേകം ചെയ്ത് വനവാസത്തിനായി പോകുന്നു. സ്നേഹനിധിയായ പാണ്ഡുവിനെ പിരിഞ്ഞ് ജീവിക്കാനാവില്ലെന്നും പറഞ്ഞ് കുന്തിയും മാദ്രിയും പാണ്ഡുവിനൊപ്പം പോകുന്നു..

പാണ്ഡുവിനു സംഭവിച്ച ദുര്‍വിനിയോഗത്തില്‍ ഖേദം തോന്നുമെങ്കിലും, വിചാരിച്ചിരിക്കാതെ കൈവന്ന ഭാഗ്യത്താല്‍ ധൃതരാഷ്ട്രറും ഗാന്ധാരിയും അത്യന്തം സന്തോഷിക്കുന്നു. ശകുനി അതിലേറെ സന്തോഷിക്കുന്നു. ഇനി ഹസ്തിനപുരത്തെ അയാള്‍ വിചാരിക്കും വിധം കൈകാര്യം ചെയ്യാമെന്ന ദുര അയാളെയും ഉന്മത്തനാക്കുന്നു.

ഭാര്യമാരോടൊപ്പം കാട്ടില്‍ പോയ പാണ്ഡുവിനെന്തു സംഭവിച്ചു എന്നത് അടുത്തതില്‍..

മഹാഭാരതം-6(ഗാന്ധാരി, കുന്തി)

സത്യവതി വ്യാസനോട് അഭ്യർത്ഥിച്ചപ്രകാരം വ്യാസനിൽ നിന്നും അംബികയ്ക്ക് ധൃതരാ ഷ്ട്രരും, അംബികയ്ക്ക് പാണ്ഡുവും ദാസിയിൽ ധർമ്മരാജാവായ വിദുരരും ജനിക്കുന്നു...

ശേഷം കഥ...
ധൃതരാഷട്രരും പാണ്ഡുവും വളര്‍ന്ന് യൌവ്വനയുക്തര്‍ ആകുമ്പോള്‍ ഭീഷമര്‍ അവരുടെ വിവാഹം നടത്താല്‍ ആലോചിക്കുന്നു.

ധൃതരാഷ്ട്രരും ഗാന്ധാരിയും

ധൃതരാഷ്ട്രര്‍ക്കായി ഗാന്ധാരരാജ്യത്തെ രാജാവിനോട് ആവശ്യപ്പെടുന്നു. ഇത്രയും പ്രസിദ്ധമായ ഹസ്തിനപുരരാജാവിന്റെ വിവാഹാലോചന നിരസിക്കാന്‍ മനസ്സനുവദിക്കാതെ ധൃതരാഷ്ട്രര്‍ അന്ധനാണെന്ന കാര്യം മറന്ന് ഗാന്ധാരരാജാവ് വിവാഹബന്ധം ഉറപ്പിക്കുന്നു.

താന്‍ വിവാഹം കഴിക്കുന്ന രാജകുമാരന്‍ അന്ധനാണെന്നറിഞ്ഞ ഗാന്ധാരിയുടെ മനസ്സിടിഞ്ഞുപൊകുന്നെങ്കിലും ഉടന്‍ തന്നെ ധൈര്യം സംഭരിച്ച് വളരെ മനസ്സാന്നിദ്ധ്യത്തോടെ
തന്റെ കണ്ണുകളും മൂടിക്കെട്ടി സ്വയം അന്ധത്വം വരിക്കുന്നു. തന്നെ കാണാനാകാത്ത ഭര്‍ത്താവിനെ ഗാന്ധാരിയും കാണുന്നില്ല. തുല്യദുഃഖിതര്‍ പോലെ, അവര്‍ വിവാഹിതരാകുന്നു..
(ധൃതരാഷ്ട്രരും ഗാന്ധാരിയും മക്കളോടുള്ള സ്വാര്‍ത്ഥസ്നേഹത്താല്‍ അവരുടെ അന്യായങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാന്‍ ഇതു കൂടുതല്‍ സഹായവും ആയി- പക്ഷെ പാതിവൃത്യത്തിനു ഉത്തമോദാഹരണമായി എടുത്തുകാട്ടാന്‍ ഗാന്ധാരി കഴിഞ്ഞേ മറ്റാരും കാണുകയുള്ളൂ!).

ഗാന്ധാരിയോടൊപ്പം അവളുടെ തുണയ്ക്കെന്നും പറഞ്ഞ് മഹാ വക്രശാലിയായ സഹോദരന്‍ ശകുനി കൂടി ഹസ്തിനപുരത്തില്‍ താമസമാക്കുന്നു. നീചനായ ശകുനിയാണ് കൌരവരെ നീചരായി വളരാന്‍ കാരണക്കാരനാകുന്നത്.. അയാള്‍ തന്റെ കുബുദ്ധികൊണ്ട് ഹസ്തിനപുര രാജധാനിയില്‍ പല അനര്‍ത്ഥങ്ങളും വരുത്തുന്നു.

പാണ്ഡുവും കുന്തീദേവിയും..

പാണ്ഡുവിനു വേണ്ടി കുന്തീഭോജന്റെ മകള്‍ കുന്തിയെ (പ്രീത) ആലോചിക്കുന്നു. അവരുടെ വിവാഹവും മംഗളമായി നടക്കുന്നു.

കുന്തിയുടെ പൂര്‍വ്വകഥ:

ഒരിക്കല്‍ ദുര്‍വ്വാസാവു മഹര്‍ഷിയെ ശുശ്രൂഷിക്കാനായി കന്യകയായ കുന്തി തന്റെ പിതാവിനാല്‍ നിയോഗിതയായി. അത്യന്തം ഭക്തിയോടെ മഹര്‍ഷിയെ പൂജ അവസാനം വരെ ആത്മാര്‍ത്ഥമായി സഹായിച്ചതില്‍ സംപ്രീതനായി മഹര്‍ഷി കുന്തിക്ക് ദേവഭൂതി മന്ത്രം ഉപദേശിച്ചുകൊടുക്കുന്നു.. ഏതുദേവനെ മനസ്സില്‍ വിചാരിച്ച് ആ മന്ത്രം ജപിക്കുന്നുവോ ആ ദേവനില്‍ നിന്നും പുത്രനെ ലഭിക്കും എന്നതായിരുന്നു ആ മന്ത്രഫലം.

