Friday, October 22, 2010

24. സാരംഗ പക്ഷികളുടെ കഥ

പാണ്ഡവര്‍ കാടുപോലെ കിടന്ന ഖാണ്ഡവപ്രസ്ഥം തെളിക്കാനായി തീവയ്ക്കുമ്പോ‍ള്‍ രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു സാരംഗപ്പക്ഷിയും അവളുടെ കുഞ്ഞുങ്ങളൂം ഉൾപ്പെടുന്നു. അവരുടെ കഥ രസകരമാണ്.

അവിടെ ഒരു കൂട്ടില്‍ ഒരു തള്ളക്കിളിയും അവളുടെ നാലുമക്കളും വസിച്ചിരുന്നു. തന്തക്കിളി മറ്റൊരു പെണ്‍കിളിയോടൊപ്പം വിളയാടിക്കളിച്ചുകൊണ്ട് വനത്തില്‍ മറ്റൊരിടത്ത് സുഖമായി വിലസുകയും!

കുട്ടികളെ തനിയെ വളര്‍ത്തി ജീവിച്ച പെണ്‍കിളി കാട്ടുതീ വന്നപ്പോള്‍ ആകെ ഭയന്നു. പറക്കമുറ്റാത്ത നാലുമക്കളെയും കൊണ്ട് ദൂരെയെങ്ങും പോകാനും ആവില്ല. തങ്ങളെ രക്ഷിക്കാനും ആരുമില്ലാതെ നിസ്സഹായയായി ഇരിക്കുമ്പോള്‍ സാരംഗകുഞ്ഞുങ്ങള്‍ പറയും

‘അമ്മേ, ഞങ്ങള്‍ കാട്ടുതീയില്‍ വെന്തുപോകുന്നെങ്കില്‍ അതാണ് വിധിയെന്ന് കരുതി സമാധാനിച്ചോളാം, അമ്മയെങ്കിലും പോയി രക്ഷപ്പെടൂ. അമ്മയ്ക്ക് മറ്റൊരു പക്ഷിയെ വിവാഹം കഴിച്ച് വംശം നിലനിര്‍ത്താന്‍ പറ്റുമല്ലൊ, പുതിയ മക്കളുണ്ടാകുമ്പോള്‍ ഞങ്ങളെ പറ്റിയുള്ള വിഷാദം തീര്‍ന്നുകിട്ടുകയും ചെയ്യും.’

അമ്മ പക്ഷിക്ക് ഇത് സ്വീകാര്യമായില്ല. അവള്‍ കുട്ടികളോട് താഴെയുള്ള എലിയുടെ മാളത്തില്‍ കയറി ഇരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു

അപ്പോള്‍ കുട്ടികള്‍, ‘മാളത്തിനുള്ളിലെ എലികള്‍ തങ്ങളെ ഭക്ഷിക്കുന്നതിലും ഭേദം ഈ കാട്ടുതീയില്‍ വെന്തു മരിക്കുന്നതാണ് ’ എന്നും ‘അമ്മ പൊയ്ക്കോളൂ. തീയടങ്ങുമ്പോള്‍ അമ്മ തിരിച്ചു വന്നു നോക്കൂ..ഒരുപക്ഷെ, ഞങ്ങള്‍ രക്ഷപ്പെടുമെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാം’. എന്നു പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കുന്നു.

ഒടുവില്‍ ഗത്യന്തരമില്ലാതെ കരഞ്ഞുവിളിച്ചും കൊണ്ട് അമ്മ പക്ഷി പറന്നകലുന്നു.

കുഞ്ഞുകിളികള്‍ അഗ്നിദേവനെ പ്രാര്‍ത്ഥിച്ച് പ്രീതിപ്പെടുത്തകയാല്‍ അഗ്നി അവരെ രക്ഷിക്കുന്നു.
കാട്ടുതീ അണയുമ്പോള്‍ അമ്മപ്പക്ഷി തിരിച്ചു വന്ന് അവര്‍ വീണ്ടും ഒരുമിക്കുന്നു.

