Wednesday, July 28, 2010

മഹാഭാരതം-4 (വ്യാസന്‍, ധൃതരാഷ്ട്രര്‍, പാണ്ഡു, വിദുരര്‍)

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച...

സത്യവതി ഭീക്ഷ്മരോട് തന്റെ മരുമക്കളായ അംബികയിലും അംബാലികയിലും‍ പുത്രോല്‍പ്പാദനം നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു (അന്ന് മക്കളില്ലാത്ത രാജപുത്രിമാര്‍ക്ക് ബ്രാഹ്മണരില്‍ നിന്നോ ദേവന്മാരില്‍ നിന്നോ മക്കളെ സ്വീകരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു).

താന്‍ നിത്യബ്രഹ്മചാരിയാണെന്നും, ഒരിക്കല്‍ ചെയ്ത ശപഥം ഈ ജന്മത്തില്‍ ഇനി മാറ്റില്ല എന്ന് ഭീഷ്മര്‍ ഉറ്പ്പു പറയുന്നു.. സത്യവതി ഗത്യന്തരമില്ലാതെ ഭീഷ്മരോട് പരാശരമഹര്‍ഷിയില്‍ നിന്നും തനിക്കുണ്ടായ തന്റെ ആദ്യപുത്രനായ വേദവ്യാസനെ പറ്റി പറയുന്നു. അതുകേട്ട് ഭീഷമര്‍ ആ ദിവ്യനെ ആനയിക്കാന്‍ പറയുന്നു. ‘അമ്മ എപ്പോള്‍ ആവശ്യപ്പെടുമോ അപ്പോള്‍ അടുത്തെത്തും’എന്നു പറഞ്ഞ് കാട്ടില്‍ വസിക്കുന്ന വേദവ്യാസന്‍ തല്‍ക്ഷണം കൊട്ടാരത്തില്‍ എത്തുന്നു. സത്യവതി തന്റെ ആഗ്രഹം അറിയിക്കുമ്പോള്‍ മുനി സമ്മതിക്കുന്നു.

പക്ഷെ, ‘ആത്മാവും ആത്മാവും തമ്മില്‍ ചേര്‍ന്നാലേ സല്പുത്രന്മാര്‍ ഉണ്ടാകൂ.. വെറും ശരീര സമ്പര്‍ക്കം മാത്രം പോരാ. കാട്ടില്‍ ജീവിക്കുന്ന തന്നെ ഇഷ്ടപ്പെടാന് ‍കൊട്ടാരത്തിലെ സുഖസൌഖര്യങ്ങളില്‍ മുഴുകി കഴിയുന്ന അംബികയ്ക്കും അംബാലികയ്ക്കും ആകുമോ’ എന്ന സന്ദേഹം മഹര്‍ഷിക്കുണ്ടായി.
സത്യവതിക്കും ആ സന്ദേഹം ഉണ്ടായിരുന്നു. അതുകൊണ്ട് സത്യവതി ദാസിയായ ഒരു ശൂദ്രസ്ത്രീയെക്കൂടി ഒരുക്കി നിര്‍ത്തിയിരുന്നു.

വേദവ്യാസന്‍ ആദ്യം അംബികയുടെ അറയില്‍ ചെല്ലുന്നു. മഹര്‍ഷിയുടെ പ്രാകൃതമായ വേഷവും പ്രകൃതവും ഒക്കെ കണ്ട് ഭയന്ന് അംബിക കണ്ണുകള്‍ ഇറുകെ അടച്ചുകളയുന്നു.. അതുകൊണ്ട് അവള്‍ക്ക് അന്ധനായ ധൃതരാഷ്ട്രര്‍ ഉണ്ടാകുന്നു. (ഹംസനെന്ന ഗന്ധർ വ്വനാണ് ധൃതരാഷ്ട്രർ)

അംബാലിക മഹര്‍ഷിയെ കണ്ട് ഭയന്ന് വിറച്ച് വിളറി മഞ്ഞിച്ചുപോകുന്നു. അതുകൊണ്ട് അവള്‍ക്ക് പാണ്ഡു എന്ന മകന്‍ (തൊലിയില്‍ എന്തോ അസുഖമുള്ള) ഉണ്ടാകുന്നു.

ഇത് നേരത്തെ അറിയാമായിരുന്ന മഹര്‍ഷി തന്നെ ഭക്തിയോടെ ശുശ്രൂഷിച്ച ദാസിയ്ക്ക്‍
സത്പുത്രനെ നല്‍കുന്നു.. അതാ‍ണ് മഹാവിദുഷിയായ വിദുരര്‍‌‍ (ധര്‍മ്മരാജനാണ് മാണ്ഡവ്യശാപത്താൽ വിദുരരായി ജനിക്കുന്നത്. വിദുരര്‍ മഹാഭാരതകഥയിലുടനീളം ഭീഷ്മരോടൊപ്പം നിന്ന് ധര്‍മ്മത്തിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു)

ധര്‍മ്മദേവൻ‌ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായ കഥ ‍

മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുന്നേ എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു.

അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുകയാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.

ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.

മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ശിഷ കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വേദവ്യാസമുനിയുടെ മുനിയുടെ പുത്രനായി അംബാലികയുടെ ദാസി, ശൂദ്രസ്ത്രീയില്‍ വിദുരരായി ജനിച്ചു.

മനുഷ്യജന്മത്തിലും അദ്ദേഹം ധര്‍മ്മത്തെ കാത്തുരക്ഷിച്ചുകൊണ്ട്‌ ജീവിച്ചു. ധര്‍മ്മം നിലനിര്‍ത്താന്‍ അദ്ദേഹം പാണ്ഡവര്‍ക്ക്‌ പലപ്പോഴും ഉപദേഷ്ടാവായും മാര്‍ഗ്ഗദര്‍ശ്ശിയായും വര്‍ത്തിച്ചു. സാക്ഷാല്‍ ധര്‍മ്മദേവനുപോലും സ്വന്തം പാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാവൂ എന്നതിനുദാഹരണമാണ്‌ വിദുരരുടെ ഈ കഥ!