കുമാരിയായിരുന്ന കുന്തിയ്ക്ക് തനിക്കു കിട്ടിയ മന്ത്രം വലരെ വിചിത്രമായി തോന്നി. അത് ശരിക്കും ഉള്ളതാണൊ എന്നറിയാനായി ഒരിക്കല്‍ ഉദിച്ചുയരുന്ന സൂര്യഭഗവാനെ നോക്കി ആ മന്ത്രം ചൊല്ലി.
അല്പം കഴിഞ്ഞപ്പോഴേക്കും കുന്തിയുടെ മുന്നില്‍ സൂര്യഭഗവാന്‍ പ്രത്യക്ഷപ്പെട്ടു! പരിഭ്രാന്തയായ കുന്തി താന്‍ വെറുതെ മന്ത്രം ഫലിക്കുമോന്നറിയാന്‍ വേണ്ടി വെറുതെ ചൊല്ലിയതാണെന്നും ദയവായി തിരിച്ചുപോകാനും സൂര്യഭഗവാനോട് അപേക്ഷിക്കുന്നു. സൂര്യഭഗവാന്‍ പുഞ്ചിരിച്ചുകൊണ്ട്, 'ഈ മന്ത്ര ശക്തിയാല്‍ വരുത്തിയതിനാല്‍ വരംകൊടുക്കാതെ പോകാനാവില്ല' എന്നു പറയുന്നു. പക്ഷെ കുന്തിയുടെ കന്യകാത്വത്തിനു ഭംഗം ഒന്നും വരുത്തില്ലെന്നു പറഞ്ഞ് ധൈര്യവതിയാക്കി കുന്തിയില്‍ പുത്രോല്പാദനം നടത്തി മടങ്ങുന്നു. താമസിയാതെ കുന്തി ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നു. കാതില്‍ ഒരു കുണ്ഡലവും മാറില്‍ കവചവുമോടെയാണ് സൂര്യഭഗവാന്റെ മകന്‍ കര്‍ണ്ണന്‍ ജനിക്കുന്നത്.

കുഞ്ഞിനെ കണ്ടപ്പോള്‍ കന്യകയായ കുന്തിക്ക് ആഹ്ളാദത്തിലേറെ പരിഭ്രാന്തയായി. ഒരറ്റത്ത് മാതൃസ്നേഹം മറ്റൊരറ്റത്ത് താന്‍ മൂലം രാജ്യത്തിന് അപമാനം ഉണ്ടാകും എന്ന ഭയം. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ കുന്തി ആ കുഞ്ഞിനെ ഒരു പേടകത്തിലാക്കി നദിയില്‍ ഒഴുക്കുന്നു.

ആ പേടകം ഒഴുകിപ്പോകുന്നത് അധിരഥന്‍ എന്ന സൂതന്‍‍ കാണുകയും കുട്ടികളില്ലാത്ത അതിരഥനും ഭാര്യയും കര്‍ണ്ണനെ എടുത്ത് വളര്‍ത്തുകയും ചെയ്യുന്നു. അങ്ങിനെ സൂര്യഭഗവാന്റെ മകന്‍ കര്‍ണ്ണന്‍ സൂതപുത്രനായി വളരുന്നു. ദേവപുത്രനായ് കര്‍ണ്ണന് ആപത്തൊന്നും വരില്ല എന്നു സമാധാനിച്ച് പതിയെ പതിയെ കുന്തി തന്റെ ദുഃഖവുമായി താദ്യാമ്യം പ്രാപിക്കുന്നു..

വര്‍ത്തമാനകാലത്തിലേക്ക് വരാം..

ധൃതരാഷ്ട്രര്‍ അന്ധനായതിനാല്‍ രാജാവായാലും രാജ്യം നന്നായി പരിപാലിക്കാനാവില്ലെന്ന കാരണത്താല്‍ ഭീഷ്മര്‍ പാണ്ഡുവിനെ രാജാവായി അഭിഷേകം നടത്തുന്നു. ധൃതരാഷ്ട്രറും ഗാന്ധാരിയും തങ്ങളുടെ നൈരാശ്യം ഉള്ളിലടക്കി സന്തോഷിക്കാന്‍ ശ്രമിക്കുന്നു..

പിന്നീട് മാദ്രരാജ്യത്തെ മാദ്രി എന്ന കന്യകയെയും കുലാചാരം നിലനിര്‍ത്താനായി, ഭീക്ഷമരുടെ നിര്‍ദ്ദേശപ്രകാരം പാണ്ഡു വിവാഹം കഴിക്കുന്നു. കുന്തിക്ക് മനസ്സില്‍ പ്രയാസം തോന്നിയെങ്കിലും മാദ്രിയുടെ വിധേയത്വ സ്വഭാവവും സ്നേഹവും മര്യാദയും ഒക്കെ കണ്ട് കുന്തി അവളെ സ്വന്തം സഹോദരിയായി സ്നേഹിച്ചുപോകുന്നു.
ബാക്കി അടുത്തതില്‍..

മഹാഭാരതം-5 (സത്യവതിയുടെ ജനനകഥ)

സത്യവതി യധാര്‍ത്ഥത്തില്‍ മുക്കുവസ്ത്രീയായിരുന്നോ?!

പരാശരമഹർഷിക്ക് മുക്കുവസ്ത്രീയായ സത്യവതിയിൽ ‍ ഉണ്ടായ വേദവ്യാസന്‍ ആയിരുന്നല്ലൊ ധൃതരാരാഷ്ട്രരുടെയും പാണ്ഡുവിന്റെയും പിതാവ്.. ഈ കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുമായിരുന്നു.. ഭാരതത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തെപ്പറ്റിയൊക്കെ കൊട്ടിഘോഷിക്കുമെങ്കിലും ഭാരതത്തിന്റെ പൂര്‍വ്വമാതാവ് ഒരു മുക്കുവസ്ത്രീയായിരുന്നുവല്ലൊ എന്ന് ! എന്നാല്‍ സത്യവതി ശരിക്കും ഒരു മുക്കുവയുവതി ആയിരുന്നില്ല. സത്യവതി ശരിക്കും മുക്കുവയുവതി ആയിരുന്നോ?!

സത്യവതിയുടെ ജനനം ഇങ്ങിനെ...

ചേദി രാജ്യത്ത് വസു എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം ഇന്ദ്രനെ സേവിച്ച് ഒരുപാട് വരങ്ങള്‍ നേടി സര്‍വ്വ ശസ്ത്ര പരിജ്ഞാനവും ആകാശത്തിലൂടെ സഞ്ചരിക്കാനായി ഒരു വിമാനവും കരസ്ഥമാക്കി. ആകാശചാരിയായതുകൊണ്ട് അദ്ദേഹത്തിനെ പേര്‍ ഉപരിചരന്‍- വസു എന്നായി..

ഒരിക്കല്‍ ചേദിരാജ്യത്തിന്റെ ഓരത്തിലൂടെ ഒഴുകിയിരുന്ന ‘ശക്തിമതി’ എന്ന നദിയില്‍ ‘കോലാഹലന്‍’ എന്ന പര്‍വ്വത ശ്രേഷ്ഠന് അനുരാഗം തോന്നി. പര്‍വ്വതം നദിയെ ആശ്ലേഷിച്ചു! നദിയുടെ ഒഴുക്ക് നിലച്ചു. ജലനിരപ്പുയര്‍ന്ന് പ്രളയമായി. ഇതുകണ്ട് കോപത്താല്‍ ഉപരിചരവസു പര്‍വ്വതത്തെ ചവിട്ടി രണ്ടായി പിളര്‍ക്കുന്നു. ആ വിടവിലൂടെ നദി ഒഴുകാന്‍ തുടങ്ങുന്നു.. നദിക്ക് പര്‍വ്വതത്തില്‍ നിന്നും രണ്ട് മക്കളുണ്ടായി. ഒരാണും ഒരു പെണ്ണും . അവരെ നദി രാജാവിനു നല്‍കി. രാജാവ് പുരുഷനെ സേനാനായകനായും പെണ്‍കുട്ടി, ഗിരിക യെ ഭാര്യയായും സ്വീകരിച്ചു.