അച്ഛന്‍ പക്ഷി കാട്ടില്‍ തീ വ്യാപിക്കുന്നത് കാണുമ്പോള്‍ തന്റെ പ്രിയതമയോട്, ‘ഞാന്‍ പോയി ഒന്നു നോക്കിയിട്ടു വരട്ടെ’ എന്നു പറയുമ്പോള്‍ അവള്‍ കുറ്റപ്പെടുത്തുന്നു.
‘നിങ്ങള്‍ക്ക് പഴയ ഭാര്യയെ കാണാനുള്ള തിടുക്കമാണ് . മക്കള്‍ക്ക് ആപത്തൊന്നും വരില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടല്ലൊ’ എന്ന്

ആണ്‍പക്ഷി, ‘നീ വിചാരിക്കുമ്പോലെ ഒന്നും അല്ല, എനിക്ക് മക്കള്‍ക്ക് ആപത്തൊന്നും പറ്റിയില്ല എന്നുറപ്പു വരുത്തണം അത്രമാത്രമേ ഉള്ളൂ’ എന്നും പറഞ്ഞ് പറന്നു ചെല്ലുന്നു.

പക്ഷെ, ഇതിനകം തിരിച്ചു കൂട്ടിലെത്തി മക്കളുമായി ഒത്തുചേര്‍ന്ന സന്തോഷത്തിലിരിക്കുന്ന അമ്മ പക്ഷി ആണ്‍പക്ഷിയെ കണ്ടതായിക്കൂടി നടിക്കാതെ മക്കളെ നോക്കി ഇരിക്കുന്നു. ഇതുകണ്ട സാരംഗ പക്ഷി, ‘എല്ലാ പെണ്ണുങ്ങളും തങ്ങള്‍ക്ക് മക്കളുണ്ടായി കഴിഞ്ഞാല്‍ പിന്നെ ഭര്‍ത്താവിനെ സ്നേഹിക്കാന്‍ കൂട്ടാക്കുന്നില്ല’ എന്നു പഴിപറഞ്ഞ് വീണ്ടും പറന്നകലുന്നു..

*
സാരംഗ പക്ഷികളുടെ പൂര്‍വ്വ കഥ:

പക്ഷികളും മാന്‍കളും ഒക്കെ സംസാരിക്കുന്ന കഥകള്‍ പുരാണങ്ങളില്‍ മിക്കയിടത്തും കാണാം
അതൊക്കെ കഴിഞ്ഞ ജന്മത്തില്‍ വല്ല മുനിമാരോ ഒക്കെ ആയി ശാപം കിട്ടിയ പക്ഷികളും മൃഗങ്ങളും ആണ്. അതുകൊണ്ടാണ് സംസാരിക്കാനാകുന്നത്.

ഈ സാരംഗപക്ഷിയും ‘മണ്ഡപാലന്‍’ എന്ന ഋഷിയായിരുന്നു. അദ്ദേഹം മരിച്ചു ചെല്ലുമ്പോള്‍ മക്കളില്ലാതെ മരിച്ചതിനാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നിഷേധിക്കുന്നു. അങ്ങിനെ മുനി വീണ്ടും പക്ഷിയായി ജനിച്ച് നാലു മക്കള്‍ക്ക് ജന്മം നല്‍കിയതാണ്. അവരെ അഗ്നിദേവന്‍ രക്ഷിക്കും എന്നും മുനിക്കറിയാം. ഋഷിയുടെ മക്കളായതിനാലാണ് ആ സാരംഗപക്ഷികള്‍ക്ക് അമ്മയെ സമാധാനിപ്പിക്കാനും മറ്റും സാധിച്ചതും.

മണ്ഡപാലന്‌ ‘ജരിത’ എന്ന പക്ഷിയില്‍ നാലു മക്കള്‍ ഉണ്ടായ ശേഷം അവളെ ഉപേക്ഷിച്ച് ലപിതയുടെ കൂടെ ജീവിച്ചുവരവെയായിരുന്നു കാട്ടുതീ ഉണ്ടാകുന്നത്.