ഒരിക്കല്‍ രാജാവ് നായാട്ടിനു പോകുമ്പോള്‍ കാനനത്തില്‍ വസന്ത സൌകുമാര്യം അദ്ദേഹം ഗിരികയെക്കുറിച്ച് കാമാതുരനായി . അപ്പോള്‍ ഉണ്ടായ ഇന്ദ്രിയസ്ഖലനം ഒരു ഇലയില്‍ പൊതിഞ്ഞ് പരുന്തുവശം ഭാര്യയ്ക്ക് കൊടുത്തയച്ചു.. യാത്രാമദ്ധ്യേ ഇലയില്‍ എന്തോ ഭക്ഷണസാധനമാണെന്നു കരുതി മറ്റൊരു പരുന്ത് വന്ന് തടുത്തു. അതിനിടയില്‍ ശുക് ളം താഴെ കാളിന്ദി നദിയില്‍ വീഴുകയും അത് അദ്രിക എന്ന മീന്‍ എടുത്തു ഭക്ഷിക്കുകയും ചെയ്യുന്നു. അദ്രികയെ ഒരു മുക്കുവന്‍ പിടിച്ച് വയറു കീറിനോക്കുമ്പോള്‍ രണ്ട് മനുഷ്യക്കുട്ടികളെ കാണുന്നു! അദ്ദേഹം അത് രാജാവിന് സമര്‍പ്പിക്കുന്നു. രാജാവ് പെണ്‍കുട്ടിയെ മുക്കുവന് തിരിച്ചു നല്‍കുന്നു. അയാള്‍ അവള്‍ക്ക് കാളി എന്നു പേര്‍ നല്‍കുന്നു
ആണ്‍കുട്ടി മുക്കുവരാജാവും ആകുന്നു. കാളിയാണ് സാക്ഷാല്‍ സത്യവതി .

ചുരുക്കത്തില്‍.. സത്യവതി അദ്രിക എന്ന മീനിന്റെയും ഉപരിചര വസു എന്ന ചേദിരാജാവിന്റെയും മകളാണെന്നു സാരം..

Wednesday, July 28, 2010

മഹാഭാരതം-4 (വ്യാസന്‍, ധൃതരാഷ്ട്രര്‍, പാണ്ഡു, വിദുരര്‍)

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച...

സത്യവതി ഭീക്ഷ്മരോട് തന്റെ മരുമക്കളായ അംബികയിലും അംബാലികയിലും‍ പുത്രോല്‍പ്പാദനം നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു (അന്ന് മക്കളില്ലാത്ത രാജപുത്രിമാര്‍ക്ക് ബ്രാഹ്മണരില്‍ നിന്നോ ദേവന്മാരില്‍ നിന്നോ മക്കളെ സ്വീകരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു).

താന്‍ നിത്യബ്രഹ്മചാരിയാണെന്നും, ഒരിക്കല്‍ ചെയ്ത ശപഥം ഈ ജന്മത്തില്‍ ഇനി മാറ്റില്ല എന്ന് ഭീഷ്മര്‍ ഉറ്പ്പു പറയുന്നു.. സത്യവതി ഗത്യന്തരമില്ലാതെ ഭീഷ്മരോട് പരാശരമഹര്‍ഷിയില്‍ നിന്നും തനിക്കുണ്ടായ തന്റെ ആദ്യപുത്രനായ വേദവ്യാസനെ പറ്റി പറയുന്നു. അതുകേട്ട് ഭീഷമര്‍ ആ ദിവ്യനെ ആനയിക്കാന്‍ പറയുന്നു. ‘അമ്മ എപ്പോള്‍ ആവശ്യപ്പെടുമോ അപ്പോള്‍ അടുത്തെത്തും’എന്നു പറഞ്ഞ് കാട്ടില്‍ വസിക്കുന്ന വേദവ്യാസന്‍ തല്‍ക്ഷണം കൊട്ടാരത്തില്‍ എത്തുന്നു. സത്യവതി തന്റെ ആഗ്രഹം അറിയിക്കുമ്പോള്‍ മുനി സമ്മതിക്കുന്നു.

പക്ഷെ, ‘ആത്മാവും ആത്മാവും തമ്മില്‍ ചേര്‍ന്നാലേ സല്പുത്രന്മാര്‍ ഉണ്ടാകൂ.. വെറും ശരീര സമ്പര്‍ക്കം മാത്രം പോരാ. കാട്ടില്‍ ജീവിക്കുന്ന തന്നെ ഇഷ്ടപ്പെടാന് ‍കൊട്ടാരത്തിലെ സുഖസൌഖര്യങ്ങളില്‍ മുഴുകി കഴിയുന്ന അംബികയ്ക്കും അംബാലികയ്ക്കും ആകുമോ’ എന്ന സന്ദേഹം മഹര്‍ഷിക്കുണ്ടായി.
സത്യവതിക്കും ആ സന്ദേഹം ഉണ്ടായിരുന്നു. അതുകൊണ്ട് സത്യവതി ദാസിയായ ഒരു ശൂദ്രസ്ത്രീയെക്കൂടി ഒരുക്കി നിര്‍ത്തിയിരുന്നു.

വേദവ്യാസന്‍ ആദ്യം അംബികയുടെ അറയില്‍ ചെല്ലുന്നു. മഹര്‍ഷിയുടെ പ്രാകൃതമായ വേഷവും പ്രകൃതവും ഒക്കെ കണ്ട് ഭയന്ന് അംബിക കണ്ണുകള്‍ ഇറുകെ അടച്ചുകളയുന്നു.. അതുകൊണ്ട് അവള്‍ക്ക് അന്ധനായ ധൃതരാഷ്ട്രര്‍ ഉണ്ടാകുന്നു. (ഹംസനെന്ന ഗന്ധർ വ്വനാണ് ധൃതരാഷ്ട്രർ)

അംബാലിക മഹര്‍ഷിയെ കണ്ട് ഭയന്ന് വിറച്ച് വിളറി മഞ്ഞിച്ചുപോകുന്നു. അതുകൊണ്ട് അവള്‍ക്ക് പാണ്ഡു എന്ന മകന്‍ (തൊലിയില്‍ എന്തോ അസുഖമുള്ള) ഉണ്ടാകുന്നു.

ഇത് നേരത്തെ അറിയാമായിരുന്ന മഹര്‍ഷി തന്നെ ഭക്തിയോടെ ശുശ്രൂഷിച്ച ദാസിയ്ക്ക്‍
സത്പുത്രനെ നല്‍കുന്നു.. അതാ‍ണ് മഹാവിദുഷിയായ വിദുരര്‍‌‍ (ധര്‍മ്മരാജനാണ് മാണ്ഡവ്യശാപത്താൽ വിദുരരായി ജനിക്കുന്നത്. വിദുരര്‍ മഹാഭാരതകഥയിലുടനീളം ഭീഷ്മരോടൊപ്പം നിന്ന് ധര്‍മ്മത്തിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു)

ധര്‍മ്മദേവൻ‌ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായ കഥ ‍

മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുന്നേ എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു.

അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുകയാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.

ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.

മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ശിഷ കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വേദവ്യാസമുനിയുടെ മുനിയുടെ പുത്രനായി അംബാലികയുടെ ദാസി, ശൂദ്രസ്ത്രീയില്‍ വിദുരരായി ജനിച്ചു.

മനുഷ്യജന്മത്തിലും അദ്ദേഹം ധര്‍മ്മത്തെ കാത്തുരക്ഷിച്ചുകൊണ്ട്‌ ജീവിച്ചു. ധര്‍മ്മം നിലനിര്‍ത്താന്‍ അദ്ദേഹം പാണ്ഡവര്‍ക്ക്‌ പലപ്പോഴും ഉപദേഷ്ടാവായും മാര്‍ഗ്ഗദര്‍ശ്ശിയായും വര്‍ത്തിച്ചു. സാക്ഷാല്‍ ധര്‍മ്മദേവനുപോലും സ്വന്തം പാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാവൂ എന്നതിനുദാഹരണമാണ്‌ വിദുരരുടെ ഈ കഥ!

Tuesday, July 27, 2010

മഹാഭാരതം-3(അംബ, അംബിക, അംബാലിക)

ശന്തനു സത്യവതിയെ വിവാഹം കഴിച്ച്, അവര്‍ക്ക് വിചിത്ര്യ വീര്യന്‍, ചിത്രാംഗദന്‍ എന്നീ രണ്ടു മക്കള്‍‌ ഉണ്ടാകുന്നു. കുറച്ചുകാലം കൂടി സന്തോഷമായി ജീവിച്ച്, ഒടുവില്‍ ശന്തനുമഹാരാജാവ് മരിക്കുന്നു.

ഭീഷ്മര്‍ വിചിത്രവീര്യനെ രാജാവായി അഭിഷേകം ചെയ്യുന്നു. ചിത്രാംഗദന്‍ ഒരിക്കല്‍ തന്റെ തന്നെ പേരുള്ള ഒരു ഗന്ധര്‍വ്വനുമായുണ്ടായ യുദ്ധത്തില്‍ മരിച്ചുപോകുന്നു.. ആ ഗന്ധര്‍വ്വന്‍ ചിത്രാംഗദനോട് പേരു മാറ്റാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു യുദ്ധം!

അംബ അംബിക അംബാലിക

ചിത്രാംഗദന്റെ മരണശേഷം വിചിത്രവീര്യന്‍ രാജാവാകുന്നു. ആയിടക്ക് കാശിരാജാവ് തന്റെ മക്കളായ അംബ അംബിക അംബാലിക എന്നിവരുടെ സ്വയംവരത്തിന് ഹസ്തിനപുരത്തിനെ ക്ഷണിച്ചില്ല എന്ന അപമാനത്താല്‍ ഏര്‍പ്പെട്ട വൈരാഗ്യം നിമിത്തം ഭീക്ഷ്മര്‍ സ്വയംവര പന്തലില്‍ ചെന്ന് അംബയെയും അംബികയെയും അംബാലികയെയും മറ്റു രാജാക്കന്മാര്‍ നോക്കി നില്‍ക്കെ ബലാല്‍ക്കാരമായി പിടിച്ച് തേരിലേറ്റി വിചിത്രവീര്യന്റെ ഭാര്യമാരാക്കാനായി കൊണ്ടു പോകുന്നു. മറ്റു രാജാക്കന്മാര്‍ ഭീഷ്മരോടെതിര്‍ക്കാന്‍ ഭയന്ന് നോക്കി നില്‍ക്കുമ്പോള്‍ അംബയുടെ കാമുകന്‍ സ്വാലമഹാരാജാവ് എതിര്‍ക്കാന്‍ നോക്കിയെങ്കിലും ഞൊടിയിടയില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് പരിഹാസ്യമാം വിധം തോല്‍പ്പിക്കപ്പെട്ടു..

കൊട്ടാരത്തില്‍ എത്തിയ അംബികയ്ക്കും അംബാലികയും വിചിത്രവീര്യനെ വേള്‍ക്കുന്നതില്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വാലനില്‍ അനുരക്തയായിരുന്ന അംബ മാത്രം കണ്ണീരോടെ ഭീഷ്മരോട് താന്‍ സാല്‌വ രാജാവിനെ സ്നേഹിക്കുന്നു എന്നറിയിക്കുമ്പോള്‍ ഭീഷ്മര്‍ ഉടന്‍ തന്നെ അംബയെ സാല്‍‌വന്റെ അടുത്തേയയക്കുന്നു.. പക്ഷെ, എല്ലാവരുടെയും മുന്നില്‍ വച്ച് പരിഹാസ്യമായതിന്റെ ക്ഷീണമോ, സാല്വന്‍ ഭീഷ്മര്‍ കയ്യില്‍ പിടിച്ചു കൊണ്ടുപോയതുകൊണ്ട് ഇനി എനിക്ക് നിന്നെ വേള്‍ക്കാന്‍ ആവില്ല എന്നുപറഞ്ഞ് ഒഴിയുന്നു. ഇത് അംബയെ വല്ലാതെ തളര്‍ത്തുന്നു.

അംബയ്ക്ക് കോപം മുഴുവന്‍ ഭീഷ്മരോടായിരുന്നു. അവള്‍ തിരിച്ചെത്തി, തന്റെ ജീവിതം തകര്‍ത്തതിനു പരിഹാരമായി ഭീക്ഷമര്‍ തന്നെ വിവാഹം കഴിക്കണം എന്നു ശാഠ്യം പിടിക്കുന്നു. നിത്യബ്രഹ്മചാരിയായ തനിക്ക് ഒരിക്കലും വിവാഹം കഴിക്കാന്‍ നിര്‍വ്വാഹമില്ലെന്നും എങ്ങിനെയെങ്കിലും സ്വാലനെക്കൊണ്ട് സമ്മതിപ്പിക്കാനും പറയുന്നു..

ആകെ നിരാശയും അപമാനിതയുമായ അംബ ഭീഷ്മരെ എങ്ങിനെയും തോല്‍പ്പിക്കണനെന്നുറച്ച് പ്രതികാരവുമായി അലഞ്ഞു നടന്നു. ഒരിക്കല്‍ സുബ്രഹ്മണ്യന്‍‍ അംബയ്ക്ക് ഒരു മാല നല്കി.. അത് ധരിക്കുന്ന ക്ഷത്രിയന് ഭീഷ്മരെ വധിക്കാനാകുമെന്ന് പറഞ്ഞ് മറയുന്നു..പക്ഷെ ഒരു ക്ഷത്രിയ രാജകുമാരനും ആ മാല സ്വീകരിക്കാന്‍ ധൈര്യപ്പെട്ടില്ല. ഒടുവില്‍ അംബ പതിനാറു വര്‍ഷം പരശുരാമനെ സേവിച്ച് ഒടുവില്‍ പരശുരാമന്‍ അംബയില്‍ സം പ്രീതനായി ഭീഷ്മരെ വധിക്കാന്‍ തയ്യാറാകുന്നു. പരശുരാമനും ഭീഷ്മരുമായി ഘോരയുദ്ധം നടക്കുമെങ്കിലും ഭീക്ഷ്മരെ തോല്‍പ്പിക്കാനാവുന്നില്ല. ഇതുകണ്ടു മനസ്സു തകര്‍ന്ന അംബയ്ക്ക് പരമശിവന്‍ പ്രത്യക്ഷപ്പെട്ട് ‘ അടുത്തജനം ശിഖണ്ഡിയായി ജനിച്ച് നിനക്ക ഭീഷ്മരെ വധിക്കാന്‍ കാരണമാകാനാകും’ എന്നു പറഞ്ഞ് മറയുന്നു. അംബ തനിക്കു സുബ്രഹ്മണ്യനില്‍ നിന്നു കിട്ടിയ മാല ദ്രുപദരാജാവിന്റെ കൊട്ടരത്തിനടുത്ത് ഒരു മരത്തില്‍ ഇട്ടശേഷം പോയി യോഗാഗ്നിയില്‍ പുനര്‍ജനിക്കാനായി ചാടി ദേഹത്യാഗം ചെയ്യുന്നു.

അംബ ദ്രുപദരാജാവിന്റെ പുത്രി ശിഖണ്ഡിനിയായി ജനിക്കുന്നു.. പൂര്‍വ്വജന്മം ഓര്‍മ്മയുള്ള ശിഖണ്ഡിനി മരത്തില്‍ തൂങ്ങിക്കിടക്കുന്ന മാല എടുത്തു ധരിക്കുന്നു. ഇതുകണ്ട് ഭയന്ന ദ്രുപദരാജാവ് ശിഖണ്ഡിനിയെ കൊട്ടാരത്തില്‍ നിന്ന് ബഹിഷ്കരിക്കുന്നു.. ശിഖണ്ഡി ഗംഗാദ്വാരത്തില്‍ ചെല്ലുമ്പോള്‍ അവിടെ ആലിംഗബദ്ധരായി കിടന്ന രണ്ട് ഗന്ധര്‍വ്വന്മാരില്‍ ഒരാള്‍‍ ലിംഗമിനിമയത്തിന് ആവശ്യപ്പെട്ടു.. അങ്ങിനെ ശിഖണ്ഡിനി ശിഖണ്ഡിയായി. ശിഖണ്ഡിയ്ക്ക് മഹാഭാരത യുദ്ധാവസാനം വരെ കാത്തിരിക്കേണ്ടി വന്നു ഭീഷ്മരെ വീഴ്ത്താന്‍! മഹാഭാരത യുദ്ധത്തില്‍ അവസാനമാകുമ്പോള്‍ ഭീഷമരെ പരാജയപ്പെടുത്തുന്നതെങ്ങിനെ എന്നു അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ പറയുന്നു, ശിഖണ്ഡിയുടെ ബാണത്തിനേ ഭീഷ്മരെ പരാജയപ്പെടുത്താനാകൂ എന്ന്. അപ്രകാരം ശിഖണ്ഡിയെ മുന്‍‌നിര്‍ത്തി, അര്‍ജ്ജുനന്‍ പുറകില്‍ നിന്ന് ശാരം‍ എയ്യുന്നു.. ശിഖണ്ഡിയെ കണ്ട ഭീഷ്മര്‍ വില്ലു താഴെവയ്ക്കുന്നു. ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയോട് യുദ്ധം ചെയ്യുന്നത് അപമാനമാകയാല്‍. ആ സമയം അര്‍ജുനന്‍ ശര്‍വര്‍ഷത്താല്‍ ഭീഷ്മരെ അമ്പെയ്ത് വീഴ്ത്തുന്നു.
യുദ്ധത്തില്‍ പരാജയപ്പെട്ടു വീണു എങ്കിലും ജീവന്‍ ശരീരത്തെ വിടണമെങ്കില്‍ ഭീക്ഷമര്‍ സ്വയം വിചാരിച്ചാലേ പറ്റൂ.. അതുകൊണ്ട് ഭീഷ്മര്‍ ശരീരം നിറയെ അമ്പുകളോടെ മഹാഭാരതയുദ്ധാവസാനം വരെ ശരശയ്യയില്‍ കിടക്കുന്നു..

അംബികയുടെയും അംബാലികയുടെയും കഥ തുടരട്ടെ,

വിചിത്രവീര്യനും അംബികയും അംബാലികയുമൊത്ത് അത്യന്തം സന്തോഷമായി ജീവിക്കുമെങ്കിലും അമിതമാ‍യി സുഖഭോഗങ്ങളില്‍ മുഴുകുക നിമിത്തം ക്ഷയരോഗബാധിതനായി താമസിയാതെ മരിച്ചുപോകുന്നു. അനന്തരാവകാശികളില്ലാതെ രാജ്യം അനാഥമായിപ്പോകുമെന്ന ഭയപ്പെട്ട
സത്യവതി ഭീഷ്മരോട് ഒരു അഭ്യര്‍ത്ഥനയുമായി ചെല്ലുന്നു

ബാക്കി അടുത്തതില്‍..

Monday, July 26, 2010

മഹാഭാരതം-2 (ശന്തനു-സത്യവതി-ഭീഷ്മശപഥം)

അങ്ങിനെ ശന്തനു മകനോടൊപ്പം രാജ്യഭാരങ്ങളിലും നായാട്ടുവിനോദങ്ങളിലും ഒക്കെ മുഴുകി കഴിയവേ,
ഒരിക്കല്‍ അദ്ദേഹം കാനനത്തിലൂടെ തനിയേ സഞ്ചരിക്കുമ്പോള്‍ കടത്തുതോണി തുഴയുന്ന അതീവ ലാവണ്യവതിയായ ഒരു മുക്കുവകന്യയെ (സത്യവതി) കണ്ടുമുട്ടുന്നു. അവളില്‍ നിന്നും പ്രവഹിച്ച കസ്തൂരി ഗന്ധം അദ്ദേഹത്തെ ഉന്മത്തനാക്കുന്നു. ഗംഗാദേവിയെ വിട്ടുപിരിഞ്ഞതില്‍ പിന്നെ ആദ്യമായി ശന്തനു വീണ്ടും ഒരു മോഹാവേശത്തില്‍ അകപ്പെട്ടുപോകുന്നു. (പ്രണയം ശന്തനുവിന്റെ ഒരു വീക്ക്നസ്സ് ആയിരുന്നല്ലൊ, സത്യവതിക്കും ഒരു ഫ്ളാഷ്‌ ബാക്ക് ഉണ്ട് കേട്ടോ! )

സത്യവതിയുടെ പൂര്‍വ്വകഥ ഇങ്ങിനെ..