Sunday, October 10, 2010

22. സുഭദ്രാപഹരണം

അര്‍ജ്ജുനന്റെ ഒരുവര്‍ഷ വനവാസകാലം അവസാനിക്കാറാകുമ്പോള്‍ ഒരിക്കല്‍ അര്‍ജ്ജുനന് ശ്രീകൃഷ്ണ സഹോദരി സുഭദ്രയെ പറ്റി അറിയുന്നു.(സുഭദ്ര കുന്തിയുടേ സഹോദരനായ വസുദേവരുടെ പുതിയാകയാല്‍ അര്‍ജ്ജുനന്റെ മുറപ്പെണ്ണുമാണ്) അവളുടെ സൌന്ദര്യത്തില്‍ മോഹിതനായി അവളെ വരിക്കണം എന്ന ആഗ്രഹം ജനിക്കയാല്‍ ഒരു പേരാല്‍ വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ശ്രീകൃഷ്നെ ധ്യാനിക്കാന്‍ തുടങ്ങി.

സത്യഭാമയോടൊപ്പം അവിടെ ചെല്ലുന്ന ശ്രീകൃഷ്ണന് കപടസന്യാസിയെപ്പോലിരുന്ന് തന്നെ ധ്യാനിക്കുന്ന അര്‍ജ്ജുനനെ കണ്ട് ചിരിവരുന്നു. സത്യഭാ‍മ കാരണം ആരായുമ്പോള്‍ അര്‍ജ്ജുനന് തന്റെ സഹോദരി സുഭദ്രയെ വേള്‍ക്കാനായാണ് ഈ ധ്യാനം എന്നുപറഞ്ഞ് കളിയാക്കുന്നു.
ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ എണീപ്പിച്ച് ആശ്ലേഷിക്കുന്നു.

തുടര്‍ന്ന് അര്‍ജ്ജുനനും ശ്രീകൃഷ്ണനും രൈവതക പര്‍വ്വതത്തിലേക്ക് പോകുന്നു.

രൈവതക പര്‍വ്വതത്തില്‍ യാദവരുടെ ഒരു ഉത്സവം നടക്കുമ്പോള്‍ അവിടെ വച്ച് അര്‍ജ്ജുനന്‍ സുഭദ്രയെ നേരില്‍ കാണുന്നു. അര്‍ജ്ജുനനു സുഭദ്രയോടുള്ള അനുരാഗം വര്‍ദ്ധിക്കുന്നു. സുഭദ്ര പോയശേഷം അര്‍ജ്ജുനന്‍ വിഷാദവാനായി ഒരിടത്തിരിക്കുമ്പോള്‍ കൃതവര്‍മ്മാവ് ബലന്‍ തുടങ്ങിയ യാദവ വീരന്മാര്‍ അതുവഴി വരുന്നു. അവര്‍ വിഷാദവാനായി ഇരിക്കുന്ന ആ സന്യസിയോട് കുശലപ്രശനം ഒക്കെ നടത്തി, ചങ്ങാത്തം സഥാപിച്ച്, ഒടുവില്‍ അര്‍ജ്ജുനനെ ബലഭദ്രന്റെ അനുമതിയോടെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പോകുന്നു.

അവിടെ സുഭദ്രയുടെ ഗൃഹത്തിനടുത്ത് ഒരു ആരാമത്തില്‍ അദ്ദേഹത്തിനു താമസിക്കാന്‍ തക്ക സംവിധാനങ്ങള്‍ ചെയ്തുകൊടുക്കുന്നു. ശ്രീകൃഷ്ണന്‍ ഒന്നും അറിയാത്തപോലെ ആരോഗ്യവാനും സുന്ദരനും ആയ ഒരു സന്യാസിയെ സുഭദ്രാഗ്രഹത്തിനടുത്ത് താമസിപ്പിക്കുന്നതില ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ബലരാമനും മറ്റും സന്യാസിയില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. അവര്‍ സുഭദ്രയെ സന്യാസിയെ സല്‍ക്കരിക്കാന്‍ ഏര്‍പ്പാടാക്കുക കൂടി ചെയ്തു.