സത്യവതി കാളിന്ദി നദിയില്‍ കടത്തുതോണി തുഴയവേ ഒരിക്കല്‍ പരാശരമുനി അതുവഴി വരുന്നു..
അദ്ദേഹത്തിന് സത്യവതിയുടെ മേല്‍ ഇഷ്ടം തോന്നുന്നു. അവളോട് ഇഷ്ടം തുറന്നു പറയുമ്പോള്‍ താന്‍ മുക്കുവ കന്യയാണെന്നും, മഹര്‍ഷിക്ക് യോഗ്യയല്ലെന്നും, ഒക്കെ പറഞ്ഞ് ഒഴിയുന്നു.
മഹര്‍ഷി അവളുടെ കന്യകാത്വത്തിന് ഭംഗമൊന്നും വരില്ല എന്നു ഉറപ്പു നല്‍‌കി അവള്‍ക്ക് മത്സ്യഗന്ധം മാറ്റി കസ്തൂരി ഗന്ധവും നല്‍കി ഒപ്പം ഒരു പുത്രനെയും നല്‍കി, കന്യകാത്വവും തിരിച്ചു നല്‍കി, ഒക്കെയും ലോകനന്മയ്ക്കായി സംഭവിച്ചതാണെന്നു കരുതി മനസ്സില്‍ സൂക്ഷിക്കാന്‍ പറഞ്ഞ് മറയുന്നു. അവര്‍ക്കുണ്ടായ പുത്രനാണ് ദ്വൈപായനന്‍ (സാക്ഷാല്‍ വേദവ്യാസമഹര്‍ഷി! വിഷ്ണുവിന്റെ അംശാവതാരമാകയാല്‍ അദ്ദേഹത്തിനു കൃഷ്ണ ദ്വൈപായനനെന്നും പേരുണ്ട്. അദ്ദേഹം വേദങ്ങളെ നാലായി പകുത്തു, പുരാണങ്ങളും ഉപനിഷത്തുക്കളും ഒക്കെ ലോകനന്മയ്ക്കായി എല്ലാം എളുതാക്കി എഴുതിയ വേദവ്യാസ മഹര്‍ഷി ).

വേദങ്ങളെ പകുത്തതുകൊണ്ടാണ് വേദവ്യാസന്‍ എന്ന പേരു കിട്ടിയത്. (മഹാഭാരത കഥ അദ്ദേഹം തന്റെ ദിവ്യദൃഷ്ടിയാല്‍ ആദ്യമേ തന്നെ ഉള്‍ക്കൊണ്ടിരുന്നു. പിന്നീട് എല്ലാം അപ്രകാരം സംഭവിക്കുകയായിരുന്നു - കഥയിലുടനീളം കഥാപാത്രങ്ങള്‍ പലപ്പോഴും തരണം ചെയ്യാനാകാത്ത വൈഷമ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സംശയവുമായി വേദവ്യാസന്റെ അടുത്ത് പോകുന്നുണ്ട് .) വേദവ്യാസന്‍ ജനിച്ചയുടന്‍ തന്നെ യുവാവായി തീരുകയും ‘അമ്മ എപ്പോള്‍ ആവശ്യപ്പെടുമോ അപ്പോള്‍ അടുത്തെത്തും’എന്നു പറഞ്ഞ് കാനനത്തില്‍ ധ്യാനത്തിനായി പോവുകയും ചെയ്യുന്നു.

ശന്തനു മഹാരാജാവും സത്യവതിയും കണ്ടുമുട്ടിയ കഥയിലേക്ക് വരാം..

കസ്തൂരിഗന്ധിയായ സത്യവതി വീണ്ടും പഴയ മുക്കുവകന്യയായി കടത്തുകാരിയായി ജീവിക്കുമ്പോഴാണ്
ശന്തനു മഹാരാജാവ് അവളില്‍ അനുരക്തനായത്.. പഴയ സംഭവം ഓര്‍മ്മയുള്ളതുകൊണ്ടോ സത്യവതി 'തന്നെ ഇഷ്ടമാണെങ്കില്‍ അച്ഛന്റെ അനുവാദം വാങ്ങിയാലേ തന്നെ വിവാഹം ചെയ്യാന്‍ തനിക്കു സമ്മതമുള്ളൂ' എന്ന് പറയുന്നു.. പ്രണയാന്ധനായ രാജാവ് നേരെ മുക്കുവരാജന്റെ വീട്ടില്‍ എത്തി തന്റെ അഭീഷ്ടം അറിയിക്കുന്നു. മുക്കുവരാജാവായിരുന്നെങ്കിലും അദ്ദേഹം വളരെ ദീര്‍ഘദൃഷ്ടിയും സ്വന്തം അഭിപ്രായങ്ങളും ഒക്കെ ഉള്ള ഒരു പിതാവായിരുന്നു. അദ്ദേഹം രാജാവിനോട് തന്റെ ഭയാശങ്കകള്‍ പറഞ്ഞുപോകുന്നു. ‘രാജന്‍ അങ്ങേയ്ക്ക് ഒരു മകന്‍ യുവരാജാവായി ഉള്ളപ്പോള്‍ തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാധികാരം ഒരിക്കലും കിട്ടാന്‍ പോകുന്നില്ല. തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാവകാശം കിട്ടുമെങ്കിലേ ഈ വിവാഹത്തിന് സമ്മതമുള്ളൂ’ എന്നു പറയുന്നു.
ഇതുകേട്ട് രാജാവ് ഒരിക്കലും സാധ്യമല്ല എന്നു തീര്‍ത്ത് പറഞ്ഞ അവിടെ നിന്നും കൊട്ടാരത്തിലെത്തുന്നു.