അര്‍ജ്ജുനനു ഇതില്‍പ്പരം ആനന്ദം ഇനി ഉണ്ടാവാനില്ല. സുഭദ്രയെ ദിനം തോറും കാണുമ്പോള്‍ അര്‍ജ്ജുനന്‌ അവളുടെ മേല്‍ അനുരാഗം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു.അര്‍ജ്ജുനന്റെ രൂപസാദൃശ്യം ഉള്ള ആ സന്യാസിയോട് സുഭദ്രയ്ക്കും ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. അവള്‍ അര്‍ജ്ജുനനെ പറ്റി സന്യാസിയോട് ചോദിക്കുകയും സന്യാസി അര്‍ജ്ജുന കഥകള്‍ അവളെ പറഞ്ഞുകേള്‍പ്പിക്കയും ചെയ്ത് അവളില്‍ അര്‍ജ്ജുനനോട് അനുരാഗം വളര്‍ത്തി. ഒടുവില്‍ തന്നില്‍ സുഭദ്രയ്ക്ക് ദൃഢാനുരാഗം ഉറപ്പായപ്പോള്‍ അര്‍ജ്ജുനന്‍ സ്വയം ആരാനെന്ന് വെളിപ്പെടുത്തി. സുഭദ്ര നാണിച്ചു നിന്നു.

ശ്രീകൃഷ്ണന്‍ സുഭദ്രാവിശേഷങ്ങളെല്ലാം ദിവ്യദൃഷ്ടിയാല്‍ അറിയുന്നുണ്ടായിരുന്നു. ബലരാമന് സുഭദ്രയെ തന്റെ ശിഷ്യനായ ദുര്യോദനനു വിവാഹം ചെയ്തു കൊടുക്കുവാനായിരുന്നു താല്പര്യം. അതിനാല്‍ അര്‍ജ്ജുനന് നേരാം വണ്ണം അവളെ വിവാഹം കഴിക്കാനാവില്ലെന്നറിയാമായിരുന്നു ശ്രീകൃഷ്ണന്‍ വേണ്ട ഒത്താശകള്‍ ചെയ്യുന്നു.

ശ്രീകൃഷ്ണന്‍ തന്നെ മുപ്പത്തിലാലും ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മാരോത്സവം സംഘടിപ്പിക്കുന്നു. ഇതിനകം സുഭദ്ര സന്യാസിയെപ്പറ്റി ശ്രീകൃഷ്നോട് സംശയം പറയുമ്പോള്‍, അവളുടെ ഇഷ്ടപ്രകാരം ചെയ്യാന്‍ അനുമതി നല്‍കി ശ്രീകൃഷ്ണനും മറ്റു യാദവപ്രമുഖരെല്ലാവരും മാരോത്സവത്തില്‍ പങ്കെടുക്കാനായി പോകയും ചെയ്യുന്നു.

ഈ സമയം അര്‍ജ്ജുനന്‍ സുഭദ്രയെ ഗാന്ധര്‍വ്വവിവാഹം ചെയ്യുന്നു. സകല മഹര്‍ഷി ശ്രേഷ്ഠന്മാരും ദേവേന്ദ്രനും അവിടെ വിവാഹത്തില്‍ സന്നിഹിതരായി. വിവാഹം കഴിഞ്ഞ് ഇരുപത്തി രണ്ടാം ദിവസം ഒരു ബ്രാഹ്മണ ഭോജനം വേണമെന്ന് അര്‍ജ്ജുനന്‍ തീരുമാനിച്ചു.
വ്രതസമാപ്തിക്ക് പോകാനായി ഉഗ്രസേനന്‍ രഥവും കൊണ്ട് വരുമ്പോള്‍ അര്‍ജ്ജുനന്‍ തന്നെ തേര്‍തെളിച്ച്, സുഭദ്രയെയും കൊണ്ട് പോകുന്നു. തടുത്തു നിര്‍ത്തിയവരോട് അര്‍ജ്ജുനന്‍ നേരിടുമ്പോള്‍ സുഭദ്ര തേര്‍ തെളിക്കുന്നു. അര്‍ജ്ജുനന്‍ സുഭദ്രയെ തട്ടിക്കൊണ്ടു പോയതല്ല എന്നു വരുത്താനായി ശ്രീകൃഷ്ണന്‍ പറഞ്ഞപ്രകാരമാണ് സുഭദ്രയെക്കൊണ്ട് തേര്‍ തെളിക്കുന്നത്.