വേണ്ടെന്നു പറഞ്ഞ് കൊട്ടാരത്തില്‍ തിരിച്ചെത്തുന്ന രാജാവിന്റെ മനസ്സില്‍ നിന്നും സത്യവതിയുടെ രൂപം മായുന്നില്ല. സദാ ശോകമൂകനായിരിക്കുന്ന പിതാവിന്റെ ശോകകാരണം എന്തായിരിക്കാം എന്നു സത്യവ്രതന്‍ തിരക്കിയെങ്കിലും അദ്ദേഹം അത് രഹസ്യമായ് വയ്ക്കുന്നു. ഒടുവില്‍ ഒരു രാജ്യസേവകന്‍ വഴി വിവരം അറിയുമ്പോള്‍ തന്റെ പിതാവിന്റെ അഭീഷ്ടം താന്‍ നടത്തിക്കൊടുക്കും എന്ന വാശിയോടെ കുതിരപ്പുറത്തു കയറി സത്യവിതിയുടെ വീട്ടില്‍ എത്തുന്നു..സത്യവതിയുടെ അച്ഛന്‍ Boldതന്റെ അഭിപ്രായം അറിയിക്കുന്നു. ദേവവ്രതന്‍ ഉടന്‍ തന്നെ തനിക്ക് രാജ്യാധികാരം വേണ്ടെന്നും സത്യവതിക്കുണ്ടാകുന്ന പുത്രന്‍ രാജ്യം ഭരിച്ചോട്ടെ എന്നും വാക്കു കൊടുക്കുന്നു. മത്സ്യരാജന് അതും സ്വീകാര്യമായില്ല. ‘അങ്ങ് ഇങ്ങിനെ പറയുന്നു.. ഒരുപക്ഷെ, അങ്ങെയുക്കുണ്ടാകുന്ന പുത്രന്മാര്‍ അതിന് അനുകൂലമല്ലെങ്കിലോ!’ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നു.
ഇതുകേട്ട് സത്യവ്രതന്‍ ആരും ചിന്തിക്കകൂടി ചെയ്യാത്ത ഒരു ശപഥം അവിടെ വച്ച് ചെയ്യുന്നു.
താന്‍ നിത്യബ്രഹ്മചാരിയായി ജീവിക്കും എന്ന്. അതുകേട്ട് ദേവകള്‍ പുഷ്പവൃഷ്ടി നടത്തി ‘ഭീഷ്മര്‍’ എന്ന നാമത്തില്‍ വാഴ്ത്തുന്നു. ശന്തനുമഹാരാജാവ് മകന്റെ ത്യാഗത്തില്‍ പ്രസാദിച്ച്, ‘സ്വച്ഛന്ദമൃത്യു’ എന്ന വരം നല്കി അനുഗ്രഹിക്കുന്നു. (സ്വച്ഛന്ദമൃത്യു എന്നാല്‍ സ്വയം മരിക്കണമെന്നു തോന്നുമ്പോഴേ മരിക്കൂ)

സത്യവതിയുടെയും ശന്തനുവിന്റെയും കഥയുടെ ബാക്കി അടുത്തതില്‍..

Sunday, July 25, 2010

മഹാഭാരതകഥ-1 (ശന്തനു, ഗംഗ-അഷ്ഠവസുക്കള്‍-ഭീഷ്മര്‍)

കഴിഞ്ഞപോസ്റ്റില്‍ മഹാഭാരതകഥയെപ്പറ്റി കുറേശ്ശെ എഴുതാമെന്നു പടഞ്ഞിരുന്നല്ലൊ,
ശരിക്കും പറഞ്ഞാല്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഒരുപാട് സംശയങ്ങള്‍.. ഏതിനും മനസ്സിലായത് ചുരുക്കത്തില്‍ എഴുതാം..

മഹാഭാരത കഥയുടെ തുടക്കം ബ്രഹ്മാവിന്റെ സൃഷ്ടിയുടെ തുടക്കം പരിണാമങ്ങള്‍ ഒക്കെയാണ് .. ദേവന്മാരും മഹര്‍ഷിമാരും അസുരന്മാരും യാദവന്മാര്‍, മനുഷ്യര്‍ ഒക്കെ ഉണ്ടാകുന്ന കഥകള്‍.. എടുത്തുപറയത്തക്ക പലരുടെയും കഥകളുണ്ടെങ്കിലും മഹാഭാരത കഥയുടെ തുടക്കം ശന്തനുമഹാരാജാവിലൂടെയാണ്..

(ശന്തനു മഹാരാജാവിന്റെ പൂര്‍വ്വികരെപ്പറ്റി പറയുകയാണെങ്കില്‍ ചുരുക്കത്തില്‍ ബ്രഹ്മാവിന്റെ സൃഷ്ടിമുതല്‍ .. ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചവരെല്ലാം ദേവന്മാരും മഹര്‍ഷിമാരും ഒക്കെയായിരുന്നു.. (കുറെയൊക്കെ ഇവിടെയുണ്ട്) . മനുഷ്യവംശം പ്രചേതാക്കളൂടെ മകൻ ദക്ഷപ്രജാപതിയുടെ 50 പെണ്മക്കളിലൂടെ തുടരുന്നു... മനു, ഇളൻ, പുരൂരവാവ്, നഹുഷൻ, യയാതി, യദു, പൂരു... ദുഷ്യന്തന്‍... ഭരതനും...പ്രതീപനു ശിബിയുടെ മകൾ സുനന്ദയിൽ ജനിച്ചതാണ് ശന്തനു. ശന്തനുവിന്റെ വംശത്തിന്റെ പേര് കുരുവംശം എന്നും അദ്ദേഹത്തിന്റെ രാജ്യം ഹസ്തിനപുരം എന്നും അറിയപ്പെടുന്നു.)

ശന്തനുമഹാരാജാവിന്റെ കഥ

ശന്തനുമഹാരാജാവ് ഒരിക്കൽ ഗംഗാതീരത്തിലൂടെ നടക്കുമ്പോൾ അതിസുന്ദരിയായ ഒരു തരുണീമണിയെ കാണുന്നു. അത് മറ്റാരുമായിരുന്നില്ല സാക്ഷാൽ ഗംഗാദേവിയായിരുന്നു.
ദേവി ഭൂമിയിൽ വന്നത് അഷ്ഠവസുക്കളുടെ അപേക്ഷപ്രകാരം അവരുടെ അമ്മയാകാനായിരുന്നു.
അഷ്ഠവസുക്കൾക്ക് വസിഷ്ഠമഹര്‍ഷിയില്‍ നിന്ന് ഒരു ശാപം കിട്ടി ‘ഭൂമിയിൽ മനുഷ്യരായി ജനിക്കട്ടെ’ എന്ന ശാപം..

അഷ്ടവസുക്കള്‍ക്ക് ശാപം കിട്ടാൻ കാരണം...

ഒരിക്കൽ അഷ്ടവസുക്കള്‍ ഭാര്യമാരോടൊപ്പം വസിഷ്ഠമുനിയുടെ പർണ്ണശാലയ്ക്കരികിലൂടെ യാത്രചെയ്യവേ, വഷിഷ്ഠന് കശ്യപന്‍ ദാനം ചെയ്ത സുരഭി (കാമധേനു/നന്ദിനി) എന്ന പശുവിനെ കാണുന്നു. ചോദിക്കുന്നതെന്തും തരാൻ കഴിവുള്ള സുരഭിയെ വേണമെന്ന് വസുക്കളുടെ ഭാര്യയ്ക്ക് ഒരേ നിർബന്ധം. ദ്യോവിന്റെ ഭാര്യക്കായിരുന്നു ആഗ്രഹം. അഷ്ഠവസുക്കള്‍ മുനിയറിയാതെ സുരഭിയെ പിടിച്ചുകെട്ടി കൊണ്ടുപോകുന്നു. കോപം കൊണ്ട മുനി അവരെ ഭൂമിയിൽ പോയി മനുഷ്യരായി ജനിക്കാൻ ശപിക്കും. അഷ്ഠവസുക്കള്‍ മാപ്പിരക്കുമ്പോള്‍, ‘പശുവിനെ പിടിച്ചു കെട്ടാൻ മുൻകൈ എടുത്ത എട്ടാം വസുവായ ദ്യോവിന് ഭൂമിയിൽ വളരെക്കാലം ജീവിക്കേണ്ടിവരും മറ്റുള്ളവർക്ക് പെട്ടെന്ന് തിരിച്ചു വരാം’ എന്നും പറയുന്നു (എട്ടാം വസുവായ ദ്യോവാണ് ഭീക്ഷ്മരായി ജനിച്ച് വളരെക്കാലം ഭൂമിയിലെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഭീക്ഷമര്‍) . അപ്രകാരം പെട്ടെന്ന് തങ്ങളെ തിരിച്ചയക്കാനായി തങ്ങളെ പ്രസവിച്ചയുടന്‍ തിര്‍ച്ചയക്കാനായി ഒരമ്മയ്ക്കായി അപേക്ഷയുമായി അവർ ഗംഗാദേവിയുടെ അരികില്‍ എത്തുന്നു.. ഗംഗാദേവി അവരുടെ അമ്മയായി ഭൂമിയില്‍ പോകാമെന്ന് സമ്മതിക്കുന്നു..