ഇന്ദ്രപ്രസ്ഥം എത്താറാകുമ്പോള്‍ അര്‍ജ്ജുനന്‍ സുഭദ്രയോട് ഒരു ഗോപികയുടെ വേഷം ധരിക്കാന്‍ ആവശ്യപ്പെടുന്നു. കൊട്ടാരത്തിലെത്തിയപ്പോള്‍ ശ്രീകൃഷ്ണ സഹോദരിയെ കണ്ട് കുന്തിയും പാഞ്ചാലിയും സന്തോഷിക്കുന്നു.

ശ്രീകൃഷ്ണന്റെ സഹോദരിയായതിനാല്‍ സുഭദ്രയെ അര്‍ജ്ജുനന്‍ വിവാഹം ചെയ്തു കൊണ്ടുവന്നപ്പോള്‍ പാഞ്ചാലിയ്ക്ക് വിഷമം അധികം തോന്നിയില്ല.

Tuesday, October 5, 2010

21. അര്‍ജ്ജുനന്റെ സന്യാസവും തീര്‍ത്ഥയാത്രയും

ഒരിക്കല്‍ തന്റെ പശുക്കളെ ആരോ മോഷടിച്ചുകൊണ്ടുപോയെന്നും എങ്ങിനെയും രക്ഷിച്ചു തരണമെന്നു അപേക്ഷിച്ച് ഒരു ബ്രാഹ്മണന്‍ അര്‍ജ്ജുനന്റെ അടുക്കല്‍ ചെന്ന് അപേക്ഷിക്കുന്നു.

അര്‍ജ്ജുനന് തന്റെ ആയുധം എടുക്കാന്‍ ചെല്ലുമ്പോള്‍ അവിടെ ധര്‍മ്മപുത്രറും പാഞ്ചാലിയും എകാന്തതില്‍ ഇരിക്കയായിരുന്നു. പാഞ്ചാലി ഓരോ വര്‍ഷവും ഓരോ പാണ്ഡവരുടെ പത്നിയാണ്, അപ്പോള്‍ മറ്റു നാലുപേരും സഹോദരീഭാവത്തിലേ ഇടപെടാവൂ. അപ്പോള്‍ അവരുടെ സ്വകാര്യതയില്‍ മറ്റൊരാള്‍ കടന്നു ചെന്നാല്‍ അവര്‍ ഒരു വര്‍ഷം വനവാസം ചെയ്യണം എന്നായിരുന്നു കരാര്‍ . കരാറുപ്രകാരം ആ വര്‍ഷം പാഞ്ചാലി ധര്‍മ്മപുത്രരുടെ ഭാര്യയും ആയിരുന്നു.

അര്‍ജ്ജുനന് ആയുധം എടുക്കാതെ നിര്‍വാഹമില്ലാഞ്ഞതിനാല്‍ പെട്ടെന്ന് പോയി ആയുധവും എടുത്ത് ചെന്ന് ബ്രാഹ്മണന്റെ പശുക്കളെ കൊള്ളക്കാരില്‍ നിന്നും രക്ഷിച്ച് കൊണ്ടു കൊടുക്കുന്നു.

എന്നാല്‍ താന്‍ പ്രതിഞ്ജ ലംഘിച്ച കുറ്റബോധത്താല്‍ ഒരു വര്‍ഷത്തെ വനവാസത്തിനു തയ്യാറാകുന്നു. പാഞ്ചാലിക്ക് ഇത് വളരെ വിഷമമുണ്ടാക്കുന്നു.