ഗംഗാദേവിയും ശന്തനുവും സംഗമിക്കാന്‍ മറ്റൊരു കാരണവും ഉണ്ട്..

ശന്തനു പൂര്‍വ്വജന്മത്തില്‍ ഇക്ഷ്വാകുവംശത്തിലെ മഹാഭിഷക് എന്ന ഒരു രാജാവായിരുന്നു. അദ്ദേഹം പതിനായിരം അശ്വമേധയാഗം നടത്തി ദേവേന്ദ്രനെ സന്തോഷിപ്പിച്ചു. ഒരിക്കല്‍ അദ്ദേഹം ദേവന്മാരും മഹര്‍ഷിമാരുമൊപ്പം ബ്രഹ്മാവിനെ കാണാന്‍ പോയി. സ്വര്‍ല്ലോകത്തില്‍ ചെല്ലുമ്പോള്‍ അവിടെ വച്ച് ഗംഗാദേവിയെ കാണുകയും കാറ്റില്‍ വസ്ത്രം ഇളകിപ്പോയ ഗംഗാദേവിയെ കണ്ട് കാമാതുരനായതുകണ്ട് ബ്രഹ്മാവ് കോപിച്ച് മഹാഭിഷക് ‘മനുഷ്യനായി ഭൂമിയില്‍ ജനിച്ച് തന്റെ അഭിലാക്ഷം പൂര്‍ത്തിയാക്കട്ടെ’ എന്നു ശപിക്കുന്നു.

അങ്ങിനെ അഷ്ഠവസുക്കളുടെ മോക്ഷപ്രാപ്തിക്കായി ഗംഗാദേവിയും, ശന്തനുവിന്റെ അഭീഷ്ടസിദ്ധിക്കായി ശന്തനുവും (മഹാഭിഷക്) സംഗമിക്കുന്നു..

അങ്ങിനെ സംഗമിച്ച അവര്‍ തമ്മില്‍ അനുരക്തരാവുന്നു. ഗംഗാദേവിയുടെ സൌന്ദര്യത്തിൽ മതിമറന്ന ശന്തനു ദേവിയോട് വിവാഹാഭ്യാർത്ഥന നടത്തുന്നു. ദേവി സമ്മതിക്കുന്നു പക്ഷെ ഒരു കണ്ടീഷൻ മാത്രം. ‘താൻ ചെയ്യുന്ന ഒരു പ്രവർത്തിയേയും ചോദ്യം ചെയ്യാൻ പാടില്ല! എന്നു ചോദ്യം ചെയ്യുന്നോ അന്നു നമ്മുടെ ദാമ്പത്യബന്ധം അവസാനിക്കും’ ശന്തനു വ്യവസ്ഥ സമ്മതിക്കുന്നു. അപ്രകാരം ശന്തനു ഗംഗാദേവിയെ വിവാഹം കഴിക്കുന്നു..

ഗംഗാദേവി ശന്തനുവിനെ അളവിലധികം സ്നേഹിക്കുമെങ്കിലും കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ ജനിച്ചയുടന്‍
ഗംഗാനദിയില്‍ കൊണ്ട് ഒഴുക്കുമായിരുന്നു. ഹൃദയഭേദകമായ ഈ കാഴ്ച ശന്തനുവിനെ വലിയ ആഘാതമേല്‍പ്പിച്ചുവെങ്കിലും ഗംഗാദേവിയോടുള്ള പ്രേമത്തില്‍ അന്ധനായ ശന്തനു ഗംഗാദേവിയെ ചോദ്യം ചെയ്യാന്‍ ഭയപ്പെട്ടു. ചോദ്യം ചെയ്താല്‍ ഗംഗാദേവിയെക്കൂടി തനിക്ക് നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്താല്‍.

ഒടുവില്‍ 7 മക്കളെയും നദിയില്‍ ഒഴുക്കി, എട്ടാം വസു ജനിക്കുമ്പോള്‍ ശന്തനു ഒരു വിധം ധൈര്യം സംഭരിച്ച് ഗംഗാദേവിയെ തടുത്തു നിര്‍ത്തുന്നു. ‘എന്തിനാണ് നിരപരാധികളായ എന്റെ കുഞ്ഞുങ്ങളെ നീ ജനിച്ചയുടന്‍ കൊന്നുകളയുന്നത്?!, എന്റെ രാജ്യത്തിന് ഒരു അനന്തരാവകാശിയെങ്കിലും വേണം’ എന്നു പറഞ്ഞു കേഴുന്നു. ഗംഗാദേവി പുഞ്ചിരിയോടെ, ‘അങ്ങിതാ അങ്ങയുടെ വ്യവസ്ഥ ലംഘിച്ചിരിക്കുന്നു. ഇനി എനിക്ക് മടങ്ങിപ്പോകാമ്ല്ലൊ’ എന്നും പറഞ്ഞ് വസുക്കളുടെ കഥയും എട്ടാം വസുവായ ദ്യോവിനെ എല്ലാ വിദ്യയും അഭ്യസിപ്പിച്ച് തിരിച്ചു കൊണ്ടു തരാം എന്നും പറഞ്ഞ് മറയുന്നു.
ഗംഗാദേവിയേയും പുത്രനേയും പിരിഞ്ഞ വേദനയില്‍ മനം നൊന്ത് കഴിയുന്ന ശന്തനുവിന് ഗംഗാദേവി കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് പുത്രനെ ദേവവ്രതന്‍ എന്ന പേര്‍ നല്‍കി (ഭീഷ്മര്‍ ), ദേവഗുരുവായ ബൃഹസ്പതിയില്‍ നിന്നും വസിഷ്ഠമഹര്‍ഷിയില്‍ നിന്നും എല്ലാ ശാസ്ത്രവിദ്യകളും, ശസ്ത്രവിദ്യകളും പഠിച്ച് ഉത്തമനാക്കി തിരിച്ചു നല്‍കി വീണ്ടും സ്വര്‍ല്ലോകത്തേക്ക് പോകുന്നു..

[ഭീക്ഷ്മര്‍ മഹാഭാരത കഥയില്‍ ആദ്യാവസാനം ഉള്ള ഒരു മുഖ്യ കഥാപാത്രമാണ് ട്ടൊ,
ഭീഷ്മരുടെ ബാക്കി കഥ അടുത്തതില്‍...]