അര്‍ജ്ജുനന് ഈ വനവാസകാലത്ത് ഗംഗാദ്വാരത്തില്‍ വച്ച് ഉലൂപി എന്ന സ്ത്രീയെ സന്ധിക്കുകയും അവളില്‍ ‍ ഇരാവാന്‍ എന്ന ഒരു പുത്രനുണ്ടാകുന്നു.

പിന്നീട് അര്‍ജ്ജുനന്‍ ഹിമാലയം , ഹരിദ്വാര്‍, അഗസ്ഥ്യാശ്രമം, വിന്ധുസരസ്സ്, നൈമിശികാരണ്യം കലിംഗം തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദര്‍ശ്ശിക്കുന്നു.മണലൂര എന്ന നഗരത്തിലെ ചിത്രവാഹന രാജാവിന്റെ മകള്‍ ചിതാംഗദയെ വേള്‍ക്കുന്നു. ചിതാംഗദയില്‍ അര്‍ജ്ജുനന്‌ ബ്രഭുവാഹനന്‍ എന്ന മകന്‍ ജനിക്കുന്നു.

ഈ വനവാസകാലത്താണ് അര്‍ജ്ജുനന്‍ സുഭദ്രയെയും വരിക്കുന്നത്..
അത് അടുത്തതില്‍..

Saturday, October 2, 2010

20. സുന്ദോപസുന്ദന്മാരും തിലോത്തമയും

പാണ്ഡവര്‍ പാഞ്ചാലിയും അമ്മയും ഒത്ത് ഇന്ദ്രപ്രസ്ഥത്തില്‍ വാഴാന്‍ തുടങ്ങുമ്പോള്‍ നാരദമഹര്‍ഷി അവിടെ എത്തി, പാഞ്ചാലി മൂലം അഞ്ചുപേരും പിണങ്ങാനിടവരരുതെന്ന കാരണത്താല്‍ ഒരു നിബന്ധന വയ്ക്കുന്നു.. ഓരോ വര്‍ഷവും പാഞ്ചാലി ഓരോരുത്തരുടെ ഭാര്യയായി ജീവിക്കണം. ആ സമയം മറ്റാരും പാഞ്ചാലിയെ ഭാര്യയെന്ന ഭാവേന സമീപിക്കരുതെന്നു, അവരുടെ സ്വകാര്യതയില്‍
ഒരു കാരണവശാലും ചെല്ലരുതെന്നുമായിരുന്നു നിബന്ധന.


ഈ നിബന്ധന പാലിച്ചില്ലെങ്കില്‍ പണ്ട് സുന്ദോപസുധരന്മാര്‍ തിലോത്തമ എന്ന അപ്സര സ്ത്രീ കാരണം നാശമുണ്ടായപോലെ പാണ്ഡവര്‍ക്കും നാശമുണ്ടാകുമെന്നു നാരദന്‍ ഓര്‍മ്മപ്പെടുത്തി,
അവിടെ വച്ച് പാണ്ഡവരോടെ സുന്ദോപസുന്ദരന്മാരുടെ കഥ വിവരിക്കുന്നു..
ഹിരണ്യകശിപുവിന്റെ വശത്തില്‍ നികുംഭന്‍ എന്നൊരു അസുരന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മക്കളാണ് സുന്ദോപസുന്ദന്മാര്‍. അവര്‍ക്ക് തമ്മില്‍ വളരെ മൈത്രിയായിരുന്നു. എന്തു ചെയ്തിരുന്നതും ഒരുമിച്ചുമായിരുന്നു. അവര്‍ക്ക് ത്രിലോകങ്ങളും ജയിക്കണം എന്ന ആഗ്രഹം വന്നു. അവര്‍ കഠിനമായി തപസ്സു ചെയ്യത് ബ്രഹമാവിന്റെ പ്രത്യക്ഷപ്പെടുത്തി, വരം ചോദിച്ചു. തങ്ങളെ മറ്റാരും കൊല്ലാരുത് എന്ന വരമായിരുന്നു ചോദിച്ചത്. ബ്രഹ്മാവ് മറ്റു നിര്‍വ്വാഹമില്ലാതെ അവര്‍ക്ക് വരം കൊടുത്തു.

സുന്ദോപസുന്ദന്മാര്‍ സ്വര്‍ല്ലോകത്തു ചെന്നു ഇന്ദ്രനെയും കൂട്ടരെയും ജയിച്ചു, ഇന്ദ്രന്‍ ബ്രഹ്മലോകത്ത് ചെന്ന് അഭയം പ്രാപിച്ചു, പിന്നീട് പാതാളയും ഭൂമിയും കയ്യടക്കി. അവര്‍ ദേവസുന്ദരികളെ സ്വന്തമാക്കാനും മഹര്‍ഷിമാരെ കൊല്ലാനും അങ്ങിനെ ആരെയും ഭയമില്ലാതെ അക്രമങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ദേവകളെല്ലാവരും കൂടി ഭയന്ന് ഭ്രഹ്മാവിനെ അഭയം പ്രാപിച്ചു. അദ്ദേഹം വിശ്വക്ര്മ്മാവിനോട് മനോഹരമായ ഒരു സ്ത്രീയെ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു, വിശ്വകര്‍മ്മാവ് ഏറ്റവും മനോഹരമായ വസ്തുക്കളില്‍ നിന്നും ഓരോ തിലം വീതം എടുത്ത് ഏറ്റവും മനോഹരിയായ ഒരു സ്ത്രീയെ നിര്‍മ്മിച്ചു. അതാണ് തിലോത്തമ.

ബ്രഹ്മാവ് തിലോത്തമയോട് സുന്ദോപസുന്ദന്മാരെ പിണക്കി പരസ്പരം വൈരമുണ്ടാക്കാനായി നിര്‍ദ്ദേശിക്കുന്നു. തിലോത്തമ സുന്ദോപസുന്ദന്മാരുടെ അരികില്‍ എത്തുമ്പോള്‍ അവളുടെ അസാമാന്യ സൌന്ദര്യം കണ്ട് മതിമറന്ന് സുന്ദര്‍ അവളുടെ വലതു കൈ ഗ്രഹിക്കുന്നു. ഉപസുന്ദന്‍ ഇടതുകൈയ്യും.
സുന്ദന്‍ പറഞ്ഞു, ഇവള്‍ എന്റെ ഭാര്യയാണ് നിനക്ക് ഇവള്‍ ഗുരുപത്നിയാണ്, മാറിപ്പോവുക എന്ന്
പക്ഷെ ഉപസുന്ദന്‍ തിലോത്തമ തന്റെ ഭാര്യയാണെന്നു പറയുന്നു.
ഇങ്ങിനെ അവര്‍ തമ്മില്‍ തര്‍ക്കമായി, വാഗ്വാദം മൂത്ത്, പരസ്പരം വൈരമായി, ഒടുവില്‍ ഗദയെടുത്ത് അന്യോന്യം യുദ്ധം ചെയ്യുന്നു. ഒടുവില്‍ രണ്ടുപേരും ചത്തുവീഴുന്നു.

അന്യോന്യമല്ലാതെ മറ്റാര്‍ക്കും അവരെ കൊല്ലാന്‍ സാധ്യമല്ലായിരുന്നല്ലൊ, അതുകൊണ്ട് അവരെ തമ്മില്‍ പിണക്കി പര്‍സ്പരം കൊല്ലിക്കാനായിരുന്നു ബ്രഹ്മാവ് തിലോത്തമയെ അയച്ചത്.

കാര്യം സാധിച്ച് തിലോത്തമ സന്തോഷത്തോടെ ബ്രഹ്മാവിന്റെ അരികില്‍ തിരിച്ചെത്തുന്നു.

അതുപോലെ ഒരിക്കലും പാണ്ഡവര്‍ തമ്മില്‍ അങ്ങിനെ ഒരു കലഹം ഉണ്ടാകാതിരിക്കാനാണ് നാരദമഹര്‍ഷി ഒരു വര്‍ഷം ഒരാളുടെ ഭാര്യമാത്രമായിരിക്കാന്‍ പാഞ്ചാലിയോട് നിര്‍ദ്ദേശിക്കുന്നത്.